ഇറാനിലെ പുതിയ നേതൃത്വം ചർച്ചക്ക് സന്നദ്ധത അറിയിച്ചതായി ട്രംപ്
താൻ ചർച്ചക്ക് തയ്യാറാണെന്നും ട്രംപ് പറഞ്ഞു

- Published:
1 March 2026 10:47 PM IST

വാഷിങ്ടൺ: ഇറാനിലെ പുതിയ നേതൃത്വം ചർച്ചകൾക്കായി ബന്ധപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അവർ ചർച്ചക്ക് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. താൻ ചർച്ചക്ക് തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ഇത് അവർക്ക് നേരത്തെ ചെയ്യാമായിരുന്നു. എന്നാൽ അവർ വളരെയധികം കാത്തിരുന്നു. അവർക്ക് കുറച്ചുകൂടി പ്രായോഗികമായ രീതിയിൽ പ്രതികരിക്കാമായിരുന്നു എന്നും 'ദ അത്‌ലാന്റിക്' മാഗസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ട്രംപ് പുതിയ നേതൃത്വം എന്ന് ഉദ്ദേശിച്ചത് ആരെയാണ് എന്നതിൽ വ്യക്തതയില്ല. ഖാംനഈ കൊല്ലപ്പെട്ടതിന് ശേഷമുള്ള ഇറാനിലെ നേതൃത്വമാണോ അല്ലെങ്കിൽ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പാവ ഭരണകൂടമാണോ എന്നതിൽ വ്യക്തതയില്ല. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രിയും അറിയിച്ചിട്ടുണ്ട്.
ഒമാന്റെ നേതൃത്വത്തിലാണ് നേരത്തെ യുഎസ്- ഇറാൻ സമാധാന ചർച്ച നടന്നുകൊണ്ടിരുന്നത്. അതിനിടെയാണ് ഇറാനെതിരെ ഇസ്രായേൽ ആക്രമണം നടത്തിയത്. ഇനി ചർച്ചക്ക് ആര് മുൻകൈ എടുക്കും എന്നതാണ് പ്രധാനം. ഒമാനും ഖത്തറും ചേർന്നുള്ള മധ്യസ്ഥ നീക്കങ്ങളിലൂടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയുമോ എന്നതാണ് ഇനി അറിയാനുള്ളത്. ഗൾഫ് വിദേശകാര്യ മന്ത്രിമാരുടെ ഓൺലൈൻ യോഗം ഇന്ന് രാത്രി നടക്കാനിരിക്കുകയാണ്. ചർച്ചക്ക് സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളുടെ നേതൃത്വത്തിൽ പ്രായോഗിക നീക്കങ്ങൾ ഉണ്ടാവുമെന്നാണ് കരുതുന്നത്. ചൈന, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും സമാധാന ചർച്ചകൾക്ക് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്.
Adjust Story Font
16
