റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് ട്രംപ്: വ്യാപാര കരാറിൽ ഇതുവരെ അറിഞ്ഞത്...
'മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങൾക്ക് നികുതി കുറഞ്ഞത് സന്തോഷകരമായ വാർത്തയാണ് ലോകസമാധാനത്തിന് ട്രംപിന്റെ നേതൃത്വം അത്യാവശ്യമാണ്- മോദിയുടെ പ്രതികരണം ഇങ്ങനെ

- Published:
3 Feb 2026 12:15 PM IST

ന്യുഡൽഹി: അമേരിക്ക ഇന്ത്യക്ക് ചുമത്തിയിരുന്ന തീരുവ കുറച്ചു കൊണ്ടുള്ള പ്രഖ്യാപനം പല രീതിയിലുള്ള ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയിരുന്ന തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനക്കി കുറച്ചുള്ള പ്രഖ്യാപനം തിങ്കളാഴ്ചയാണ് ഡൊണാൾഡ് ട്രംപ് നടത്തിയത്. തീരുവ കുറച്ചിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന ട്രംപിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ചിട്ടില്ല.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ച് വെനസ്വേലയിൽ നിന്നും അമേരിക്കയിൽ നിന്നും വാങ്ങാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നൽകിയിട്ടുണ്ടെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് കൊണ്ട് ചുമത്തിയ 25 ശതമാനം പിഴ തീരുവ പൂർണമായും എടുത്ത് കളഞ്ഞിട്ടുണ്ട്. എന്നാൽ, രാജ്യവുമായി ബന്ധപ്പെട്ടുള്ള തീരുമാനം അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചതിൽ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.
ഇന്ത്യയുടെ പ്രതികരണം
നികുതി കുറച്ച നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. 'മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങൾക്ക് നികുതി കുറഞ്ഞത് സന്തോഷകരമായ വാർത്തയാണെന്നും ലോകസമാധാനത്തിന് ട്രംപിന്റെ നേതൃത്വം അത്യാവശ്യമാണെന്നും' മോദി എക്‌സിൽ കുറിച്ചു. എന്നാൽ, റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നതിനെക്കുറിച്ച് മോദി പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് റഷ്യൻ എണ്ണ പ്രധാനമാണെന്നാണ് മുൻപ് സർക്കാർ സ്വീകരിച്ചിരുന്ന നിലപാട്.
വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇന്ത്യക്ക് പര്യാപ്തമോ ?
അമേരിക്കയുടെ കടുത്ത സമ്മർദമുണ്ടായിട്ടും റഷ്യയിൽ നിന്ന് പ്രതിദിനം 1.5 ദശലക്ഷം ബാരൽ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്നോളം വരുമിത്. എന്നാൽ പുതിയ കരാറോടെ ഈ ബന്ധത്തിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കഴിഞ്ഞ ഡിസംബറിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ എണ്ണ വിതരണം തടസമില്ലാതെ തുടരുമെന്ന് ഉറപ്പുനൽകിയിരുന്നു.
റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് സമാനമായ ഗുണനിലവാരമുള്ള എണ്ണയാണ് വെനസ്വേലയുടേത്. എന്നാൽ, റഷ്യ നൽകുന്ന അത്രയും വലിയ കൂടുതൽ അളവിൽ എണ്ണ ഉത്പാദിപ്പിക്കാൻ നിലവിൽ വെനസ്വേലയുടെ അടിസ്ഥാന സൗകര്യങ്ങൾ പര്യാപ്തമല്ല. അതിനാൽ തന്നെ പൂർണ്ണമായും റഷ്യൻ എണ്ണയ്ക്ക് പകരമായി വെനസ്വേലയെ ആശ്രയിക്കാൻ വർഷങ്ങളോളം നിക്ഷേപവും സമയവും വേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16
