എന്താണ് ഗ്രാഫീൻ? ബജറ്റിൽ 15 കോടി വകയിരുത്തിയ ആ 'അത്ഭുത പദാർത്ഥം' എന്താണ്?

ഗ്രാഫീനിന്റെ വ്യവസായ സാധ്യതകളേറെയാണ്. ഇലക്ട്രോണിക് മേഖലയിലും ഊർജോത്പാദന മേഖലയിലും വൈദ്യശാസ്ത്ര മേഖലയിലും നാനോ ടെക്‌നോളജി, സ്‌പേസ് ടെക്‌നോളജി എന്നിവയിലൊക്കെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇതിന് കഴിയും

Update: 2022-03-12 04:51 GMT
Advertising

കേരള ബജറ്റിൽ പ്രത്യേകം ശ്രദ്ധ നേടിയ ഒരു പ്രഖ്യാപനമാണ് ഗ്രാഫീൻ ഗവേഷണ മേഖലയ്ക്ക് വകയിരുത്തിയ കോടികൾ. സീമറ്റിനെയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയേയും പദ്ധതിയുടെ നിർവഹണ ഏജൻസികളായും ടാറ്റാ സ്റ്റീലിനെ വ്യാവസായിക പങ്കാളിയായും തിരഞ്ഞെടുത്തിട്ടുണ്ട്. ഈ സ്ഥാപനത്തിലെ ഗവേഷണപദ്ധതികൾ മെച്ചപ്പെടുത്തുന്നതിനായി 15 കോടി രൂപയാണ് ആദ്യഗഡുവായി ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാളെയുടെ അദ്ഭുത പദാർഥമെന്ന രീതിയിൽ അവതരിപ്പിച്ച ഗ്രാഫീൻ എന്താണെന്ന് നോക്കാം..

എന്താണ് ഗ്രാഫീൻ


ഭാരം കുറഞ്ഞതും വൈദ്യുത ചാലകശേഷി കൂടുതലുമുള്ള പദാർഥമാണ് ഗ്രാഫീൻ. വജ്രത്തേക്കാൾ കാഠിന്യമുള്ളതും ഉരുക്കിനേക്കാൾ കരുത്തുള്ളതുമായ പദാർഥം. ഗ്രാഫൈറ്റിന്റെ ഒരു ലെയറെന്ന് പറയാം. അതായത് കാർബൺ ആറ്റങ്ങളുടെ പരന്നപാളി. ഒരൗൺസ് ഗ്രാഫീനെ വളരെയധികം നേർമയാക്കി ഉപയോഗിക്കാൻ കഴിയും.

വ്യവസായ സാധ്യതകൾ

ഗ്രാഫീനിന്റെ വ്യവസായ സാധ്യതകളേറെയാണ്. ഇലക്ട്രോണിക് മേഖലയിലും ഊർജോത്പാദന മേഖലയിലും വൈദ്യശാസ്ത്ര മേഖലയിലും നാനോ ടെക്‌നോളജി, സ്‌പേസ് ടെക്‌നോളജി എന്നിവയിലൊക്കെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇതിന് കഴിയും

അർദ്ധചാലകങ്ങളുടെ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുവായി ഇപ്പോൾ കുടുതൽ ഉപയോഗിക്കുന്ന സിലിക്കണിന് പകരംവെക്കാവുന്നതും അതിനേക്കാൾ ഗുണമേൻമയുള്ളതുമായ പദാർഥമാണ് ഗ്രാഫീൻ. എൽഇഡി ബൾബുകളേക്കാൾ പത്ത് ശതമാനം കുറവ് വൈദ്യുതി മതി ഗ്രാഫീൻ ബൾബുകൾക്ക്. പ്രകൃതി സൗഹൃദവുമാണ്. ആറ്റങ്ങളുടെ ഒറ്റപ്പാളി മാത്രമുള്ളതിനാൽ ഗ്രാഫീന് പ്രകാശത്തെ മുഴുവനായും കടത്തിവിടാൻ സാധിക്കും.


മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിലെ ടച്ച് സ്‌ക്രീനുകൾ, സോളാർ സെല്ലുകൾ തുടങ്ങിയവയിൽ ഈ ഗുണങ്ങൾ ഉപയോഗപ്പെടുത്താം. ക്യാമറയിൽ ഫോട്ടോ ഡയോഡിൽ ലൈറ്റ് അബ്സോർബ്ഷൻ കപ്പാസിറ്റി കൂട്ടാൻ നിലവിൽ ഗ്രാഫീൻ ഉപയോഗിക്കുന്നുണ്ട്. സിമന്റിന്റെ ശക്തികൂട്ടാനും ഉപയോഗിക്കുന്നുണ്ട്. പ്രകൃതിയിൽ വലിയ തോതിൽ ഗ്രാഫീൻ ലഭ്യമാണ്.

ഗ്രാഫീൻ വേർതിരിച്ചെടുക്കലും എളുപ്പമാണ്. ഇതിന്റെ ഗവേഷണം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് 15 കോടി വകയിരുത്തിയിരിക്കുന്നത്. കൊച്ചിയിലൊരു ഇന്നൊവേഷൻ സെന്ററും സർക്കാർ തുടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട്.

ചൈനയും ഇംഗ്ലണ്ടുമൊക്കെ ഗ്രാഫീൻ ഗവേഷണ മേഖലയിലേക്ക് ഇറങ്ങിക്കഴിഞ്ഞു. 2010ൽ ഗ്രാഫീൻ സംബന്ധിച്ച പഠനങ്ങൾക്ക് നോബൽ സമ്മാനം ലഭിച്ചതോടെയാണ് ലോകം ഈ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News