സിദ്ധീഖ് കാപ്പനും കൊമേഡിയൻ മുനവറിനും മാത്രം എന്തുകൊണ്ട് ജാമ്യം നിഷേധിക്കപ്പെടുന്നു?ചിദംബരം
''സമത്വമെന്നാൽ തുല്യമായി നീതി ലഭ്യമാക്കലാണ്, നിയമ തത്വങ്ങൾ തുല്യമായി നടപ്പിൽ വരുത്തലാണ്.''
മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനും കൊമേഡിയൻ മുനവർ ഫാറൂഖിക്കും മാത്രം ജാമ്യം നിഷേധിക്കപ്പെടുന്നതിൽ അതൃപ്തി രേഖപ്പെടുത്തി മുൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം. എന്തുകൊണ്ടാണ് രാജ്യത്ത് ഇവർക്ക് മാത്രം ജാമ്യം നിഷേധിക്കപ്പെടുന്നത് എന്നാണ് ചിദംബരത്തിന്റെ വിമർശനം. ''സമത്വമെന്നാൽ തുല്യമായി നീതി ലഭ്യമാക്കലാണ്, നിയമ തത്വങ്ങൾ തുല്യമായി നടപ്പിൽ വരുത്തലാണ്. എന്തുകൊണ്ടാണ് രാജ്യത്തെ കോടതികൾ മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പനും, കൊമേഡിയൻ മുനവർ ഫാറൂഖിക്കും മാത്രം ജാമ്യം നിഷേധിക്കുന്നത്.'' പി. ചിദംബരം ട്വിറ്ററിൽ കുറിച്ചു.
Why are the courts denying bail to journalist Siddique Kappan and comedian Munawar Faruqui?
— P. Chidambaram (@PChidambaram_IN) January 21, 2021
Equality means equal access to justice and equal application of legal principles
ജസ്റ്റിസ് രവീന്ദ്ര ഭട്ടിന് കീഴിലുള്ള ഭരണഘടനാ ബെഞ്ചും, ജസ്റ്റിസ് ചന്ദ്രചൂഢന് കീഴിലുള്ള മറ്റൊരു ബെഞ്ചും മുന്നോട്ടുവെച്ച "ജാമ്യമാണ് നിയമം, ജയിൽ ആക്ഷേപമാണെന്നുള്ള'' തത്വം എല്ലാ കേസുകളുടെ കാര്യത്തിലും ബാധകമല്ലാത്തത് എന്തുകൊണ്ടാണെന്നും ചിദംബരം മറ്റൊരു ട്വീറ്റിൽ കുറിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ 5ന് ഹത്രസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴാണ് സിദ്ധീഖ് കാപ്പനെയും മറ്റ് മൂന്ന് പേരെയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഹത്രസിൽ കലാപം സൃഷ്ട്ടിക്കാൻ ഫണ്ട് സ്വരൂപിച്ചു എന്നതാണ് കാപ്പനെതിരെ യു.പി പോലീസ് ചുമത്തിയ പ്രധാന കുറ്റം. പുതുവത്സരാഘോഷ ചടങ്ങിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് 28കാരനായ സ്റ്റാന്‍ഡ്അപ് കൊമേഡിയൻ ഫാറൂഖിയെ ഇൻഡോറിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബി.ജെ.പി എം.എൽ.എയുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയെ സമീപിച്ചിട്ടും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.