എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്? ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ പീഡനപരാതിയില്‍ മമത ബാനര്‍ജി

പീഡനത്തിരയായ സ്ത്രീയെ അവഗണിച്ച് പ്രധാനമന്ത്രി മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മമത

Update: 2024-05-04 04:42 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്‍ക്കത്ത: ലൈംഗികാതിക്രമക്കേസില്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരെ രൂക്ഷവിമര്‍ശവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.സംഭവം തന്നെ ഞെട്ടിച്ചുവെന്നും യുവതിയുടെ കണ്ണീര്‍ തന്‍റെ ഹൃദയം തകര്‍ത്തുവെന്നും അവര്‍ പറഞ്ഞു. രാജ്ഭവൻ സന്ദർശിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മൗനം പാലിക്കുന്നതിനെയും മമത ചോദ്യം ചെയ്തു. പീഡനത്തിരയായ സ്ത്രീയെ അവഗണിച്ച് പ്രധാനമന്ത്രി മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു.

“ഗവർണർ ഒരു യുവതിയോട് മോശമായി പെരുമാറി, അവളുടെ കണ്ണുനീർ എന്നെ ഉലച്ചുകളഞ്ഞു. അവൾ രണ്ടുതവണ പീഡിപ്പിക്കപ്പെട്ടു. ആ കുട്ടി കരയുന്നതിന്‍റെ വീഡിയോകള്‍ ഞാന്‍ കണ്ടിരുന്നു. സന്ദേശ്ഖാലി പോലെയുള്ള എന്തെങ്കിലും ആസൂത്രണം ചെയ്യുന്നതിനുമുമ്പ്, ആദ്യം സ്വയം നോക്കുക.രാവും പകലും ഈ പെൺകുട്ടികളോട് മോശമായി പെരുമാറിയാല്‍ സംസ്ഥാനത്തെ സ്ത്രീകളെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല'' മമത പറഞ്ഞു. ആനന്ദബോസിനെതിരെ രാജ്ഭവൻ ജീവനക്കാരി പീഡന പരാതി നല്‍കിയതിനു പിന്നാലെയാണ് മമതയുടെ പരാമര്‍ശം. ടിഎംസി വനിതാ വിഭാഗവും ഈ വിഷയത്തിൽ തെരുവിലിറങ്ങിയിരുന്നു. ഒരു രാത്രി മുഴുവന്‍ രാജ്ഭവനില്‍ ചെലവഴിച്ചിട്ടും പ്രധാനമന്ത്രി ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തിനാണെന്നും മമത ചോദിച്ചു.

രാജ്ഭവനിലെ പീസ് റൂമിന്റെ ചുമതലയിലുള്ള താൽക്കാലിക ജീവനക്കാരിയാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗവർണറെ നേരിൽ കാണാൻ പോയ സമയത്തായിരുന്നു പീഡനം നടന്നതെന്നാണു പരാതിയിൽ പറയുന്നത്. സ്ഥിരനിയമനം നൽകാമെന്നു പറഞ്ഞായിരുന്നു പീഡനമെന്നാണ് റിപ്പോർട്ട്. പീഡനം നടന്നയുടൻ അവർ രാഭ്ജവൻ പരിധിയിലുള്ള പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് ഗവർണറുടെ വസതിയിലെത്തി സ്റ്റേഷനിലെത്തിക്കുകയും പരാതി രേഖപ്പെടുത്തുകയുമായിരുന്നു. സംഭവം പുറത്തായതിനു പിന്നാലെ രാജ്ഭവനിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, കൂടുതൽ ഗ്രനേഡിനായി കാത്തിരിക്കുകയാണെന്ന് ഗവർണർ ഓഡിയോ സന്ദേശത്തിൽ പറഞ്ഞു. “ഞാൻ ഗ്രനേഡിനും ഒളിപ്പിച്ച വെടിയുണ്ടകള്‍ക്കും വേണ്ടിയും കാത്തിരിക്കുകയാണ്. ആരോപണങ്ങളെയും ഒരു രാഷ്ട്രീയശക്തി എന്‍റെ മേല്‍ നടത്തുന്ന അടിക്കടിയുള്ള നുണപ്രചാരണങ്ങളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇനിയുമേറെയുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.എന്നാൽ ഒരു കാര്യം വ്യക്തമാണ്. അഴിമതി തുറന്നുകാട്ടാനും അക്രമം തടയാനുമുള്ള നിശ്ചയദാർഢ്യമുള്ള ശ്രമത്തിൽ നിന്ന് അസംബന്ധ നാടകങ്ങളൊന്നും എന്നെ പിന്തിരിപ്പിക്കാൻ പോകുന്നില്ല.ദുഷ്പ്രവൃത്തിയുടെ അവസാന ആശ്രയമാണ് സ്വഭാവഹത്യ. എൻ്റെ പോരാട്ടം തുടരും,” ബോസ് ഓഡിയോയിൽ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News