കോവിഡ് ധനസഹായം; 25 കോടിക്ക് പിന്നാലെ വീണ്ടും സഹായഹസ്തവുമായി അക്ഷയ് കുമാര്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടായ പി.എം കെയേഴ്‍സിലേക്ക് 25 കോടി രൂപയാണ് അക്ഷയ് കുമാര്‍ ആദ്യം സംഭാവന ചെയ്തിരുന്നത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തതിന് പുറമേ വീണ്ടും സഹായ വാഗ്ദാനവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടായ പി.എം കെയേഴ്‍സിലേക്ക് 25 കോടി രൂപയാണ് അക്ഷയ് കുമാര്‍ സംഭാവന ചെയ്തിരുന്നത്. ഇതോടെ രാജ്യത്ത് ഏറ്റവും വലിയ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നൽകിയ താരം കൂടിയായ് അക്ഷയ് കുമാര്‍ മാറി.
എന്നാല്‍ ഇത് കൊണ്ടൊന്നും കരുതലിന്‍റെ വാതില്‍ അടക്കാന്‍ താരം തയ്യാറായില്ല. മുംബൈയിലെ ബി.എം.സി. കോർപറേഷന് വേണ്ടി പ്രതിരോധ ഉപകരണങ്ങൾ, മാസ്കുകൾ, പരിശോധനാ കിറ്റുകൾ തുടങ്ങിയവ വാങ്ങാന്‍ താരം സംഭാവന നല്‍കിയതിന്‍റെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. മൂന്നു കോടി രൂപയാണ് അക്ഷയ് കുമാര്‍ ബിഎംസിക്ക് നല്‍കിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകളും വാങ്ങുന്നതിനുവേണ്ടിയാണ് അക്ഷയ് കുമാറിന്‍റെ ധനസഹായം. സംഭാവനകൾ നല്‍കുന്നതിന് പുറമേ ബോധവൽക്കരണ പരിപാടികളിലും അക്ഷയ് കുമാര്‍ സജീവമാണ്. അദ്ദേഹത്തിന്റെ 'മുസ്കുരായേഗാ ഇന്ത്യ' എന്ന സന്ദേശമടങ്ങുന്ന ഗാനവും ഇതിനോടകം വൻ ഹിറ്റായി മാറിക്കഴിഞ്ഞു.
സിനിമാ മേഖലയില്‍ നിന്ന് ഒട്ടേറെ പ്രമുഖര്‍ കോവിഡ് പ്രതിരോധത്തിനായി സഹായധനം പ്രഖ്യാപിച്ചിരുന്നു. നാലരക്കോടി രൂപയാണ് ബാഹുബലി നായകൻ പ്രഭാസ് കേന്ദ്ര, പ്രാദേശിക സർക്കാരുകൾക്കും സിനിമാ മേഖലയ്ക്കുമായി കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കിവച്ചത്. സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് സല്‍മാന്‍ ഖാനും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഷാറൂഖ് ഖാന്‍ ദുരിതാശ്വാസ നിധികളിലേക്ക് സംഭാവന നല്‍കിയതു കൂടാതെ നാലുനില ഓഫീസ് കെട്ടിടം ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു.