രാമരാജ്യം വന്നാൽ ഉറുദു ഭാഷ നിരോധിക്കുമെന്ന് തെലങ്കാന ബി.ജെ.പി എം.പി
'ഗ്യാൻവാപി മസ്ജിദ് പരിസരം കുഴിക്കുന്നിടത്തെല്ലാം ശിവലിംഗങ്ങൾ കാണപ്പെടുന്നു'
ഹൈദരാബാദ്: രാമരാജ്യം വന്നാൽ ഉറുദു ഭാഷ നിരോധിക്കുമെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷനും കരിംനഗർ എം.പിയുമായ ബന്ദി സഞ്ജയ് കുമാർ. രാജ്യത്തെ സ്ഫോടനങ്ങൾക്ക് കാരണം മദ്രസകളാണെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. മദ്രസകൾ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കരിംനഗറിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബന്ദി സഞ്ജയ് കുമാർ.
'ഗ്യാൻവാപി മസ്ജിദ് പരിസരം കുഴിക്കുന്നിടത്തെല്ലാം ശിവലിംഗങ്ങൾ കാണപ്പെടുന്നു. തെലങ്കാനയിലെ എല്ലാ പള്ളികളും കുഴിച്ച് പരിശോധിക്കാൻ അസദുദ്ദീൻ ഉവൈസിയെ ഞാൻ വെല്ലുവിളിക്കുകയാണ്. അസ്ഥികൂടങ്ങൾ കണ്ടെത്തുകയാണെങ്കിൽ പള്ളികൾ വിട്ട് തരാം. മറിച്ച് ശിവലിംഗങ്ങൾ കണ്ടെത്തുകയാണെങ്കിൽ അത് ഞങ്ങൾ ഏറ്റെടുക്കും. അത് നിങ്ങൾ അംഗീകരിക്കുമോ? എന്നും ബന്ദി സഞ്ജയ് കുമാർ ചോദിച്ചു.
ബിജെപി അധികാരത്തിലെത്തിയാൽ മദ്രസകളും ന്യൂനപക്ഷ സംവരണങ്ങളും നിർത്തലാക്കും. എന്നാൽ എസ്.സി, എസ്‍ടി, ഒബിസി, ഇബിസി സംവരണങ്ങള്‍ക്ക് അധിക ക്വാട്ട നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.സംസ്ഥാനത്തെ ഹിന്ദു സമൂഹത്തെ സംരക്ഷിക്കാൻ തന്നെ അയച്ചത് കരിംനഗറിലെ ജനങ്ങളാണെന്ന് ബന്ദി പറഞ്ഞു.