400 ഏക്കറിൽ‍ അനധികൃത കറുപ്പ് കൃഷി; 700ഓളം പേർ പിടിയിൽ

മോർഫിൻ ഉൾപ്പെടെ നിരവധി ലഹരി മരുന്നുകൾ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നതിനാൽ സംസ്ഥാനത്ത് നിരവധിയാളുകൾ കറുപ്പ് കൃഷി ചെയ്യുന്നു.

Update: 2022-12-31 15:22 GMT
Advertising

​ഗുവാഹത്തി: 400 ഏക്കറിൽ ലഹരിമരുന്നായ കറുപ്പ് കൃഷി അനധികൃതമായി ചെയ്തുവന്ന 700ഓളം പേർ പിടിയിൽ. മണിപ്പൂരി‍ൽ മ്യാൻമർ അതിർത്തിയോട് ചേർന്ന് നടത്തിവന്ന കറുപ്പ് കൃഷി സർക്കാർ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാ​ഗമായി നശിപ്പിച്ചു. 

കിഴക്കൻ മണിപ്പൂരിലെ അഞ്ച് മലയോര ജില്ലകൾ മ്യാൻമറുമായി 400 കി.മി അതിർത്തി പങ്കിടുന്നുണ്ട്. മ്യാൻമർ, ലാവോസ്, തായ്‌ലൻഡ് അതിർത്തികൾ കൂടിച്ചേരുന്ന 'ഗോൾഡൻ ട്രയാംഗിളിൽ' നിന്ന് വടക്കുകിഴക്കൻ ഇന്ത്യയിലേക്കുള്ള അനധികൃത മയക്കുമരുന്ന് വ്യാപാരത്തിന് സുരക്ഷിതമായ ഗതാഗത മാർ​ഗം സുഗമമാക്കിയാണ് ഇവിടുത്തെ കറുപ്പ് കൃഷി.

നിയമവിരുദ്ധമായ മയക്കുമരുന്ന് കച്ചവടത്തിന് പുറമേ, മണിപ്പൂരിലെ മലയോര ജില്ലകളായ ഉഖ്രുൽ, സേനാപതി, കാങ്‌പോക്പി, കാംജോങ്, ചുരാചന്ദ്പൂർ, തെങ്‌നൗപാൽ എന്നിവിടങ്ങളിൽ കറുപ്പ് കൃഷി ഒരു വലിയ പ്രശ്നമാണ്. മോർഫിൻ ഉൾപ്പെടെ നിരവധി ലഹരി മരുന്നുകൾ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നതിനാൽ സംസ്ഥാനത്ത് നിരവധിയാളുകൾ കറുപ്പ് കൃഷി ചെയ്യുന്നു.

2017നും 2022നും ഇടയിൽ ബിരേൻ സിങ് സർക്കാരിന്റെ ആദ്യ കാലയളവിൽ 18,000 ഏക്കർ ​​കറുപ്പ് കൃഷി പൊലീസ് ഉൾപ്പെടെയുള്ള വകുപ്പുകൾ നശിപ്പിച്ചു. ഇവ കൂടുതലും പർവത പ്രദേശങ്ങളിൽ കൃഷി ചെയ്തവയാണ്.

അതേസമയം, സ്വമേധയാ കീഴടങ്ങുന്ന കറുപ്പ് കർഷകരെ പൊലീസ് കേസുകളിൽ നിന്ന് ഒഴിവാക്കുമെന്നും എന്നാൽ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മണിപ്പൂരിനെ മയക്കുമരുന്ന് രഹിത സംസ്ഥാനമാക്കുന്നതിൽ സർക്കാർ ഉറച്ചുനിൽക്കുകയാണെന്നും മലയോര മേഖലകളിൽ അനധികൃത കറുപ്പ് കൃഷിക്കെതിരെയുള്ള നീക്കങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ഈ ഉദ്യമത്തെ എല്ലാ വിഭാഗം ആളുകളും പിന്തുണയ്ക്കുന്നതിനാൽ മയക്കുമരുന്നിനെതിരായ യുദ്ധം നേർ ദിശയിലാണെന്നും വിജയത്തിന്റെ വക്കിലെത്തിയെന്നും സിങ് പറഞ്ഞു. ഇപ്പോൾ, മയക്കുമരുന്നിനെതിരായ യുദ്ധം ഒരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു. മണിപ്പൂരിനെ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യം ഞങ്ങൾ കൈവരിക്കും- സിങ് കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News