സർക്കീട്ടടിക്കാൻ കോഴിക്കോടൻ പെൺസംഘം; ദുബൈയിൽ രണ്ടാഴ്ച അടിച്ചുപൊളിച്ച് മടക്കം
കുട്ടികളെയും പേരമക്കളെയും വളർത്തി വലുതാക്കിയപ്പോൾ, ഉള്ളിൽ തോന്നിയ പൂതിയാണ് എങ്ങോട്ടെങ്കിലുമൊക്കെ യാത്ര പോകണമെന്ന്
കോഴിക്കോട് നിന്നും തനിയെ, ദുബൈ കാണാനെത്തിയ ഒരുപറ്റം ഉമ്മമാർ പ്രവാസലോകത്തെ പുതിയ താരങ്ങളായി. ന്യൂ ഇയർ ആഘോഷത്തിൽ കൂടി പങ്കുചേർന്നാണ് ഇവർ ഉന്ന് നാട്ടിലേക്കു മടങ്ങുക. വൈകാതെ മറ്റൊരു ദേശത്തേക്കുള്ള ട്രിപ്പിന്റെ ആലോചനയിലാണ് മടക്കം. ഇവർ, കോഴിക്കോട് ടൗണിൽ കളരിക്കണ്ടി മാളിയേക്കൽ മാർക്കറ്റ് മമ്മുഹാജിയുടെ രണ്ടും മൂന്നും തലമുറയിലെ സ്ത്രീകൾ.
കുട്ടികളെയും പേരമക്കളെയും വളർത്തി വലുതാക്കിയപ്പോൾ, ഉള്ളിൽ തോന്നിയ പൂതിയാണ് എങ്ങോട്ടെങ്കിലുമൊക്കെ യാത്ര പോകണമെന്ന്. പിന്നെ ഒന്നും നോക്കിയില്ല. വാട്ട്സ് ആപ്പിൽ ഒരു ട്രിപ്പ് ഗ്രൂപ്പുണ്ടാക്കി. സംഘത്തിലെ മുതിർന്ന അംഗം അറുപത്തിനാലുകാരി ആയിശ മുന്നിൽ നിന്നു. ലക്ഷ്യം ഒന്നിച്ചു കറങ്ങി നടക്കുക. കേരളത്തിന്റെ പല അറ്റത്തേക്കും ഊ പെൺകൂട്ടം പലതവണ യാത്ര ചെയ്തു. ആണ്ടറുതിയിലെ ലാസ്റ്റ് ട്രിപ്പ് ദുബൈക്ക് ഉറപ്പിക്കുകയായിരുന്നു.
നാലു വയസുകാരൻ നിമർ ഹാരിസിനെ മാറ്റിനിർത്തിയാൽ സമ്പൂർണ വനിതാ സംഘം. ദുബൈ യാത്രയെ കുറിച്ചു പറയാൻ ടീം ലീഡർക്ക് ആയിരം നാവാണ്.
ദുബൈയിൽ കിട്ടിയ 15 നാളുകളിലും യാത്ര തന്നെയായിരുന്നു. ബസും മെട്രോയും ഉപയോഗപ്പെടുത്തി പരമാവധി സ്ഥലങ്ങൾ കണ്ടതിന്റെ ത്രില്ലിലാണ് പെൺകൂട്ടം. കൂട്ടത്തിൽ പ്രായം കുറഞ്ഞ റെൻസയും ആവേശത്തിലാണ്. പരമാവധി സർക്കീട്ടടിക്കുക. പുതുവർഷവും ആ തീർപ്പിൽ തന്നെയാണ് പെൺസംഘം.