അനാവശ്യ കേസുകളുമായി സർക്കാർ കോടതികളെ സമീപിക്കുന്നതിൽ ഹൈകോടതിക്ക് കടുത്ത അതൃപ്തി
ഉദ്യോഗസ്ഥർക്ക് വ്യവഹാര നയം സംബന്ധിച്ച അറിവ് നൽകുന്നതടക്കം വിവിധ വകുപ്പുകള്‍ നയം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
വ്യവഹാരനയം മനസിലാക്കാതെ അനാവശ്യ കേസുകളുമായി സർക്കാർ കോടതികളെ സമീപിക്കുന്നതിൽ ഹൈകോടതിക്ക് കടുത്തഅതൃപ്തി. ഉദ്യോഗസ്ഥർക്ക് വ്യവഹാര നയം സംബന്ധിച്ച അറിവ് നൽകുന്നതടക്കം വിവിധ വകുപ്പുകള്‍ നയം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. കോഴിക്കോട്ടെ വിദ്യാസദനം മോഡല്‍ സ്‌കൂളിന് അംഗീകാരം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലെ സർക്കാറിന്റെ അപ്പീൽ പിൻവലിക്കാൻ അനുമതി നൽകിയാണ് കോടതിയുടെ നിരീക്ഷണം.
സ്കൂളിന് അംഗീകാരം നൽകാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാമാവശ്യപ്പെട്ട് സർക്കാർ അപ്പീൽ നൽകിയിരുന്നു. നിയമത്തിന്റെ പിൻബലമില്ലാത്ത ബാഹ്യമായ കാരണത്തിന്റെ പേരിലാണ്അംഗീകാരം നിഷേധിച്ചിരിക്കുന്നതെന്നാണ് രേഖകൾ പരിശോധിച്ചതിൽ നിന്ന് മനസിലാവുന്നത്. അതിനാൽ, സിംഗിൾബെഞ്ച് ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
നിയമത്തിന്റെ ദുരുപയോഗമാണ് സർക്കാർ ഉത്തരവിലൂടെ വെളിപ്പെട്ടിട്ടുള്ളത്. കടുത്ത വാക്കുകളിലൂടെ സർക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും രീതിയെ വിമർശിക്കാനും ഉത്തരവാദിത്വപ്പെട്ടവർക്ക് പിഴയിടീക്കാനും തീർത്തും മതിയായ കേസാണിത്. അപ്പീൽ വേണ്ടതില്ലെന്ന് അഡ്വക്കറ്റ് ജനറൽ ഓഫീസിന്റെ നിർദേശം മറികടന്നാണ് ഹരജി നൽകിയതെന്നാണ് അറിയുന്നത്. എന്നാൽ, ഇതിന്റെ അനന്തര ഫലം അനുഭവിക്കേണ്ടത് സർക്കാറും വകുപ്പുമാണ്.
ദേശീയ 'വ്യവഹാര നയ'ത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാറും നയമുണ്ടാക്കിയത്. അനാവശ്യ കേസുകൾ ഇല്ലാതാക്കി കോടതികളുടെ ഭാരം കുറക്കലും 15 വർഷം വരെ കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ അവസാനിപ്പിച്ച് മൂന്ന് വർഷത്തിനപ്പുറം നീട്ടാതിരിക്കലും നയത്തിന്റെ ഭാഗമാണ്. സർക്കാറിന്റെ ഈ നയത്തെക്കുറിച്ച് മറന്നവരോ അറിയാത്തവരോ ആയിരിക്കും ഇത്തരമൊരു ഹരജിയുമായി കോടതിയെ സമീപിച്ചതെന്നും ജനങ്ങളുടെ നികുതി പണമായതിനാൽ പിഴ അടപ്പിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി..