സുരേഷ് ഗോപി പത്രിക നല്‍കി

ഉച്ചക്ക് ഒന്നരക്കാണ് പത്രിക നല്‍കിയത്. താരത്തെ കാണാന്‍ വന്‍ജനക്കൂട്ടമെത്തി  

Update: 2019-04-04 13:40 GMT
Advertising

തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ചലച്ചിത്ര താരവും രാജ്യസഭ അംഗവുമായ സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് ഒന്നരയോടെയാണ് സുരേഷ് ഗോപി വരണാധികാരിയായ ജില്ലാ കലക്ടര്‍ ടി.വി അനുപമ മുന്‍പാകെ പത്രിക നല്‍കാനായി കലക്ടറേറ്റിലെത്തിയത്. കലക്ടറേറ്റ് ജീവനക്കാരുള്‍പ്പെടെ വന്‍ജനക്കൂട്ടം സുരേഷ് ഗോപിയെ കാണാനെത്തിയിരുന്നു.

രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ക്ഷേത്രത്തിന് പുറത്ത് വെച്ച് മത്സ്യത്തൊഴിലാളികള്‍ സുരേഷ് ഗോപിക്ക് കെട്ടിവെക്കാനുള്ള കാശ് നല്‍കി. തുടര്‍ന്ന് തൃശൂരിലെത്തി വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ബി.ജെ.പി ഓഫീസില്‍ പ്രവര്‍ത്തകരോടൊപ്പം അല്‍പസമയം ചെലവഴിച്ചു. അതിനു ശേഷം പന്ത്രണ്ടരയോടെ പത്രിക നല്‍കാന്‍ കലക്ടറേറ്റിലെത്തി. കലക്ടറേറ്റില്‍ സുരേഷ് ഗോപിയെ കാണാനായി ജീവനക്കാരുള്‍പ്പെടെ നിരവധി പേര്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു.

Full View

വാഗ്ദാനങ്ങള്‍ നല്‍കാനില്ലെന്നും ഒരു പാട് കാര്യങ്ങള്‍ ചെയ്യാനാണ് താല്‍പര്യമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. തൃശൂര്‍ പൂരം അതിന്റെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കാന്‍ മുന്‍പന്തിയിലുണ്ടാകുമെന്നും സ്ഥാനാര്‍ഥി വാഗ്ദാനം നല്‍കി. പ്രചാരണത്തിന് ചുരുങ്ങിയ ദിവസം മാത്രമാണ് ഇനിയുള്ളതെങ്കിലും പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനാണ് തീരുമാനമെന്നും സുരേഷ് ഗോപി പറഞ്ഞു.

Tags:    

Similar News