മുന്നാക്ക സംവരണം; സി.പി.ഐ പോഷക സംഘടനകളില്‍ അഭിപ്രായവ്യത്യാസം
എ.ഐ.വൈ.എഫ് , എ.ഐ.എസ്.എഫ് സംസ്ഥാന കമ്മറ്റി നേതാക്കളടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നാക്ക സംവരണത്തിനെതിരെ നിലപാട് വ്യക്തമാക്കി
മുന്നാക്ക സംവരണ വിഷയത്തില്‍ സി.പി.ഐ പോഷക സംഘടനകളില്‍ അഭിപ്രായവ്യത്യാസം. എ.ഐ.വൈ.എഫ് , എ.ഐ.എസ്.എഫ് സംസ്ഥാന കമ്മറ്റി നേതാക്കളടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നാക്ക സംവരണത്തിനെതിരെ നിലപാട് വ്യക്തമാക്കി. അതേസമയം കെ.എസ്.യുവിന്‍റെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റും മുന്നാക്ക സംവരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
സി.പി.ഐക്കൊപ്പം എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് സംസ്ഥാന നേതൃത്വങ്ങളും മുന്നാക്ക സംവരണത്തെ പിന്തുണക്കുമ്പോഴും നേതാക്കളിലും അണികളിലും വ്യത്യസ്ത നിലപാടുണ്ടെന്ന് തെളിയിക്കുകയാണ് സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം നവ്യ തമ്പി, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ശങ്കർ, ജെഎൻയു വിദ്യാർഥി യൂണിയൻ ജോയിന്‍റ് സെക്രട്ടറിയും അമുത ജയ്ദീപ് , എഐഎസ്എഫ് ഡൽഹി യൂണിവേഴ്സിറ്റി നേതാവ് അലൻ പോൾ, മുൻ എഐഎസ്എഫ് നേതാവ് കിരൺ ജിബി, എഐഎസ്എഫ് മുൻ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയും ഇപ്പോൾ സിപിഐ ജില്ലാ പഞ്ചായത്ത് അംഗവുമായ വിഷ്ണു, , എഐവൈഎഫ് തൃശൂർ ജില്ലാ നേതാക്കളായ അഡ്വ. വി എസ് ദിനൽ, ജിതിൻ കുട്ടാപ്പു, ഡോ. അമൽ സി. രാജൻ തുടങ്ങിയവരെല്ലാം ഫേസ്ബുക്കിലൂടെ മുന്നാക്ക സവംരണം നടപ്പാക്കരുതെന്ന ആവശ്യപ്പെടുന്നു.
മുന്നാക്ക സംവരണത്തിനെതിരെ ലേഖനങ്ങളും മറ്റും ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. സംഘടനയുടെ സംസ്ഥാന നേതൃത്വങ്ങളോട് നിലപാട് തിരുത്താന്‍ ആവശ്യപ്പെടുക കൂടിയാണ് നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിലപാട് പ്രകടിപ്പിക്കുന്നതിലൂടെ ചെയ്യുന്നത്. കൂടുതല്‍ കെ.എസ്.യു യൂണിറ്റുകളും മുന്നാക്ക സംവരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിലപാട് പരസ്യപ്പെട്ടുത്തിയ കാലിക്കറ്റ് യൂണിവേഴ്സിറ്റ് യൂണിറ്റ് മാതൃസംഘടനയായ കോണ്‍ഗ്രസിനോടും നിലപാട് തീരുത്താന്‍ ആവശ്യപ്പെടുന്നുണ്ട്. മുന്നാക്ക സംവരണത്തില്‍ നിലപാട് സ്വീകരിക്കാന്‍ കെ.എസ്.യു സംസ്ഥാന കമ്മറ്റി ഈ മാസം 5 ന് എറണാകുളത്ത് ചേരും.