തിരുവനന്തപുരത്ത് പട്ടാപ്പകൽ പെൺകുട്ടിയെ കടന്നുപിടിച്ചു; പ്രതിയെ പിടികൂടാതെ പൊലീസ്
യുവാവിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
തിരുവനന്തപുരം: ജില്ലയിൽ പെൺകുട്ടിക്ക് നേരെ വീണ്ടും ആക്രമണം. പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ യുവാവ് കടന്നു പിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.തീർത്ഥാടകൻ എന്ന വ്യാജേനപ്രതിയാണ് പെൺകുട്ടിയെ കടന്നു പിടിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ഒറ്റക്കായിരുന്ന സമയത്താണ് യുവാവ് എത്തിയത്.
പെൺകുട്ടിക്ക് ഭസ്മം നൽകാനെന്ന വ്യാജേന ഇയാൾ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചപ്പോൾ സമീപവാസികൾ ഓടിയെത്തി. എന്നാൽ അപ്പോഴേക്കും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ സ്ഥാപനങ്ങളിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ പ്രതിയെ കണ്ടെത്താനോ പിടിക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെന്ന് വഞ്ചിയൂര്‍ പൊലീസ് പറയുന്നു.
തിരുവനന്തപുരം നഗരത്തിൽ അടുത്തിടെ സ്ത്രീകൾക്ക് നേരെ പട്ടാപ്പകൽ നിരവധി അതിക്രമം നടന്നിരുന്നു. ഇക്കാര്യത്തിൽ കൃത്യമായ നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഷാഡോ പൊലീസ് സംവിധാനം ഏർപ്പെടുത്തുമെല്ലാം അധികൃതർ പറഞ്ഞിരുന്നു. എന്നാൽ അതിന് തൊട്ടുപിന്നാലെയാണ് വീണ്ടും നഗരത്തിൽ പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ഒരാള്‍ കടന്നുപിടിച്ചതും ഈ അടുത്തായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഈ കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത്.