കൂടത്തായി കേസ്: ജാമ്യാപേക്ഷ നൽകി ജോളി ജോസഫ്
കൂടത്തായി കേസുമായി ബന്ധപ്പെട്ടുള്ള വെബ്‌സീരിസും സീരിയലും തടയണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി എം.എസ് മാത്യുവും കോടതിയിൽ
കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ജാമ്യാപേക്ഷ നൽകി. ശാരീരികാവശത ചൂണ്ടിക്കാട്ടിയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിൽ ഹരജി നൽകിയത്. അതേസമയം, കൂടത്തായി കേസുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ വെബ്‌സീരിസും സീരിയലും തടയണമെന്ന ഹരജിയും കോടതിയിലെത്തിയിട്ടുണ്ട്.
ജോളിയുടെ ശാരീരികമായ അസ്വസ്ഥതകളെ തുടർന്നു നേരത്തെ കേസിൽ വിചാരണ മാറ്റിവച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണു വിചാരണ പുനരാരംഭിച്ചത്. ജോളിയുടെ ജാമ്യഹരജി നാളെ പരിഗണിക്കുമെന്നാണു വിവരം.
അതിനിടെയാണ് കേസിൽ രണ്ടാം പ്രതിയായ എം.എസ് മാത്യു വെബ്‌സീരീസിനും സീരിയലിനും എതിരെ രംഗത്തെത്തിയത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലാണ് കൂടത്തായി കേസ് പ്രമേയമായി വെബ്‌സീരീസ് റിലീസ് ചെയ്തത്. ഒരു സ്വകാര്യ ചാനലിൽ സീരിയലും പ്രഖ്യാപിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ടു തെറ്റായ വിവരങ്ങളാണ് ഇതിൽ പ്രചരിപ്പിക്കുന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് നിർത്തിവയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാത്യുവിന്റെ ഹരജി. ഈ ഹരജിയും നാളെ പരിഗണിച്ചേക്കും.
Summary: Jolly Joseph, the prime accused in the Koodathayi serial murder case, filed for bail