സീറോ മലബാർ സഭ പാത്രിയാർക്കൽ പദവിയിലേക്ക്? മാർ റാഫേൽ തട്ടിൽ പാത്രിയാർക്കീസ് ആയേക്കും
മേജർ ആർച്ച് ബിഷപ്പിനെയും സിനഡ് സെക്രട്ടറിയെയും മാർപാപ്പ വത്തിക്കാനിലേക്ക് വിളിപ്പിച്ചു
കൊച്ചി: സീറോ മലബാർ സഭക്ക് പാത്രിയാർക്കൽ പദവി നൽകുന്നത് വത്തിക്കാന്‍റെ പരിഗണനയിൽ . മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പാത്രിയാർക്കീസ് ആയേക്കും. മേജർ ആർച്ച് ബിഷപ്പിനെയും സിനഡ് സെക്രട്ടറിയെയും മാർപാപ്പ വത്തിക്കാനിലേക്ക് വിളിപ്പിച്ചു . മാർ റാഫേൽ തട്ടിലും മാർ ജോസഫ് പാംപ്ലാനിയും ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. പാത്രിയാർക്കൽ പദവി ലഭിച്ചാൽ സഭയ്ക്ക് കൂടുതൽ സ്വയംഭരണാധികാരം ഉണ്ടാകും.
ഇരുവരും ഇന്ന് രാവിലെ റോമിലേക്ക് തിരിച്ചിട്ടുണ്ട്. മേജർ ആർച്ചുബിഷപ്പിൻ്റെ അഭ്യർഥന പ്രകാരമാണ് ലിയോ പതിനാലാമൻ മാർപാപ്പ വ്യക്തിപരമായ കൂടിക്കാഴ്‌ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന മേജർ ആർച്ചുബിഷപ്പും സിനഡ് സെക്രട്ടറിയും പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കാര്യാലയവും വത്തിക്കാനിലുള്ള മറ്റ് കാര്യാലയങ്ങളും സന്ദർശിക്കും.
മേജർ ആർച്ചുബിഷപ്പിൻ്റെ വത്തിക്കാനിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചരണങ്ങൾ അവാസ്തവവും സത്യവിരുദ്ധവുമാണെന്ന് സീറോമലബാര്‍ സഭ പിആര്‍ഒ ഫാ.ഡോ.ടോം ഓലിക്കരോട്ട് പ്രസ്താവനയിൽ അറിയിച്ചു.