തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. മൂന്ന് അമൃത് ഭാരത് ട്രൈനുകളുടെ ഫ്ലാഗ് ഓഫ് അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.
തിരുവനന്തപുരം– താംബരം, തിരുവനന്തപുരം– ഹൈദരാബാദ്, നാഗർകോവിൽ–മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ,ഗുരുവായൂർ–തൃശൂർ പാസഞ്ചർ എന്നിവയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്.പിഎം സ്വനിധി ക്രെഡിറ്റ് കാർഡിന്റെ ഉദ്ഘാടനവും ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് പിഎം സ്വനിധി വായ്പകളുടെ വിതരണവും പ്രധാനമന്ത്രി നിർവഹിച്ചു. തിരുവനന്തപുരത്തെ CSIR–NIIST ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബിന്റെ ശിലാസ്ഥാപനവും മോദി നടത്തി.
കേരളത്തിലെ റെയിൽവെ സൗകര്യം ഇന്ന് മുതൽ കൂടുതൽ ശക്തമാകുമെന്ന് ഉദ്ഘാടനത്തിന് ശേഷം മോദി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനുള്ള ആദ്യ ചുവടുവെപ്പ് ഇന്ന് വെക്കുകയാണ്. രാജ്യത്തെ ഉന്തുവണ്ടിക്കാര്‍,തട്ടുകടക്കാര്‍, വഴിയോരക്കച്ചവടക്കാര്‍ക്ക് ഗുണം ചെയ്യുന്ന ക്രൈഡിറ്റ് കാര്‍ഡ് പദ്ധതിക്കും ഇന്ന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് കേന്ദ്ര സർക്കാർ നിരവധി ഇടപെടലുകൾ നടത്തുന്നു.ന ഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്ക് നിരവധി പദ്ധതികൾ നടപ്പിലാക്കി.കേരളത്തിൽ 25 ലക്ഷം നഗര വാസികൾക്ക് വീട് ലഭിച്ചു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവർക്ക് സൗജന്യ വൈദ്യുതി പദ്ധതി, സൗജന്യ ചികിത്സ തുടങ്ങി നിരവധി പദ്ധതികൾ നടപ്പിലാക്കി.ഇതിന്റെ ഗുണം കേരളത്തിലെ സാധാരണക്കാരായ ആളുകൾക്കും ലഭിക്കുന്നുണ്ട്. കേരളത്തിലെ 25ലക്ഷത്തിലധികം നഗരവാസികള്‍ക്കും അടച്ചുറപ്പുള്ള വീടുകള്‍ കിട്ടിയെന്നും' അദ്ദേഹം പറഞ്ഞു.
'പ്രധാന മന്ത്രി സ്വ നിധി പദ്ധതിയിലൂടെ സാധാരണക്കാർക്ക് ക്രെഡിറ്റ് കാർഡ് എത്തിച്ച് നൽകി.കേരളത്തിലെ ട്രെയിൻ ഗതാഗതം മറ്റിടങ്ങളിലെ അപേക്ഷിച്ച് ഇന്ന് മുതൽ കൂടുതൽ സജീവമാകും.വികസന കേരളത്തിൽ കൂടി മാത്രമേ വികസിത ഭാരതം നടപ്പിലാകൂ.സാധാരണക്കാരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലൂടെ നിരവധി പേർക്ക് ആനുകൂല്യം ലഭിച്ചു'..മോദി പറഞ്ഞു.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ, മന്ത്രി എം.ബി രാജേഷ്, തിരുവനന്തപുരം മേയര്‍ വി.വി രാജേഷ്,ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ് സ്വീകരിച്ചാണ്. പുത്തരിക്കണ്ടം മൈതാനം വരെ റോഡ് ഷോയുമായാണ് പ്രധാനമന്ത്രി എത്തിയത്.