ശബരിമല സ്വർണക്കൊള്ള; വിഗ്രഹക്കടത്തിനെ കുറിച്ച് അറിയില്ല, പോറ്റിയേയും അറിയില്ലെന്ന് ഡി.മണി
മണിയേയും കൂട്ടാളികളെയും വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ വിഗ്രഹ കടത്തിനെക്കുറിച്ച് അറിയില്ലെന്ന് ഡി.മണി. പോറ്റിയെയോ പ്രവാസി വ്യവസായിയോ അറിയില്ലെന്നും ഇവരുമായി തനിക്ക് പരിചയവുമില്ലെന്നാണ് ഡി.മണിയുടെ മൊഴി. മണിയേയും കൂട്ടാളികളെയും വീണ്ടും ചോദ്യം ചെയ്യും.
മണിക്ക് പിന്നിൽ ഇരുഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിലാണ് എസ്‌ഐടി. ഇന്നലെ ചോദ്യം ചെയ്ത മണിയുടെ സഹായി ശ്രീകൃഷ്ണൻ ഇരുഡിയം തട്ടിപ്പ് കേസിലെ പ്രതിയാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല പ്രമുഖരെയും ഉൾപ്പെടെ ശ്രീകൃഷ്ണൻ തട്ടിപ്പിന് ഇരയാക്കിയെന്നും മണിയുടെ സംഘത്തിന്റെ മൊഴിയിൽ മുഴുവൻ ദുരൂഹതയുണ്ടെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും എസ്‌ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് എസ്ഐടി നീക്കം. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണവ്യാപാരി ഗോവർധൻ എന്നിവരെയാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.