ശബരിമല സ്വർണക്കൊള്ള; ഡി മണിയെ തേടി എസ്ഐടി ചെന്നൈയിൽ
രണ്ടു ദിവസത്തിനകം ഡി മണിയെ ചോദ്യം ചെയ്യും.
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയിൽ പഞ്ചലോഹ വിഗ്രഹം വാങ്ങിയതായി ആരോപണം ഉയർന്ന ഡി മണിയെ തേടി എസ് ഐ ടി ചെന്നൈയിലെത്തി. രണ്ടു ദിവസത്തിനകം ഡി മണിയെ ചോദ്യം ചെയ്യും. 2019 ലും 20 ലുമായി 4 പഞ്ചലോഹ വിഗ്രഹങ്ങൾ ശബരിമലയിൽ നിന്ന് കടത്തിയെന്നായിരുന്നു ഡി മണിയുടെ മൊഴി.
രമേശ് ചെന്നിത്തല നൽകിയ മൊഴിയെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം വ്യവസായിയുടെ മൊഴി രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായാണ് ഇടപാടുകൾ നടത്തിയത് എന്നാണ് മൊഴി. വിഗ്രഹങ്ങൾ വാങ്ങിയത് 'ഡി മണി' എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയായ വ്യവസായി എന്നും മൊഴിയിൽ പറയുന്നു.
വിഗ്രഹങ്ങൾ കടത്തിയതിന്റെ പണം കൈപ്പറ്റിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനെന്നും വ്യവസായിയുടെ മൊഴി നൽകി. ദുബൈ കേന്ദ്രീകരിച്ചാണ് മണിയുടെ സാമ്പത്തിക ഇടപാടുകൾ. പഞ്ചലോഹ വിഗ്രഹങ്ങൾക്ക് പണം നൽകിയത് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചാണ്. മണി വിമാനമാർഗം തിരുവനന്തപുരത്തെത്തിയായിരുന്നു ഇടപാടുകൾ.
അതേസമയം കേസിൽ മുൻകൂര്‍ ജാമ്യം തേടി കെ.പി ശങ്കർദാസും എൻ.വിജയകുമാറും കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. എ.പത്മകുമാർ പ്രസിഡൻ്റായിരുന്ന ബോർഡിൽ ഇരുവരും അംഗങ്ങളായിരുന്നു. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും മുൻകൂർ ജാമ്യ നീക്കം.