നിത്യശത്രുക്കളില്ല; തന്‍റെ കടമ നിർവഹിക്കുന്നതിനിടയിൽ ക്ഷതമേറ്റ ആരെങ്കിലുമായിരിക്കും വധഭീഷണിക്ക് പിറകില്‍- തിരുവഞ്ചൂർ രാധാകൃഷ്ണൻ

കത്തയച്ചത് ടി.പി വധക്കേസ് പ്രതികളാണെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു

Update: 2021-06-30 10:18 GMT
Editor : Nidhin | By : Web Desk
Advertising

തനിക്ക് നിത്യശത്രുക്കളില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ തന്‍റെ കടമ നിർവഹിക്കുന്നതിനിടയിൽ ക്ഷതമേറ്റ ആരെങ്കിലുമായിരിക്കും തനിക്കെതിരേയുള്ള വധഭീഷണിക്ക് പിറകില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. തനിക്ക് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതിന്റെ ഉറവിടം കണ്ടെത്തുകയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജയിലിലുള്ള ആരെങ്കിലുമായിരിക്കാം തനിക്ക് കത്തയച്ചതെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. അത് ടി.പി. വധക്കേസ് പ്രതികളുമാകാം എന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ ഉത്തരവാദിത്വം നിർവഹിക്കുക എന്നല്ലാതെ ഒരു അത്ഭുതവും ഞാൻ ചെയ്തിട്ടില്ല അത് ചെയ്തില്ലെങ്കിൽ ഞാൻ കാലഘട്ടത്തോട് ചെയ്യുന്ന പാപമായിരിക്കും- അദ്ദേഹം പറഞ്ഞു.

ഓഫീസ് വിലാസത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചത്. പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്തിന്റെ ഉള്ളടക്കം. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിൻറെ പ്രതികാരമാണെന്നു കത്തിൽ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി.

അദ്ദേഹത്തിനോട് വിരോധമുള്ള ജയിലിലുള്ള ക്രിമിനലുകളായിരിക്കും കത്തയച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തിരുവഞ്ചൂരിനോട് വിരോധമുള്ളത് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിലായ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ അവരായിരിക്കും കത്തയച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാരണം തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഒളിവിലായിരുന്ന ടി.പി. വധക്കേസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ജയിൽ നിയന്ത്രിക്കുന്നത് ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളാണെന്നും അതിനാൽ ഇത്തരത്തിലുള്ള കത്തിന് പിറകിൽ അവരാണെന്ന് തങ്ങൾ ബലമായി സംശയിക്കുന്നതായും അവർ പറഞ്ഞു. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

കേരളത്തിലെ മുൻ ആഭ്യന്തര വകുപ്പ് മന്ത്രിക്കെതിരേ വരെ കത്തയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയെന്നും സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News