വിദേശ തൊഴിലാളികളുടെ നിയമനം വിപണി ആവശ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് കുവെെത്ത്
കുവൈത്തിൽ വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് തൊഴിൽ വിപണിയുടെ ആവശ്യത്തിനനുസൃതമായി മാത്രമാണെന്നു സാമ്പത്തിക കാര്യ മന്ത്രി മറിയം അൽ അഖീൽ. സ്വകാര്യ മേഖലയിലേക്ക് ഈജിപ്തിൽ നിന്ന് വൻ തോതിൽ റിക്രൂട്മെന്റ് നടക്കുന്നതായുള്ള പ്രചാരണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ മേഖലയിലേക്ക് ഓരോ മാസവും ഈ ജിപ്തിൽ നിന്ന് വൻ തോതിൽ തൊഴിലാളികൾ എത്തുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു കുവൈത്ത് സാമ്പത്തികകാര്യ മന്ത്രി. രാജ്യത്തെത്തുന്ന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കണക്കുകൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ മന്ത്രി, തൊഴിൽ വിപണിയുടെ ആവശ്യം കണക്കിലെടുത്തു കൃത്യമായ കരാറുകളുടെ അടിസ്ഥാനത്തൽ മാത്രമാണ് വിദേശ തൊഴിലാളികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ കണക്കനുസരിച്ച് പ്രതിമാസം 1400നും 2200നും ഇടയിലാണ് ഈജിപ്തിൽ നിന്നും കുവൈത്തിലെ സ്വകാര്യ തൊഴിൽ മേഖലയിലേക്ക് വരുന്ന തൊഴിലാളികളുടെ എണ്ണം. ഈ തരത്തിൽ 62000 തൊഴിൽ പെർമിറ്റുകളാണ് കഴിഞ്ഞ വർഷം ഇഷ്യൂ ചെയ്തത്. സർക്കാർ മേഖലയിൽ വെറും 577 ഈജിപ്തുകാർ മാത്രമാണ് കഴിഞ്ഞ വർഷം ജോലിയിൽ പ്രവേശിച്ചത് അധ്യാപകരാണ്. ഇവരിലേറെയും. സ്വകാര്യമേഖലയിലെ ദേശീയ തൊഴിൽ അനുപാതം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നടപ്പാക്കാൻ വൈകുന്നത് സാങ്കേതിക കാരണങ്ങലാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇത് സംബന്ധിച്ച ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി സ്ഥിരീകരിച്ചു.