ഫലകത്തില്‍ പേര് വെച്ചില്ല; ബി.ജെ.പി നേതാക്കള്‍ തമ്മില്‍ ‘ഷൂ’ പോര്
തലസ്ഥാനമായ ലക്നൗവിൽ നിന്നും 200 കിലോമീറ്റർ മാറി, സന്ത് കബീർ നഗർ ജില്ലയിലാണ് കനത്ത പോരാട്ടം നടന്നത്
ശിലാഫലകത്തിൽ പേര് ചേർക്കാത്തതിൽ യു.പിയിൽ ബി.ജെ.പി എം.എൽ.എയും എം.പിയും തമ്മിൽ കയ്യാങ്കളി. വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിനിടെയാണ് മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ഇരുവരും തമ്മിൽ തല്ലിയത്. തലസ്ഥാനമായ ലക്നൗവിൽ നിന്നും 200 കിലോമീറ്റർ മാറി, സന്ത് കബീർ നഗർ ജില്ലയിലാണ് സംഭവം.
പ്രദേശത്തെ റോഡിൽ സ്ഥാപിച്ച ശിലാഫലകത്തിൽ എന്തുകൊണ്ടാണ് തന്റെ പേര് വെക്കാത്തെതെന്ന് ബി.ജെ.പി എം.പി ശരത് ത്രിപാഠി ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തന്റെ നിർദേശപ്രകാരമാണ് പേര് ചേർക്കാഞ്ഞതെന്ന് എം.എൽ.എയായ രാകേഷ് ബാഖൽ പറഞ്ഞത് എം.പിയെ രോഷാകുലനാക്കുകയും വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു.
ഇത് പിന്നീട് ഷൂ വെച്ചുള്ള പോരാട്ടത്തിലേക്ക് കടക്കുകയായിരുന്നു. ഷൂ വെച്ച് എം.എൽ.എയെ അടിച്ച ത്രിപാഠിക്ക് അതേ ഭാഷയിൽ മറുപടി കൊടുക്കുകയായിരുന്നു ബാഖൽ. തുടർന്ന് പൊലീസെത്തി ഇരുവരെയും പിടിച്ച് മാറ്റുകയാണുണ്ടായത്.