എഐസിസി പുനസംഘടന: അതൃപ്തിയും നിരാശയുമായി തിരുത്തല്‍വാദികള്‍

നാമനിർദേശമാണ് രീതിയെങ്കില്‍ ഭരണഘടന തിരുത്തുന്നതാണ് ഉചിതമെന്ന് കപില്‍ സിബല്‍

Update: 2020-09-13 07:57 GMT
Advertising

എഐസിസി പുനസംഘടനയില്‍ അതൃപ്തിയും നിരാശയും പ്രകടിപ്പിച്ച് തിരുത്തല്‍വാദികളായ നേതാക്കള്‍. പാര്‍ട്ടിയില്‍ സമഗ്ര മാറ്റം ആവശ്യപ്പെട്ട് കത്തയച്ച നേതാക്കള്‍ വീണ്ടും യോഗം ചേര്‍ന്നു. നാമനിർദേശമാണ് രീതിയെങ്കില്‍ ഭരണഘടന തിരുത്തുന്നതാണ് ഉചിതമെന്ന് കപില്‍ സിബല്‍ പറഞ്ഞു. നിലവിലെ പുനസംഘടന പാർട്ടിക്ക് ഗുണകരമാകില്ല എന്നതിനാല്‍ വിഷയം ശക്തമായി ഉയർത്താനാണ് നീക്കം.

കോണ്‍ഗ്രസിന് മുഴുവന്‍ സമയ അധ്യക്ഷന്‍, താഴെ തട്ട് മുതല്‍ പ്രവർത്തക സമിതി വരെ തെരഞ്ഞെടുപ്പ് ഇതായിരുന്നു തിരുത്തല്‍ വാദികള്‍ അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിലെ ആവശ്യങ്ങള്‍. ഇത് പരിഗണിക്കാതെ എഐസിസി പുനസംഘടിപ്പിച്ചതും നിലപാടില്‍ ഉറച്ചുനിന്ന ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്നും നീക്കിയതുമാണ് പ്രശ്നം രൂക്ഷമാക്കിയത്.

സംഘടനാ തെരഞ്ഞെടുപ്പിനോട് എതിർപ്പും നാമനിര്‍ദേശം മാനദണ്ഡമാക്കുകയും ചെയ്യുകയാണെങ്കില്‍ പാര്‍ട്ടി ഭരണഘടന മാറ്റുന്നതാണ് ഉചിതമെന്ന് കത്തില് ഒപ്പിട്ട കപില്‍ സിബല്‍ തുറന്നു പറഞ്ഞു. ചോദ്യങ്ങൾ ഉന്നയിക്കാനെ നമുക്കാകൂ. ഭരണഘടനയില്‍ പറയുന്നതാണ് ആവശ്യപ്പെട്ടത് എന്നും കപില്‍ സിബല്‍ കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട നേതാക്കള്‍ യോഗം ചേര്‍ന്ന് പുനസംഘടനയെക്കുറിച്ച് വിലയിരുത്തി.

കത്തിലൊപ്പിട്ട 23 നേതാക്കളില്‍ 18 പേർ യോഗത്തിനെത്തി. ഇതിന് പുറമെ ചില നേതാക്കളും യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. പാർട്ടിയുടെ പുനരുജ്ജീവനത്തിന് നിലവിലെ പുനസംഘടന ഗുണം ചെയ്യില്ല എന്നതിനാല്‍ പാര്‍ലമെന്‍റ് സമ്മേളനത്തിന് ശേഷം വിഷയം വീണ്ടും ഉന്നയിക്കാനാണ് തീരുമാനം.

Tags:    

Similar News