മസ്കത്തില്‍ ലോക്ഡൗൺ മെയ് 8 വരെ നീട്ടി
ഏപ്രിൽ 22ന് രാവിലെ പത്തു മണി വരെയാണ് ലോക്ഡൗൺ തീരുമാനിച്ചിരുന്നത്.
മസ്കത്തില്‍ ലോക്ഡൗൺ മെയ് എട്ട് വരെ നീട്ടി. തിങ്കളാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏപ്രിൽ 22ന് രാവിലെ പത്തു മണി വരെയാണ് ലോക്ഡൗൺ തീരുമാനിച്ചിരുന്നത്. ഇത് മെയ് എട്ടിന് രാവിലെ പത്തുമണി വരെ നീട്ടാനാണ് ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചത്.
പള്ളികൾ റമദാനിലും അടഞ്ഞ് കിടക്കും. തറാവീഹ് നമസ്കാരമടക്കം ഉണ്ടായിരിക്കില്ല. പതിവുപോലെ ബാങ്കുവിളി മാത്രമായിരിക്കും ഉണ്ടാവുക. പള്ളികളിലെയും ടെൻറുകളിലെയും മറ്റുപൊതു സ്ഥലങ്ങളിലെയും സമൂഹ നോമ്പുതുറകൾ അടക്കം എല്ലാവിധ ഒത്തുചേരലുകളും ഒഴിവാക്കാൻ കമ്മിറ്റി നിർദേശിച്ചു. സാമൂഹിക, കായിക, സാംസ്കാരിക വിഭാഗങ്ങളിലെ എല്ലാവിധ ഒത്തുചേരലുകളും കമ്മിറ്റി നിരോധിച്ചിട്ടുണ്ട്.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഈ വർഷത്തെ സലാല ടൂറിസം ഫെസ്റ്റിവലും റദ്ദാക്കി. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ വർഷത്തെ ഫെസ്റ്റിവൽ റദ്ദാക്കാൻ ദോഫാർ നഗരസഭ തീരുമാനിച്ചത്. എല്ലാ വർഷവും ജൂലൈ 15 മുതല്‍ ആഗസ്റ്റ് 31 വരെ നടക്കുന്ന ഫെസ്റ്റിവലിൽ പങ്കടുക്കാൻ ഒമാനിൽ നിന്നും മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുമായി ആയിരങ്ങളാണ് സലാല അടങ്ങുന്ന ദോഫാർ ഗവർണറേറ്റിൽ എത്താറുള്ളത്. ജൂൺ അവസാനം മുതൽ ആഗസ്റ്റ് അവസാനം വരെയുള്ള ഖരീഫ് എന്നറിയപ്പെടുന്ന മഴക്കാലത്തിെന്‍റെ ഭാഗമായാണ് ഫെസ്റ്റിവൽ നടക്കാറുള്ളത്.