'ഹർദിക്കിന്റെ വെടിക്കെട്ട്'; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ
30 ബോളിൽ ഏഴ് ഫോറും അഞ്ച് സിക്‌സറിന്റെയും അകമ്പടിയിലാണ് ഹർദിക് 71 റൺസ് നേടിയത്
ഓസ്‌ട്രേലിയക്കെതിരെയുള്ള ടി20യിൽ മികച്ച സ്‌കോറുമായി ഇന്ത്യ. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയയയെ കണക്കിന് പ്രഹരിച്ചാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്രീസ് വിട്ടത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ത്തിൽ 208 റൺസാണ് ഇന്ത്യ ഓസ്‌ട്രേലിയക്ക് മുന്നിൽ വെച്ചത്. 71 റൺസ് നേടിയ ഹർദിക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. 30 ബോളിൽ ഏഴ് ഫോറും അഞ്ച് സിക്‌സറിന്റെയും അകമ്പടിയിലാണ് ഹർദിക് 71 റൺസ് നേടിയത്.
മെല്ലെ തുടങ്ങിയ ഇന്ത്യൻ ബാറ്റിങ് പിന്നീട് കത്തിക്കയറുകയായിരുന്നു. ഇന്ത്യക്ക് തുടക്കം തന്നെ പാളിയിരുന്നു. ടീം 21 റൺസിൽ നിൽക്കുമ്പോൾ 11 റൺസിൽ ക്യാപ്റ്റൻ രോഹിത് ശർമ കൂടാരം കയറി. ഹസൽവുഡാണ് രോഹിത്തിനെ വീഴ്ത്തിയത്. ഏഷ്യകപ്പിലെ അവസാന മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്ലി പ്രതീക്ഷകൾ മുഴുവൻ തെറ്റിച്ച് ഏഴ് ബൗൾ നേരിട്ട് രണ്ട് റൺസിന് പുറത്തായി.
പിന്നാലെ എത്തിയ സൂര്യകുമാർ യാദവും കെ.എൽ രാഹുലും ചേർന്ന് ടീമിന്റെ സ്‌കോർ അതിവേഗത്തിൽ ഉയർത്തി. പക്ഷേ ടീം 103 ൽ നിൽക്കെ രാഹുൽ (55) പുറത്തായി. ഗ്രീൻ, സൂര്യകുമാറിനെയും (46) കൂടാരം കയറ്റി. ഹർദിക് പാണ്ഡ്യയും അക്‌സർ പട്ടേലും കളി ഏറ്റെടുക്കുമെന്ന് തോന്നിയെങ്കിലും ആറ് റൺസിൽ അക്‌സർ വീണു. വീണ്ടെടുത്ത ഫോമിൽ സെല്കടർമാരെ വീഴ്ത്തി ടീമിൽ സ്ഥാനം പിടിച്ച ദിനേഷ് കാർത്തികിന്റെ ഊഴമായിരുന്നു അടുത്തത്. പക്ഷേ ആറ് റൺസിൽ ഒതുങ്ങാനായിരുന്നു കാർത്തികിന്റെ വിധി. അവസാന ഓവറുകളിലെ ഹർദിക്ക് മാജിക് ആവർത്തിച്ചതോടെ ഇന്ത്യയുടെ സ്കോർ 208ൽ എത്തി.
ഓസ്‌ട്രേലിയക്ക് വേണ്ടി നഥാൻ എല്ലിസ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഹസ്‌ലെവുഡ് രണ്ട് വിക്കറ്റും ഗ്രീൻ ഒരുവിക്കറ്റും വീഴ്ത്തി. ടിം ഡേവിഡിന് അരങ്ങേറ്റാവസരം നൽകുവാന്‍ ഓസ്ട്രേലിയ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ നിരയിൽ പന്തിന് ടീമിൽ അവസരമില്ലായിരുന്നു. ജസ്പ്രീത് ബുംറയ്ക്കും ടീമിലിടം കിട്ടിയില്ല. അക്സര്‍ പട്ടേലും യൂസുവേന്ദ്ര ചഹാലും അതേ സമയം ടീമിലെത്തി.