വോട്ടുറപ്പിക്കാന്‍ കോട്ടയത്ത് അവസാനവട്ട നെട്ടോട്ടം
ത്രികോണ മത്സരം നടക്കുന്ന കോട്ടയത്ത് കഴിയുന്നത്ര വോട്ടുകൾ സമാഹരിക്കാനുള്ള നീക്കങ്ങളാണ് അവസാന മണിക്കൂറില്‍ മുന്നണികൾ.
അവസാനവട്ട വോട്ട് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള തിരക്കിലാണ് കോട്ടയത്തെ സ്ഥാനാർഥികൾ. വ്യക്തികളെ നേരിൽ കാണുന്നതിനൊപ്പം അഗതിമന്ദിരങ്ങളും ആശുപത്രികളും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം നേരിട്ടെത്തി വോട്ട് ചോദിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. ഇത്തവണ വാശിയേറിയ പോരാട്ടം ആയതുകൊണ്ടുതന്നെ വിശ്രമമില്ലാത്ത പ്രചാരണ പരിപാടികളാണ് മൂന്നു മുന്നണികളും നടത്തുന്നത്.
രാവിലെ 7 മണിയോടു കൂടി തന്നെ 3 മുന്നണി സ്ഥാനാർഥികളും വ്യക്തികളെ നേരിട്ട് കണ്ട് വോട്ട് ചോദിക്കുന്നതിനു വേണ്ടി രംഗത്തിറങ്ങി. നിശബ്ദ പ്രചാരണം ആയതിനാൽ അധികം പാർട്ടി പ്രവർത്തകരെ മൂന്നു പേരും കൂടെ കൂട്ടിയില്ല. യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ മാനത്തെ അഗതിമന്ദിരത്തിൽ നിന്നുമാണ് നിശബ്ദ പ്രചാരണം ആരംഭിച്ചത്. ഇവിടുത്തെ അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.
തൊഴിലാളികളെ നേരിട്ട് കാണാൻ വേണ്ടിയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ വാസവൻ ആദ്യം പോയത്. തുടർന്ന് വൈക്കത്തെത്തി ജനപക്ഷം വിട്ട് സി.പി.എമ്മിൽ ചേർന്നവരെ സ്വീകരിക്കുന്ന ചടങ്ങിലും വി.എൻ വാസവൻ പങ്കെടുത്തു.
കാരിത്താസ് ആശുപത്രിയിൽ നിന്നായിരുന്നു എൻ.ഡി.എ സ്ഥാനാർഥി പി.സി.തോമസിനെ നിശബ്ദ പ്രചാരണം ആരംഭിച്ചത്. രോഗികളെയും ജീവനക്കാരെയും നേരിട്ട് കണ്ട് പി.സി.തോമസ് വോട്ട് അഭ്യർത്ഥിച്ചു. ത്രികോണ മത്സരം നടക്കുന്ന കോട്ടയത്ത് കഴിയുന്നത്ര വോട്ടുകൾ സമാഹരിക്കാനുള്ള നീക്കങ്ങളാണ് അവസാന മണിക്കൂറില്‍ മുന്നണികൾ.