ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിനിന് പച്ചക്കൊടി വീശി റെയിൽവേ; അറിയാം പ്രത്യേകതകൾ
മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുക. ആകെ 1,200 കിലോവാട്ട് പവർ ഔട്ട്പുട്ട് ശേഷിയുള്ള ഈ ട്രെയിൻ 'ഡിസ്ട്രിബ്യൂട്ടഡ് പവർ റോളിംഗ് സ്റ്റോക്ക്' സാങ്കേതികവിദ്യയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്

- Published:
27 May 2026 2:53 PM IST

ന്യുഡൽഹി: ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിന് അനുമതി നൽകി റെയിൽവേ മന്ത്രാലയം. നോർത്തേൺ റെയിൽവേയുടെ കീഴിൽ സർവീസ് നടത്തുന്ന ട്രെയിൻ ഹരിയാനയിലെ ജിങ് സോണിപത് റൂട്ടിലാണ് ഓടുക. 10 കോച്ചുകളുള്ള ഡ്രെമു ട്രെയിനാണ് ഹൈഡ്രജൻ ഇന്ധനമാക്കി പ്രവർത്തിക്കുക. ഡീസലിനും വൈദ്യുതിക്കും ബദലായി ഹൈഡ്രജൻ ഫ്യുവൽ സെൽസ് ഉപയോഗിച്ചായിരിക്കും ട്രെയിൻ സർവീസ് നടത്തുക.
മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുക. ആകെ 1,200 കിലോവാട്ട് പവർ ഔട്ട്പുട്ട് ശേഷിയുള്ള ഈ ട്രെയിൻ 'ഡിസ്ട്രിബ്യൂട്ടഡ് പവർ റോളിംഗ് സ്റ്റോക്ക്' സാങ്കേതികവിദ്യയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതായത്, ട്രെയിനിന്റെ കരുത്ത് ഒരൊറ്റ എഞ്ചിനിൽ മാത്രം കേന്ദ്രീകരിക്കുന്നതിന് പകരം എല്ലാ കോച്ചുകളിലുമായി തുല്യമായി വിതരണം ചെയ്യപ്പെടുന്ന സംവിധാനമാണിത്.റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെങ്കിലും ട്രെയിൻ സർവീസ് ഉടനടി ആരംഭിക്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷന്റെ സാങ്കേതിക അനുമതിക്കും, ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ സുരക്ഷാ പരിശോധനകൾക്കും ശേഷമാണ് മന്ത്രാലയം ഗ്രീൻ സിഗ്‌നൽ നൽകിയത്.
ഹൈഡ്രജൻ ഉത്പാദനം, സംഭരണം, വിതരണം എന്നിവയ്ക്കായി സജ്ജീകരിച്ചിട്ടുള്ള ഗ്രൗണ്ട് ഫെസിലിറ്റികളിലെ ലീക്ക് ഡിറ്റക്ടറുകൾ, ഫ്‌ലെയിം ഡിറ്റക്ടറുകൾ തുടങ്ങിയ സെൻസറുകളിൽ പൊടിപടലങ്ങൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് സെൻസറുകളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ കൃത്യമായ ഇടവേളകളിൽ ഇവ വൃത്തിയാക്കണം. ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്നതിനും ട്രെയിൻ ഓപ്പറേറ്റ് ചെയ്യുന്നതിനുമായി റെയിൽവേ ജീവനക്കാർക്ക് പ്രത്യേക പരിശീലനവും യോഗ്യതാ സർട്ടിഫിക്കറ്റും മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്.
Adjust Story Font
16
