പന്ത്രണ്ടാം ക്ലാസിൽ പഠനം നിർത്തി ഓട്ടോ ഡ്രൈവറായി: യാത്രക്ക് ഇടയിൽ ഒന്ന് വാഹനം നിർത്തി; ഇന്ന് 900 കോടിയുടെ ബിസിനസ് ഉടമ
ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു ലൈസൻസ് കൂടി ആയിരുന്നു ഡ്രൈവിംഗ് ലൈസൻസ്

- Published:
17 Jun 2026 12:45 PM IST

പന്ത്രണ്ടാം ക്ലാസ്സിനു ശേഷം പഠനം നിർത്തേണ്ടി വന്ന 18 വയസുള്ള ഒരു ആൺകുട്ടി. ബെല്ലാരെയിലെ ഒരു ദരിദ്ര ഗ്രാമ പുരോഹിതനായ പിതാവിൻ്റെ അവസ്ഥകണ്ട് തൻ്റെ ആഗ്രഹങ്ങൾ മാറ്റിവെച്ച് റോഡിലേക്ക് ഇറങ്ങുന്നു. 1984ൽ ഒരു ഓട്ടോറിക്ഷാ ഡ്രൈവറായി. അതെ, സത്യ ശങ്കറിന്റെ ജീവിതത്തിന് ബിസിനസിന്റെ ലോകത്തെ സൂത്രവാക്യങ്ങൾപോലെ എളുപ്പവഴികളുണ്ടായിരുന്നില്ല. ഇന്ന് 900 കോടി രൂപ വിറ്റുവരവുള്ള ബിസിനസ് ഗ്രൂപ്പിന്റെ ഉടമയായിരിക്കുമ്പോഴും അങ്ങനെതന്നെ.
പ്ലസ് ടു പഠനത്തിന് ശേഷം ഒരു ഓട്ടോറിക്ഷ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിച്ച സത്യ ശങ്കറിന് അതൊരു ലളിതമായ കടലാസ് മാത്രമായിരുന്നില്ല. ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു ലൈസൻസ് കൂടി ആയിരുന്നു. ഒരു സർക്കാർ പദ്ധതി പ്രകാരം വായ്പയെടുത്ത് അദ്ദേഹം തന്റെ ആദ്യ വാഹനം വാങ്ങി. ഒരു വർഷത്തോളം ശങ്കർ ആ ഓട്ടോ ഓടിച്ചു. കഠിനാധ്വാനം ചെയ്തു, കടം വീട്ടി, പെട്ടെന്ന് തന്നെ ആ ഓട്ടോ മാറ്റി ഒരു അംബാസഡർ കാർ വാങ്ങി. ജില്ലയിൽ മാത്രമല്ല, സംസ്ഥാന അതിർത്തികൾ കടന്ന് ഒരു ടാക്സി ഡ്രൈവറായി ജോലിചെയ്തു.
എന്നാൽ, അതെ ടാക്സിയിൽ വെച്ചാണ് അയാൾക്ക് തൻ്റെ ലോകത്തെ പറ്റിയുള്ള ആദ്യത്തെ സൂചന ലഭിച്ചത്. വിദേശ വിനോദസഞ്ചാരികളെ പലപ്പോഴും വാഹനത്തിൽ കയറ്റി. എവിടെ നിന്ന് വന്നാവരായാലും, ആദ്യം വാങ്ങുന്നത് ഒരു കുപ്പി പായ്ക്ക് ചെയ്ത കുടിവെള്ളമാണെന്ന് അദ്ദേഹം ശ്രദ്ധിച്ചു. സത്യ ശങ്കർ റോഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, വിനോദസഞ്ചാരികൾ അവരുടെ ആരോഗ്യത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ കുടിവെള്ളത്തിൽ നിന്നാണ് അദ്ദേഹം ആദ്യത്തെ ബിസിനസ് കണ്ടെത്തിയത്.
1988 ആയപ്പോഴേക്കും ശങ്കർ കാർ വിറ്റു. കാറ് ഓടിക്കുന്നതിനേക്കാളും നല്ലത് സ്പെയർ പാർട്സ്പ വിൽക്കുന്നതാണെന്ന് അദ്ദേഹം മനസ്സിലാക്കി. പുത്തൂരിൽ ഒരു ചെറിയ ഓട്ടോമൊബൈൽ ഷോപ്പ് തുറന്നു. താമസിയാതെ, ഒരു പാർട്സ് വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഒരു ടയർ ആവശ്യമാണെന്ന് അദ്ദേഹം ശ്രദ്ധിച്ചു. അങ്ങനെ, അദ്ദേഹം ഒരു ടയർ ഷോപ്പ് തുറന്നു.
എന്നാൽ, ഏറ്റവും ബുദ്ധിപരമായ നിരീക്ഷണം ഉണ്ടായത് ആളുകൾ പണം നൽകുന്ന രീതിയിലാണ് . കർഷകരും നാട്ടുകാരും ചെറിയ ഗഡുക്കളായി തിരിച്ചടയ്ക്കുന്ന രീതിയിൽ വാഹനത്തിൻ്റെ ഭാഗങ്ങൾ കടമായി വാങ്ങും. തനിക്ക് തരാൻ പണം ചിലവഴിക്കാൻ കഴിയുമെങ്കിൽ, അവർ ബാങ്കിന് പണം ചിലവഴിക്കുമെന്ന് ശങ്കർ മനസിലാക്കി. 1994 ൽ അദ്ദേഹം പ്രവീൺ ക്യാപിറ്റൽ എന്ന ധനകാര്യ കമ്പനി ആരംഭിച്ചു. മറ്റ് ധനകാര്യ സ്ഥാപനങ്ങൾ പഴയ വാഹനങ്ങളെ അവഗണിച്ചപ്പോൾ, ശങ്കർ സെക്കൻഡ് ഹാൻഡ് ഓട്ടോകൾക്കും കാറുകൾക്കും വായ്പ നൽകി.
ഇതിനിടയിൽ പതിനഞ്ച് വർഷക്കാലം കഴിഞ്ഞുപോയെങ്കിലും തൻ്റെ ആദ്യത്തെ ബിസിനസ് ചിന്ത അദ്ദേഹത്തിൻ്റെ മനസിൽ ഉണ്ടായിരുന്നു. 2000-ൽ അദ്ദേഹം അതിനായി പ്രവർത്തിച്ചു. കനത്ത മഴ പെയ്യുന്ന പുത്തൂരിനടുത്തുള്ള നരിമോഗെരു എന്ന ഗ്രാമത്തിൽ അദ്ദേഹം ഒരു ഫാക്ടറി സ്ഥാപിച്ചു. ബ്രാൻഡിന് ബിന്ദു (കന്നഡയിൽ 'തുള്ളി' എന്നർത്ഥം) എന്ന് പേരിട്ടു. പക്ഷേ വെള്ളം തികയാതെ വന്നു. ഇതിനിടയിലാണ് വടക്കേ ഇന്ത്യയിലേക്കുള്ള ഒരു യാത്രയിൽ ശങ്കർ സോഡ വിൽക്കുന്ന ഒരു ചെറിയ കടയിൽ വണ്ടി നിർത്തിയത്. വിൽപ്പനക്കാരൻ ഒരു പാനീയത്തിൽ ജീരകപ്പൊടിയും ഉപ്പും ചേർത്തു സുഹൃത്തുക്കൾക്ക് കൊടുക്കുന്നത്ആ കണ്ടു. അവിടെ നിന്ന് അദ്ദേഹം അതും പഠിച്ചു. അവിടെ നിന്ന് പുത്തൂരിൽ എത്തി ബിന്ദു ഫിസ് ജീര മസാല തുടങ്ങി. ആദ്യം ഇത് ആർക്കും വേണ്ടായിരുന്നുവെന്ന് ശങ്കർ സമ്മതിക്കുന്നു.
"ഞങ്ങൾ 200 പെട്ടികൾ മാർക്കറ്റിലേക്ക് അയയ്ക്കും, 100 എണ്ണം തിരികെ വരും," ശങ്കർ പറഞ്ഞു. ഭീമന്മാരായ കോക്കും പെപ്‌സിയും ഷെൽഫുകൾ സ്വന്തമാക്കിയപ്പോഴും ശങ്കർ പരിഭ്രാന്തനായില്ല. പരസ്യത്തിനായി വലിയ ബജറ്റ് ഉണ്ടായിരുന്നില്ല, അതിനാൽ അയാൾ ഹൈവേകളിലെ ചുവരുകൾ പെയിന്റ് ചെയ്തു. വൈകാതെ എരിവുള്ളതും ഗ്രാമീണവുമായ ഭക്ഷണത്തോടൊപ്പം, തണുത്ത ബിന്ദു ഫിസ് ആളുകൾ ആഗ്രഹിക്കുന്ന പാനീയമായി മാറി.
ഇന്ന് സത്യശങ്കറിന് 60 വയസുണ്ട്. അദ്ദേഹത്തിന്റെ ബിസിനസ് ഗ്രൂപ്പായ എസ്‌ജി കോർപ്പറേറ്റ്‌സ് ഇപ്പോൾ 900 കോടി രൂപയുടെ വിറ്റുവരവിലെത്തി. പാനീയങ്ങളും ലഘുഭക്ഷണങ്ങളും വിൽക്കുന്ന ബിന്ദു എന്ന കമ്പനി 570 കോടി രൂപ വരുമാനം നൽകുന്നു. പ്രവീൺ ക്യാപിറ്റൽ (ധനകാര്യ വിഭാഗം) 330 കോടി രൂപ വരുമാനം നൽകുന്നു. ജീര മസാല മുതൽ മാമ്പഴ ജ്യൂസുകൾ, ലഘുഭക്ഷണങ്ങൾ വരെ 55 വ്യത്യസ്ത ഉൽപ്പന്നങ്ങൾ അദ്ദേഹം വിൽക്കുന്നു. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ ഫാക്ടറികളുണ്ട്, ആന്ധ്രാപ്രദേശിൽ പുതിയ ഫാക്ടറികൾ വരുന്നു. ബെല്ലാരെയിൽ നിന്നുള്ള ഒരാൾക്ക് എത്രത്തോളം മുന്നോട്ട് പോകാൻ കഴിയും എന്നതിന്റെ നാഴികക്കല്ലായിട്ടാണ് അദ്ദേഹം ഒരു റോൾസ് റോയ്‌സ് പോലും വാങ്ങിയത്. ഗ്രാമീണരെയാണ് അദ്ദേഹം ജോലിക്കെടുത്തത്. പുത്തൂരിൽ നിന്ന് ആളുകൾ പുറം നാട്ടിലേക്ക് ജോലിക്ക് പോകുന്നത് അയാൾ കണ്ടു. അവർക്ക് കുടുംബങ്ങളെ വിട്ടുപോകേണ്ടിവരാതിരിക്കാൻ അദ്ദേഹം അവിടെ ഫാക്ടറി പണിതു. സ്വന്തം ഭാഷയിൽ ബ്രാൻ്ഡിന് പേരിട്ടു. വിജയിക്കാൻ വലിയ ബിരുദമോ വിലാസമോ ആവശ്യമില്ലെന്ന് സത്യശങ്കറിന്റെ ജീവിതം തെളിയിക്കുന്നു. ഒരു ആശയത്തിന്റെ വിത്തും അത് വളരുന്നത് കാണാനുള്ള ക്ഷമയും മാത്രമേ ആവശ്യമുള്ളൂ.
Adjust Story Font
16
