Quantcast

യുദ്ധഭീതിയില്‍ സ്വര്‍ണവില ഇടിഞ്ഞു; ദിവസങ്ങള്‍ കൊണ്ട് കുറഞ്ഞത് 8560 രൂപ

ആഗോളവിപണിയിലും സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 4506.49 ഡോളറായി. രണ്ടാഴ്ചക്കിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തിയതിന് ശേഷമാണ് സ്‌പോട്ട് ഗോള്‍ഡ് വില ഇടിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2026-06-01 13:15:29

Published:

1 Jun 2026 6:38 PM IST

kerala gold price updates
X

ന്യൂഡല്‍ഹി: പണപ്പെരുപ്പ ഭീതിയില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 75 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 14,320 രൂപയായാണ് ഗ്രാമിന്റെ വില കുറഞ്ഞത്. പവന്റെ വിലയില്‍ 600 രൂപയുടെ കുറവുണ്ടായി. 1,14,560 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ഇറാനും യുഎസും തമ്മിലുള്ള യുദ്ധം വീണ്ടും ശക്തമാകുന്നതാണ് സ്വര്‍ണവില ഇടിവിനുള്ള പ്രധാനകാരണം.

കഴിഞ്ഞ മാസം 13ന് സ്വര്‍ണവില 1,23,120 രൂപയായി ഉയര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് സ്വര്‍ണവില ഇടിയുകയായിരുന്നു. 20 ദിവസത്തിനുള്ളില്‍ ഏകദേശം 8,560 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. എണ്ണവില വര്‍ധനവ് മൂലം പണപ്പെരുപ്പം ഉയരുമെന്ന ഭീതിയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നിരുന്നു.ബ്രെന്റ് ക്രൂഡോയിലിന്റെ വില 1.70 ശതമാനം ഉയര്‍ന്ന് 92.82 ഡോളറായി.

ആഗോളവിപണിയിലും സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 4506.49 ഡോളറായി. രണ്ടാഴ്ചക്കിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തിയതിന് ശേഷമാണ് സ്‌പോട്ട് ഗോള്‍ഡ് വില ഇടിഞ്ഞത്. മെയ് മാസത്തില്‍ മാത്രം രണ്ട് ശതമാനം ഇടിവ് സ്വര്‍ണത്തിനുണ്ടായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലും 1.2 ശതമാനം ഇടിവുണ്ടായി.

അതേസമയം, ഇന്ത്യക്കുള്ള പ്രതിസന്ധി വര്‍ധിപ്പിച്ച് ഇറാന്‍ യുദ്ധം ഉടനടി തീരാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പശ്ചിമേഷ്യന്‍ യുദ്ധമവസാനിപ്പിക്കാന്‍ അമേരിക്കക്കും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും താല്‍പര്യമില്ലെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. നയതന്ത്ര പ്രശ്നപരിഹാരത്തോട് അമേരിക്കക്ക് പ്രതിബദ്ധതയില്ലെന്ന് വീണ്ടും വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കുന്നതായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ് പ്രസ്താവിച്ചു. ലെബനാനില്‍ തുടരുന്ന യുദ്ധവും നിരന്തരമായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും അതിന്റെ തെളിവുകളാണെന്നും ഗാലിബാഫ് പറഞ്ഞു. അതേസമയം, യുഎസ് കൈക്കൊള്ളുന്ന ഏതൊരു നടപടിക്കും അവര്‍ വിലയൊടുക്കിയേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പൊതുശത്രുവിന്റെ വാക്കുകളെയും വാഗ്ദാനങ്ങളെയും ഇനിയും മുഖവിലക്കെടുക്കാനാവില്ല. പ്രകടമായ പ്രതികരണങ്ങള്‍ ഉറപ്പുതരാത്ത കരാറുകളിലേക്ക് പ്രവേശിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. യുദ്ധക്കളത്തിലെ ഇറാന്റെ നേട്ടങ്ങളെ നയതന്ത്രവേദിയിലും നിയമപരമായും രാഷ്ട്രീയപരമായും തുടരാനാണ് ആഗ്രഹം'. ഗാലിബാഫ് വ്യക്തമാക്കി. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ട് ഇറാനെ തകര്‍ക്കാനുള്ള യുഎസ് നീക്കത്തെയും സ്പീക്കര്‍ ഗാലിബാഫ് അപലപിച്ചു. ഇത്തരം നീചമായ നീക്കങ്ങളെ ഇറാന്‍ ജനത തിരിച്ചറിയുമെന്നും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു

TAGS :

Next Story