50 ലക്ഷം ബാരല്‍ ഇറാന്‍ എണ്ണ വാങ്ങാന്‍ റിലയന്‍സ്; നീക്കം യുഎസ് ഉപരോധം ഒഴിവാക്കിയതിന് പിന്നാലെ
യുദ്ധത്തെ തുടര്‍ന്ന് ലോകമാകെ ഊര്‍ജപ്രതിസന്ധി നേരിട്ടതോടെ ഇറാൻ്റെ എണ്ണക്ക് മേല്‍ വര്‍ഷങ്ങളായി തുടരുന്ന ഉപരോധം നീക്കാന്‍ അമേരിക്ക നിര്‍ബന്ധിതരായിരുന്നു

- Published:
25 March 2026 2:58 PM IST

ന്യൂഡല്‍ഹി: യുഎസ് ഉപരോധം താല്‍ക്കാലികമായി നീക്കിയതിന് പിന്നാലെ വന്‍ തോതില്‍ ഇറാന്‍ എണ്ണ വാങ്ങാന്‍ കരാറിലെത്തി റിലയന്‍സ്. 50 ലക്ഷം ബാരല്‍ എണ്ണയാണ് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ ശുദ്ധീകരണ സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാങ്ങുക. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പശ്ചിമേഷ്യയില്‍ തങ്ങള്‍ തുടങ്ങിയിട്ട യുദ്ധത്തെ തുടര്‍ന്ന് ലോകമാകെ ഊര്‍ജപ്രതിസന്ധി നേരിട്ടതോടെ ഇറാന്റെ എണ്ണക്ക് മേല്‍ വര്‍ഷങ്ങളായി തുടരുന്ന ഉപരോധം നീക്കാന്‍ അമേരിക്ക നിര്‍ബന്ധിതരായിരുന്നു. 30 ദിവസത്തേക്കാണ് ഇറാനിയന്‍ എണ്ണക്ക് ഉപരോധത്തില്‍ ഇളവ് അനുവദിച്ചത്. ഈ സാഹചര്യത്തിലാണ് റിലയന്‍സ് വന്‍തോതില്‍ എണ്ണ വാങ്ങുന്നത്.
നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയില്‍ നിന്നാകും റിലയന്‍സ് എണ്ണ വാങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിഇ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സിനേക്കാള്‍ ബാരലിന് ഏകദേശം ഏഴ് ഡോളര്‍ കുറഞ്ഞ നിരക്കിലാണ് ഈ എണ്ണ വാങ്ങല്‍. എണ്ണ എപ്പോഴാണ് വിതരണം ചെയ്യുകയെന്ന വിവരം വ്യക്തമല്ല.
ഒരുകാലത്ത് ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായിരുന്നു ഇറാന്‍. ഇറക്കുമതിയുടെ 10 ശതമാനത്തിലധികം വന്നിരുന്നത് ഇറാനില്‍ നിന്നായിരുന്നു. യുഎസ് ഏര്‍പ്പെടുത്തിയ ആഗോള ഉപരോധത്തെ തുടര്‍ന്ന് ഇന്ത്യ ഇറാനുമായുള്ള കരാരുകള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. ഏതാനും വര്‍ഷങ്ങളായി ചൈനീസ് എണ്ണക്കമ്പനികളാണ് ഇറാനിയന്‍ എണ്ണയുടെ പ്രധാന ഉപഭോക്താവ്.
Adjust Story Font
16
