നഷ്ടം ഒരു ലക്ഷം കോടി പിന്നിട്ടു; എണ്ണവില വര്‍ധിപ്പിക്കണമെന്ന് കമ്പനികള്‍
നിലവില്‍ 100 ഡോളറിന് മുകളിലാണ് ആഗോളവിപണിയില്‍ എണ്ണയുടെ വ്യാപാരം നടക്കുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 101 ഡോളറിലാണ്

ന്യൂഡല്‍ഹി: യുദ്ധത്തിന് ശേഷം കനത്ത നഷ്ടം നേരിടുകയാണെന്ന് പൊതുമേഖല എണ്ണകമ്പനികള്‍. പ്രതിദിനം 1600 മുതല്‍ 1700 കോടി രൂപയുടെ വരെ നഷ്ടം നേരിടുന്നുവെന്നാണ് പൊതുമേഖല എണ്ണകമ്പനികള്‍ അറിയിക്കുന്നത്. യുദ്ധം തുടങ്ങി പത്താഴ്ച പിന്നിടുമ്പോള്‍ ആകെ നഷ്ടം ഒരു ലക്ഷം കോടി കവിഞ്ഞുവെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖല എണ്ണകമ്പനികളുടെ നഷ്ടം സംബന്ധിച്ച കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പുള്ള അതേനിരക്കിലാണ് പെട്രോളും ഡീസലും വില്‍ക്കുന്നത്. മാര്‍ച്ച് മാസത്തില്‍ എല്‍പിജി നിരക്കില്‍ 60 രൂപയുടെ വര്‍ധന വരുത്തിയെങ്കിലും രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ താഴയാണ് ഇതെന്നാണ് കമ്പനികളുടെ അവകാശവാദം. യുദ്ധത്തിന് ശേഷം യുകെ എണ്ണവിലയില്‍ 30 ശതമാനത്തിന്റെ വരെ വര്‍ധന വരുത്തിയെന്നും കമ്പനികള്‍ അവകാശപ്പെടുന്നു.
മിഡില്‍ ഈസ്റ്റ് യുദ്ധത്തെ തുടര്‍ന്നുണ്ടായ ഇന്ധനവില വര്‍ധനവ് മൂലം ലോകത്തെ പല രാജ്യങ്ങളും പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തിയിട്ടും ഇന്ത്യയില്‍ വര്‍ധിപ്പിക്കാത്തത് സര്‍ക്കാറിന്റെ സമ്മര്‍ദം മൂലമാണെന്നാണ് എണ്ണകമ്പനികള്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍, ഇതിന് മുമ്പ് കേന്ദ്രസര്‍ക്കാറിന്റെ അനുമതിയില്ലാതെ തന്നെ എണ്ണകമ്പനികള്‍ വില ഉയര്‍ത്തിയിരുന്നു. നിലവില്‍ 100 ഡോളറിന് മുകളിലാണ് ആഗോളവിപണിയില്‍ എണ്ണയുടെ വ്യാപാരം നടക്കുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 101 ഡോളറിലാാണ്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ 10 രൂപ കുറച്ചിരുന്നു. ഇതിലൂടെ 14,000 കോടിയുടെ നഷ്ടമാണ് സര്‍ക്കാറിന് ഉണ്ടായത്. എന്നാല്‍, ഇതുകൊണ്ടും പ്രതിസന്ധി മറികടക്കാനാവില്ലെന്നാണ് എണ്ണകമ്പനികള്‍ വിശദീകരിക്കുന്നത്.
Adjust Story Font
16

