Quantcast

ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി വിപണിയിൽ വൻ തകർച്ച

ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് ഇടപാടുകൾക്കുള്ള നികുതി വർധിപ്പിച്ചതാണ് വിപണിയെ ബാധിച്ചത്

MediaOne Logo
ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി വിപണിയിൽ വൻ തകർച്ച
X

മുംബൈ: ധനമന്ത്രി നിർമല സീതാരാമൻ യൂണിയൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണിയിൽ വൻ ഇടിവ്. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് ഇടപാടുകൾക്കുള്ള നികുതി വർധിപ്പിച്ചതാണ് വിപണിയെ ബാധിച്ചത്. ബജറ്റ് പ്രഖ്യാപനത്തിനിടെ വിപണിയിൽ രണ്ടായിരത്തിലേറെ പൊയിന്റ് ഇടിവ് നേരിട്ടെങ്കിലും പിന്നീട് നഷ്ടം ആയിരത്തിൽ താഴെയെത്തി.

എഫ്ആൻഡ്ഒ ഇടപാടുകൾക്കുള്ള സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്‌സ് (എസ്ടിടി) 150 ശതമാനം വരെ കൂട്ടുമെന്നായിരുന്നു പ്രഖ്യാപനം. ഫ്യൂച്ചേഴ്‌സിന്റെ നികുതി 0.02 ശതമാനത്തിൽ നിന്ന് 0.05 ശതമാനമായും ഓപ്ഷൻസിന്റേത് 0.1 ശതമാനത്തിൽ നിന്ന് 0.15 ശതമാനമായുമാണ് വർധിപ്പിച്ചത്.

സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് (0.77%), ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) (0.71%) എന്നിവയാണ് ബജറ്റ് പ്രസംഗത്തിന് ശേഷം സെൻസെക്സിൽ നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികൾ. എച്ച്ഡിഎഫ്‌സി ബാങ്ക് മാറ്റമില്ലാതെ തുടർന്നു.

ഭാരത് ഇലക്ട്രോണിക്‌സ് (6.50%), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (3.38%), എൻടിപിസി (3.06%), എച്ച്‌സിഎൽ ടെക്‌നോളജീസ് (2.91%), ബജാജ് ഫിനാൻസ്: (2.50%) എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

എസ്ടിടി ഇനത്തിൽ നടപ്പ് സാമ്പത്തിക വർഷം 78,000 കോടി രൂപ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം 45,000 കോടി രൂപ മാത്രമാണ് ലഭിച്ചത്. മാർച്ച് അവസാനത്തോടെ വരുമാനം 57,000 കോടിയിൽ ഒതുങ്ങാനാണ് സാധ്യത. പ്രതീക്ഷിച്ചതിനെക്കാൾ 25 ശതമാനം കുറവാണിത്. 2024ലെ നികുതി വർധന ഇല്ലായിരുന്നെങ്കിൽ ഇതിലും തുക സർക്കാരിന് ലഭിക്കുമായിരുന്നു എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

TAGS :

Next Story