എയർ ഇന്ത്യ പ്രതിസന്ധിക്ക് പിന്നാലെ നേതൃത്വത്തിലും ഭിന്നത; ഗ്രൂപ്പിൽ സംഭവിക്കുന്നത് എന്ത്?
പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ഇപ്പോള്‍ ടാറ്റ ഗ്രൂപ്പില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്.എന്‍ ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്നതിലും ടാറ്റസണ്‍സിന്റെ ലിസ്റ്റിങ്ങിലുമാണ് തര്‍ക്കങ്ങള്‍.

ന്യൂഡല്‍ഹി: ടാറ്റ സണ്‍സിന്റെ ഓഹരി വിപണിയിലെ ലിസ്റ്റിങ്ങിനെതിരെ ആര്‍ബിഐക്ക് കത്തയച്ച് ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനമാണിതെന്നും കമ്പനിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ നടപടി ബാധിക്കുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റയില്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഗ്രൂപ്പിലെ പ്രമുഖര്‍ നേര്‍ക്കുനേര്‍ വന്നതോടെ ടാറ്റ ഗ്രൂപ്പില്‍ എന്ത് നടക്കുമെന്നതില്‍ ആശങ്കനിലനില്‍ക്കുയാണ്.
നിലവില്‍ ടാറ്റ ഗ്രൂപ്പില്‍ ഉടലെടുത്ത പ്രതിസന്ധി രത്തന്‍ ടാറ്റയുടെ മരണത്തോടെയാണ് തുടങ്ങിയത്. രത്തന്‍ ടാറ്റ വിടവാങ്ങിയതോടെ അദ്ദേഹത്തിന്റെ അര്‍ധ സഹോദരനായ നോയല്‍ ടാറ്റ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി. ടാറ്റയുടെ മാതൃകമ്പനിയായ ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരിയുടേയും ഉടമസ്ഥര്‍ ടാറ്റ ട്രസ്റ്റാണ്. ബാക്കിയുള്ള 18.4 ശതമാനം ഓഹരിയുടെ ഉടമസ്ഥര്‍ എസ്പി ഗ്രൂപ്പുമാണ്.
പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ഇപ്പോള്‍ ടാറ്റ ഗ്രൂപ്പില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്. ഒന്നാമത്തേത്, നിലവിലെ ചെയര്‍മാനായ എന്‍. ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ടാണ്. ചന്ദ്രശേഖരന്റെ കാലാവധി ഉയര്‍ത്തുന്നതിനെ നോയല്‍ ടാറ്റ ശക്തമായി എതിര്‍ക്കുകയാണ്.
രണ്ടാമത്തേത്, ടാറ്റ സണ്‍സിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ്. നിലവില്‍ ഒരു എന്‍.ബി.എഫ്.സി ആയാണ് ടാറ്റ സണ്‍സ് പ്രവര്‍ത്തിക്കുന്നത്. ടാറ്റ സണ്‍സിന് കീഴിലാണ് ടാറ്റ ഗ്രൂപ്പിലെ മറ്റ് ലിസ്റ്റഡ് കമ്പനികള്‍ വരുന്നത്. ആര്‍.ബി.ഐയുടെ ചട്ടമനുസരിച്ച് ഇത്തരം എന്‍.ബി.എഫ്.സികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കണം. എന്നാല്‍, ഈ രീതിയില്‍ ടാറ്റ സണ്‍സിനെ ലിസ്റ്റ് ചെയ്യുന്നതിനെ നോയല്‍ ടാറ്റ എതിര്‍ക്കുന്നു. ഈ രണ്ട് പ്രശ്‌നങ്ങളിലാണ് ടാറ്റ ഗ്രൂപ്പിനകത്ത് പ്രധാനമായും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്.
ഇതിനൊപ്പം തന്നെ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഏറ്റെടുത്ത എയര്‍ ഇന്ത്യയുമായും ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ട്. എയര്‍ ഇന്ത്യയെ വിസ്താരയുമായി ലയിപ്പിക്കുന്ന പ്രക്രിയയിലാണ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. പൈലറ്റുമാരുടെയും ജീവനക്കാരുടെയും ശമ്പളഘടന പുതുക്കിയതുമായി ബന്ധപ്പെട്ടാണ് ഈ തര്‍ക്കം. പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങള്‍ ടാറ്റ ഗ്രൂപ്പ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇതും അവര്‍ക്ക് മുന്നില്‍ വലിയൊരു പ്രതിസന്ധിയാവുകയാണ്.
Adjust Story Font
16

