'കര്‍ഷകരെയും കാർഷിക മേഖലയെയും സുഹൃത്തുക്കളായ അംബാനിക്കും അദാനിക്കും വില്‍ക്കുകയാണ് ഈ സര്‍ക്കാര്‍' പ്രശാന്ത് ഭൂഷണ്‍
ദാരുണമായ സംഭവമാണ് നടന്നതെന്നും കേന്ദ്രസർക്കാറാണ് ദുരന്തത്തിന്‍റെ ഉത്തരവാദിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഡൽഹിയിലെ അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിനിടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ദാരുണമായ സംഭവമാണ് നടന്നതെന്നും കേന്ദ്രസർക്കാറാണ് ദുരന്തത്തിന്‍റെ ഉത്തരവാദിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
'വളരെ ദാരുണമായ സംഭവമാണ് നടന്നത്, മനസാക്ഷി ഇല്ലാത്ത ഈ സർക്കാർ കർഷകരെയും കാർഷിക മേഖലയെയും സുഹൃത്തുക്കളായ അംബാനിക്കും അദാനിക്കും വില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. സമരം ചെയ്യുന്ന കർഷകരെ ഖാലിസ്ഥാനികളെന്നും വിളിക്കുന്നു. ഈ ദുരന്തത്തിന്‍റെ പൂർണ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്' - കിസാൻ ഏക്ത മോർച്ചയുടെ ട്വിറ്റർ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണിന്‍റെ പ്രതികരണം.
Very tragic. This callous govt which wants to hand farmers & agriculture over to its cronies Ambani & Adani & calls the farmers Khalistani, is squrely responsible for this ongoing tragedy https://t.co/MY9AvXEpul
— Prashant Bhushan (@pbhushan1) January 3, 2021
ഉത്തർപ്രദേശിലെ ബിലാസ്പൂരിൽനിന്നുള്ള കര്‍ഷകന്‍ ശനിയാഴ്ചയാണ് കർഷക പ്രക്ഷോഭത്തിനിടെ ആത്മഹത്യ ചെയ്യുന്നത്. കശ്മീർ സിങ് ലാദിയെന്ന കർഷകനെയാണ് കുളിമുറിയിൽ നിന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കേന്ദ്രസർക്കാറുമായി നടന്ന ചർച്ചകൾ പരാജയപ്പെട്ടതില്‍ ഇദ്ദേഹത്തിന് കടുത്ത മാനസിക വിഷമമുണ്ടായിരുന്നു.
മരണത്തിന് ഉത്തരവാദി കേന്ദ്രസർക്കാറെന്ന കുറിപ്പും ലാദിയുടെ സമീപത്ത് നിന്നും കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ നാളുകളിൽ കടുത്ത തണുപ്പിലും ഞങ്ങൾ സമരം ചെയ്യുകയാണ്. പക്ഷേ ഞങ്ങളെ കേൾക്കാൻ കേന്ദ്രം തയാറാകുന്നില്ല. എന്‍റെ മരണം ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് ലാദിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
Adjust Story Font
16