Quantcast

വര്‍ഗ്ഗവും ജാതിയും; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘തിരിച്ച’റിവുകള്‍ 

ഇവരിലധികവും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിച്ചവരാനെങ്കിലും കൃഷിപ്പണിക്കാരന്റെയും തോഴിലാളികളുടെയും മക്കള്‍ക്ക്‌  ഈ അനുഗ്രഹം നിഷേധിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.

MediaOne Logo

കാഞ്ച ഇളയ്യ

  • Published:

    17 Dec 2018 3:10 PM GMT

വര്‍ഗ്ഗവും ജാതിയും; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘തിരിച്ച’റിവുകള്‍ 
X

ഡിസംബർ 3 ന് ഞാൻ ഹൈദരാബാദിൽ നിന്ന് 70 കിലോമീറ്റർ അകലെ ഭുവനഗിരിയിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), ഉം ബഹുജൻ-ഇടതുമുന്നണിയും സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കാന്‍ പോയിരുന്നു. "ജയ് ഭീം ലാൽ സലാം" എന്ന മുദ്രാവാക്യവുമായി തെലുങ്കാനയിലെ മാർക്സിസ്റ്റുകളും അംബേദ്കറിസ്റ്റുകളും ചേര്‍ന്നുണ്ടാക്കിയ പുതിയ മുന്നണിയാണിത്. യോഗത്തിന്‍റെ മുഖ്യാഥിതി മുൻ ത്രിപുര മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ മാണിക് സർക്കാർ ആയിരുന്നു. ചില പൊതു പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യാന്‍ സമ്മേളനം തുടങ്ങുന്നതിനു മുമ്പ് ഞങ്ങള്‍ക്ക് കുറച്ചു സമയം ലഭിച്ചു. സർകാർ നല്ല ഇംഗ്ലീഷ് സംസാരിക്കുന്ന, ഏറെ അറിവുള്ള ആളാണെന്നു എനിക്ക് എളുപ്പം മനസ്സിലായി.

മറ്റു വിഷയങ്ങള്‍ക്ക് പുറമേ, ബഹുജൻ-ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ തെലങ്കാനയിലെ എല്ലാ സർക്കാർ സ്കൂളുകളും തെലുങ്ക് ഭാഷാ പഠനത്തിന് നല്ലൊരു പങ്ക് നീക്കിവെച്ച് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റുന്നതിനെകുറിച്ചും ഞങ്ങള്‍ സംസാരിച്ചു. ഈ വിഷയത്തിൽ അദ്ദേഹം യാഥാസ്ഥിതികനാണെന്ന് എനിക്ക് മനസ്സിലായി. മറ്റേതൊരു ബംഗാളി കമ്യൂണിസ്റ്റ് നേതാവിനെയും പോലെ സ്വകാര്യ ഇംഗ്ലീഷ് സ്കൂളിൽ പഠിച്ച ആളാണ്‌ അദ്ദേഹവും. പക്ഷെ സ്വകാര്യ സ്കൂളുകളോട് കിടപിടിക്കുന്ന രീതിയില്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് പഠനമാധ്യമമായി കൊണ്ടുവരുന്നത് പരിഗണിക്കാന്‍ തയ്യാറാവുന്നില്ല. തങ്ങളുടെ മക്കള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുമ്പോള്‍ തൊഴിലാളികളുടെയും കാർഷിക തൊഴിലാളികളുടെയും കുട്ടികൾ പ്രാദേശിക ഭാഷാ വിദ്യാലയങ്ങളിൽ പഠിക്കുന്നതിലൂടെ ഭാഷാ ദേശീയതയുടെ പതാകവാഹകരാവണം എന്ന ഈ മനോഭാവം ആര്‍.എസ്.എസിന്‍റെ ഭാഷാ ദേശീയതയില്‍നിന്നും ഒട്ടും വിഭിന്നമല്ല.

എന്നിരുന്നാലും, എല്ലാ സർക്കാർ സ്കൂളുകളിലും എല്ലാ ക്ലാസുകളിലും പഠന മാധ്യമം ഇംഗ്ലീഷ് ആവണം എന്ന പൊതു ജനാവശ്യം തെലുങ്കാനയിലെ സി.പി.എം അംഗീകരിച്ചിട്ടുണ്ട്. തങ്ങളുടെ കുട്ടികളുടെ മെച്ചപ്പെട്ട ഭാവിക്കുവേണ്ട പ്രധാന ചുവടാണ് ഇംഗ്ലീഷ വിദ്യാഭ്യാസം എന്ന് ഗ്രാമീണ ജനതക്കറിയാം. ഇത്തരം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൂടെ ഇടത്- ബഹുജന്‍ മുന്നണിക്ക്‌ ഗ്രാമീണ മേഖലകളില്‍ നിന്നും ധാരാളം പിന്തുണ ലഭിക്കുകയുണ്ടായി.

ദലിത്, ആദിവാസി നേതാക്കളില്ലാത്ത പാര്‍ട്ടി

എന്തുകൊണ്ടാണ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിൽ ഒരു ദലിത് നേതാവോ ആദിവാസി നേതാവോ ഇല്ലാതിരുന്നത്? എന്നുകൂടി ഞാന്‍ ചര്‍ച്ചക്കിടയില്‍ മണിക്ക് സര്‍ക്കാരിനോട് ചോദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള, വല്ലാതെ ആലോചിക്കാതെയുള്ള ഉത്തരം, എന്നെ ഞെട്ടിച്ചു. "നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ആശയത്തില്‍ ഞങ്ങൾ വിശ്വസിക്കുന്നില്ല," അദ്ദേഹം പറഞ്ഞു. "അവർ അവരുടെ കഴിവിലൂടെ (merit) ഉയര്‍ന്നുവരണം. ജാതി അടിസ്ഥാനമാക്കിയുള്ള സ്വത്വ നേതൃത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല."പശ്ചിമ ബംഗാളിലും ത്രിപുരയിലും നിന്നുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റു ബുദ്ധിജീവികളും ഇതേ രീതിയിലാണ് സംസാരിക്കുക.

മണിക് സര്‍ക്കാറും പ്രകാശ് കാരാട്ടും

ജാതിയെ അംഗീകരിക്കാതെ വര്‍ഗത്തെ കേന്ദ്ര വിശകലന ഉപാധിയാക്കുന്നു എന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് നേതാക്കന്മാർ ഇതിനകം ഇന്ത്യയിൽ ഗണ്യമായ നാശം വിതച്ചിട്ടുണ്ട്. അവരിപ്പോഴും നിര്‍ബാധം തുടരുകയും ചെയ്യുന്നു. ഈ വിഷയം കമ്മ്യൂണിസ്റ്റുകാർക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബി.ജെ.പി പല തവണ ശ്രമിക്കുകയുണ്ടായി. പ്രത്യേകിച്ചും നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം. ഉദാഹരണത്തിന്, കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ ഉന്നത നയ രൂപീകരണ സമിതികളില്‍ ദലിതരോ ആദിവാസികളോ എന്തുകൊണ്ടില്ലെന്നു ബി.ജെ.പി. വക്താക്കള്‍ നിരന്തരം ചോദിക്കുന്നു.

എന്തുകൊണ്ടാണ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിൽ ഒരു ദലിത് നേതാവോ ആദിവാസി നേതാവോ ഇല്ലാതിരുന്നത്? അദ്ദേഹത്തിന്റെ പെട്ടെന്നുള്ള, വല്ലാതെ ആലോചിക്കാതെയുള്ള ഉത്തരം, എന്നെ ഞെട്ടിച്ചു.

കമ്യൂണിസ്റ്റ് നേതാക്കള്‍ വലിയ ദരിദ്രപക്ഷ വാദികളായിരിക്കണം എന്നാണ് വെപ്പ്. എന്നാൽ തങ്ങളുടെ സ്വന്തം പേരുകൾ തങ്ങളുടെ 'ഉന്നതജാതി' വാലുകള്‍ പേറുന്നുണ്ടെന്നു പോലും അവർ മനസ്സിലാക്കുന്നില്ല. സർകാർ (മാണിക്), ഭട്ടാചാര്യ (ബുദ്ധദേവ്), ബസു (ജ്യോതി), മിത്ര (അശോക്), എന്നിവ ജാതി പശ്ചാത്തലത്തെ സൂചിപ്പിക്കുന്നു. പണ്ടും ഇപ്പോഴും നന്നായി അറിയപ്പെടുന്നവരുമായ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരാരുടെ പേരുകളായത് കൊണ്ടാണ് ഞാനീ പേരുകള്‍ സൂചിപ്പിച്ചത്. സർകാർ, ഭട്ടാചാര്യ, ബസു, മിത്ര, തുടങ്ങിയ പേരുകൾ പശ്ചിമ ബംഗാളിലോ ത്രിപുരയിലെയോ ശൂദ്രര്‍ക്കിടയിലോ (ഒ.ബി.സി) നാമശൂദ്രര്‍ക്കിടയിലോ (ദലിതുകൾ), ആദിവാസിക്കിടയിലോ ആരെങ്കിലും കണ്ടിട്ടുണ്ടോ?

ബംഗാള്‍ നവോത്ഥാനത്തിനു തുടക്കം കുറിച്ച രാജാറാം മോഹന്‍ റോയ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകനായ മാനവേന്ദ്രനാഥ് റോയ് തുടങ്ങിയ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച പല പഴയ കാല ബ്രാഹ്മണരും ജാതിവാലുകള്‍ ഉപയോഗിച്ചിരുന്നു. അത് പക്ഷേ ചരിത്രത്തിന്റെ വേറൊരു ഘട്ടത്തിലായിരുന്നു.

വര്‍ഗാവകാശങ്ങള്‍ സ്വയം ഉപേക്ഷിക്കണമെന്ന് കമ്മ്യൂണിസ്റ്റുകള്‍ വിശ്വസിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍, അവര്‍ ജാത്യാധികാരം കൂടി ഉപേക്ഷിക്കാനുള്ള പ്രക്രിയ തുടങ്ങിവെക്കണമായിരുന്നു. ജാതിയും കുടുംബപ്പേരുകളും സ്വത്ത്‌ കൈമാറുന്ന പോലെ തലമുറ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നവയാണ്. യഥാര്‍ത്ഥത്തില്‍, ജാതി പിന്തുടര്‍ച്ചാവകാശം ഇന്ത്യയില്‍ സ്വത്ത് പിന്തുടര്‍ച്ചാവകാത്തേക്കാള്‍ കൂടുതൽ ആഴത്തിൽ വേരൂന്നിയതാണ്. സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ കാറൽ മാർക്സിന്റെയും ഫ്രെഡറിക് എംഗൽസിന്റെയും രചനകളിൽ നിന്ന് വർഗസമര സിദ്ധാന്തം സ്വീകരിച്ച ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാക്ക് അരുടേതായ ഒരു ജാതി വിരുദ്ധ സിദ്ധാന്തവും രൂപപ്പെടുത്താമായിരുന്നു.

അവിഭക്ത ബംഗാളിലെ ശൂദ്രന്മാരിലും ആദി - ശൂദ്രരിലെയും ആദിവാസികളിലെയും ഭൂരിഭാഗവും ഇസ്‍ലാം സ്വീകരിച്ചതിന്റെ മൂല കാരണം ജാതി സമ്പ്രദായമാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ഇത് മുസ്‍ലിം ജനസംഖ്യ വർദ്ധനവിലേക്കും തുടര്‍ന്നുള്ള ബംഗാള്‍ വിഭജനത്തിലേക്കും നയിച്ചു. എന്നിട്ടും ബംഗാളിലെ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ ഇപ്പോഴും ജാതിവ്യവസ്ഥയെ ഗൗരവമായി പരിശോധിച്ചിട്ടില്ല. അംബേദ്കറുടെ ജാതിവ്യവസ്ഥയെ കുറിച്ചുള്ള സിദ്ധാന്തം അംഗീകരിക്കാൻ അവർ ദീർഘകാലം വിസമ്മതിച്ചു. ഇപ്പോഴും അംബേദ്കറുടെ ജാതി ഉന്മൂലനസിദ്ധാന്തത്തെ അവര്‍ ഗൗരവമായി പരിഗണിക്കുന്നതായി കാണുന്നില്ല. കമ്യൂണിസ്റ്റ് ഇതര ജാതി നേതാക്കളുടെയും ബുദ്ധിജീവികളുടെയും മെറിറ്റിനെ കുറിച്ചുള്ള ധാരണകളില്‍ നിന്നുംഒട്ടും വ്യത്യസ്തമല്ല കമ്യൂണിസ്റ്റ് നേതാക്കളുടെ മെറിറ്റ്‌ സങ്കല്പം.

കമ്യൂണിസ്റ്റുകാരും ജാതി വിവേചനവും

ജാതി വിവേചനത്തിനോടും തങ്ങളുടെ സംഘടനാ നേതൃ തലങ്ങളിലെ അടിച്ചമർത്തപ്പെട്ട ജാതിക്കാരുടെ അഭാവത്തോടും കമ്യൂണിസ്റ്റ് നേതാക്കളുടെ ഉദാസീന മനോഭാവംഉത്കണ്ടാജനകമാണ്. ഉദാഹരണത്തിന്, കമ്യൂണിസ്റ്റുകാർ വർഷങ്ങളായി പശ്ചിമബംഗാളിലും ത്രിപുരയിലും ഭരണം നടത്തിയിട്ടുണ്ടെങ്കിലും, ഈ രണ്ട് സംസ്ഥാനങ്ങളിലും ശുദ്രന്മാരില്‍നിന്നോ നമശൂദ്രന്മാരില്‍ നിന്നോ ഒരു മധ്യവർഗ്ഗം ഉയർന്നുവന്നിട്ടില്ല. നിലവിൽ, 25 വർഷത്തെ ഇടതുപക്ഷ ഭരണം അവസാനിപ്പിച്ചുകൊണ്ട് ത്രിപുരയിൽ, ജൂലായ് ഏഴിന് ബി.ജെ.പി അധികാരത്തിൽ വന്നതു പോലെ, ബംഗാള്‍ പിടിച്ചടക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

പശ്ചിമബംഗാളിൽ 34 വർഷങ്ങള്‍ക്ക് ശേഷം അധികാരത്തിൽ നിന്ന് പുറത്തായപ്പോഴെങ്കിലും കമ്യൂണിസ്റ്റുകാർ തങ്ങളുടെ തെറ്റ് മനസ്സിലാക്കണമായിരുന്നു. പക്ഷേ അവര്‍ ആ തെറ്റിനോട് തികഞ്ഞ നിസ്സംഗരാണെന്ന് തോന്നുന്നു. ദലിത്/ആദിവാസി സമുദായങ്ങളില്‍ നിന്നും ഒരു നേതാവിനെ പോലും ഉയര്‍ത്തി കൊണ്ടുവരുന്നതില്‍ കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)യുടെ കഴിവില്ലായ്മ, സ്വന്തം നേതാക്കളുടെ 'മെറിറ്റ്‌'നെ കുറിച്ചുള്ള ഒരു പ്രസ്താവന കൂടിയാണ്. സംഘടന അവകാശപ്പെടും പോലെ അത്ര കഴിവുറ്റതല്ല അതിന്റെ നേതൃത്വം എന്നതാണിത് സൂചിപ്പിക്കുന്നത്. മെറിറ്റ്‌ ഇല്ലാത്തവരില്‍ മെറിറ്റ്‌ കണ്ടെത്താനും തങ്ങളുടെ സ്വന്തം ബോധ്യങ്ങളെ രൂപപ്പെടുത്തുന്നതിലുള്ള ജാതിയുടെ പങ്ക് മനസ്സിലാക്കുന്നതിനും കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്കുള്ള സമയമാണിത്.

ഡി.രാജ എന്ന ദലിത് നേതാവ് പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ ഭാഗ മായതിനാല്‍ ഈ പ്രശ്നത്തില്‍ ഒരു പരിധിവരെ സി.പി.ഐ വ്യത്യസ്തമാകുന്നത്. എന്നിരുന്നാലും, ജാതിവിവേചനത്തിനെതിരെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ സമീപനത്തിൽ ദലിത്, ആദിവാസി സമുദായ അംഗങ്ങൾ അസ്വസ്ഥരാണ്.

അറിയപ്പെടുന്ന രാഷ്ട്രീയ തന്ത്രജ്ഞനും, ബഹുജൻ-ഇടതു മുന്നണിയുമായുടെ ഭാഗമായ ടി-മാസ് (തെലങ്കാന മാസ് ആന്റ് സോഷ്യൽ ഓർഗനൈസേഷൻസ്) ചെയർമാനുമാണ് കാഞ്ച ഇലയ്യ.

TAGS :

Next Story