ഹാഥ്റസിലെ പ്രിയങ്ക, അഥവാ ബെല്‍ച്ചിയിലെ ഇന്ദിര: രാജ്യ മനസ് മാറ്റുമോ ആ സന്ദര്‍ശനം?
ആ വാക്കുകള്‍, ആ സന്ദര്‍ശനം ഇന്ദിരയെ ഒരിക്കല്‍ കൂടി ഇന്ദിരാമ്മയാക്കി, അടിയന്തരാവസ്ഥയേല്‍പ്പിച്ച പ്രതിച്ഛായാനഷ്ടം ഒരു പരിധിവരെ തിരിച്ചുപിടിച്ചു.

1977 ആഗസ്ത് പന്ത്രണ്ട് അര്‍ധരാത്രി. ഇന്ദിരാഗാന്ധി കൊല്‍ക്കത്തിയില്‍ നിന്ന് പറ്റ്നയിലേക്ക് ട്രെയിന്‍ കയറി.
പറ്റ്ന ജില്ലയിലെ ബെല്‍ച്ചിയിലേക്കുള്ള ചരിത്രയാത്രയായിരുന്നു അത്. ഡല്‍ഹിയില്‍ നിന്ന് സ്വന്തം വാഹനമോടിച്ച് പ്രിയങ്കയും രാഹുലും ഹഥാറസിലേക്ക് പോയ പോലെ. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ദലിത് കൂട്ടക്കൊലയില്‍ വിറങ്ങലിച്ച് നില്‍ക്കുകയായിരുന്നു ബെല്‍ച്ചി. പതിനൊന്ന് മനുഷ്യരെയാണ് സവര്‍ണജാതിക്കോമരങ്ങള്‍ കൊന്നുതള്ളിയത്. ബെല്‍ചിയിലെ ചെളിനിറഞ്ഞ വഴികളിലെല്ലാം ആ ചോരപ്പാടുണ്ടായിരുന്നു. എല്ലാം നഷ്ടമായ അവരുടെ ബന്ധുക്കളുടെ കണ്ണുനീര്‍ വറ്റിയിട്ടുണ്ടായിരുന്നില്ല. ഹാഥ്റസിലെ പെണ്‍കുട്ടിയുടെ ബന്ധുക്കളെപ്പോലെ തന്നെ ബെല്‍ചി കൂട്ടക്കൊലക്കിരയായവരുടെ ബന്ധുക്കള്‍ക്കും എവിടെയും നീതിയുടെ കിരണങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ക്ക് ആശ്വാസമായാണ്, അവരുടെ കണ്ണീരൊപ്പാനാണ് ഇന്ദിരാഗാന്ധി ബെല്‍ചിയിലേക്ക് നിങ്ങിയത്.

പറ്റ്ന റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാറിലാണ് ഇന്ദിര യാത്ര തിരിച്ചത്. ഹാഥ്റസിലേക്കുള്ള വഴികളില്‍ പ്രിയങ്കക്കും രാഹുലിനും യോഗിയുടെ പൊലീസ് തീര്‍ത്ത പ്രതിബന്ധങ്ങളേക്കാള്‍ കഠിനമായ തടസങ്ങളായിരുന്നു ബെല്‍ചിയിലേക്കുള്ള വഴികളില്‍ ഇന്ദിരക്ക് നേരിടേണ്ടി വന്നത്. കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല.
കനത്ത മഴയുണ്ടായിരുന്നു. ബിഹാറിലെ പല ഗ്രാമങ്ങളും വെള്ളത്തിനടയിലായിരുന്നു. ബല്‍ചിയിലേക്കുള്ള വഴികളെല്ലാം ചെളിക്കുളമായിരുന്നു. കാര്‍ അധികദൂരം മുന്നോട്ടു പോയില്ല. പിന്നീട് ജീപ്പിലായി യാത്ര. ഏതാനും ദൂരം പിന്നിട്ടപ്പോള്‍ ട്രാക്റ്ററിലേക്ക് മാറിക്കയറേണ്ടി വന്നു. അല്‍പദൂരം മുന്നോട്ട് നീങ്ങി ട്രാക്റ്ററും ചെളിയില്‍ പുതഞ്ഞു. ഇനിയും മുന്നര മണിക്കൂറോളം സഞ്ചരിക്കണം ബെല്‍ച്ചിയിലെത്താന്‍. അന്നത്തെ യാത്ര അടുത്ത ദിവസത്തേക്ക് മാറ്റാന്‍ സഹപ്രവര്‍ത്തകര്‍ ഇന്ദിരയെ ഉപദേശിച്ചു. എന്നാല്‍ നടന്ന് പോകാനായിരുന്നു ഇന്ദിരയുടെ തീരുമാനം. ഹാഥ്റസിലേക്ക് പോകാന്‍ പ്രിയങ്കയും രാഹുലും തീരുമാനിച്ചത് പോലെ. ഇന്ദിരയുടെ ആ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മറ്റ് നേതാക്കള്‍ വഴങ്ങി. കോരിച്ചൊരിയുന്ന മഴയില്‍ കാല്‍മുട്ടറ്റം വെള്ളത്തില്‍ ഇന്ദിര മുന്നോട്ട് നടന്നു. യോഗിപ്പൊലീസിന്റെ പ്രതിരോധങ്ങള്‍ വകവെയ്ക്കാതെ പ്രിയങ്കയും രാഹുലും നടന്നത് പോലെ. അല്‍പ ദൂരമെത്തിയപ്പോഴേക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ മോട്ടിയെന്ന ഒരാനയെ കൊണ്ടു വന്നു.

ട്രാക്റ്റര്‍ ചെളിയില്‍ പുതഞ്ഞിടത്ത് നിന്ന് ഇനിയും കിലോമീറ്ററുകളുണ്ട്. ആനപ്പുറത്ത് അത്രയും ദൂരം സഞ്ചരിച്ചെത്തുമോയെന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ ഇന്ദിരാഗാന്ധി ആനപ്പുറത്ത് കയറി യാത്ര തുടങ്ങി. ഓരോ കുടിലിന് മുന്നിലെത്തുന്പോഴും താങ്ങും തണലുമായവര്‍ നഷ്ടപ്പെട്ട സ്ത്രീകളും കുഞ്ഞുങ്ങളും കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ ഇന്ദിരയെ വരവേറ്റു. അപ്പോഴും ഒരാശ്വാസത്തിന്റെ തിളക്കം ആ മനുഷ്യരുടെ മുഖത്തുണ്ടായിരുന്നു. യോഗിയുടെ നാട്ടില്‍ ക്രൂരബലാത്സംഗത്തിനിരയായി നാവരിഞ്ഞ് നടുവൊടിച്ച് കൊന്നു കളഞ്ഞ ആ പെണ്‍കുട്ടിയുടെ അമ്മയെ പോലെ നിരവധി അമ്മമാര്‍. അവരുടെ ആര്‍ത്തനാദങ്ങള്‍. ആഴ്ചകള്‍ക്ക് ശേഷം വന്നെത്തിയ ആശ്വാസത്തിന്റെ തലോടലായിരുന്നു അവര്‍ക്ക് ഇന്ദിര. ഹാഥ്റസിലെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രിയങ്കയോടെന്ന പോലെ അവര്‍ ഇന്ദിരക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ബിഹാറിലെ ജാതിപ്പോലീസില്‍ നിന്ന് അവര്‍ക്ക് ഒരു ആശ്വാസവും ലഭിച്ചിരുന്നില്ല. എങ്കിലും യുപിയിലെ യോഗിപ്പൊലീസിനേക്കാളും ഭേദമായിരുന്നു ബിഹാര്‍ പൊലീസ്. ഹഥാറസിലെ പോലെ അര്‍ധരാത്രി അവരുടെ മൃതശരീരങ്ങള്‍ ബന്ധുക്കളില്‍ നിന്ന് പിടിച്ചെടുത്ത് കത്തിച്ച് കളഞ്ഞിരുന്നില്ല. ഉറ്റവര്‍ക്ക് മാന്യമായ അന്ത്യയാത്രയൊരുക്കാനെങ്കിലും അവര്‍ക്ക് കഴിഞ്ഞിരുന്നു. മൃതദേഹത്തോട് നീതി പുലര്‍ത്താനെങ്കിലും അന്നത്തെ ബിഹാര്‍ പൊലീസ് സന്‍മനസ് കാട്ടിയിരുന്നു.

പതിനൊന്ന് മനുഷ്യര്‍ ജാതിക്കൊലക്കിരയായിട്ടും ബെല്‍ചി കൂട്ടക്കൊല ദേശീയ ശ്രദ്ധയില്‍ വന്നിരുന്നില്ല. അധികമാരും അതെക്കുറിച്ച് പറഞ്ഞിരുന്നില്ല. രാജ്യവ്യാപക പ്രതിഷേധവും ഉണ്ടായിരുന്നില്ല. അന്നത്തെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സാധാരണ സംഭവിക്കുന്ന ഒരു ജാതിപ്പക തീര്‍ക്കല്‍ മാത്രമായിരുന്നു അത്.
അതിനാല്‍ തന്നെ ഭരണാധികാരികളോ, ഭരണകക്ഷികളില്‍ പെട്ടവരോ ബെല്‍ചിയിലേക്ക് എത്തിയിരുന്നില്ല. ഇന്ദിരയായിരുന്നു അവിടെയെത്തിയ ആദ്യ ദേശീയ നേതാവ്. അഞ്ച് മാസം മുന്പ് രാക്ഷസിയെന്ന് വിളിച്ച ഇന്ദിര. പോകുന്നിടത്തെല്ലാം പ്രതിഷേധം നേരിട്ട ഇന്ദിര. ആ വര്‍ഷം മാര്‍ച്ചില്‍ നടന്ന ദേശീയ പൊതു തെരഞ്ഞെടുപ്പില്‍ കനത്ത ജനശിക്ഷയേറ്റു വാങ്ങിയ ഇന്ദിര. ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് രാജ്യാധികാരം നഷ്ടപ്പെടുത്തിയതിന്റെ പാപഭാരമേറ്റ് തോല്‍വിയുടെ പടുകുഴിയില്‍ വീണ ഇന്ദിരാഗാന്ധി, ജയപ്രകാശ് നാരായണന്റെ കര്‍മമണ്ഡലത്തിലേക്ക് വിജയിയേപ്പോലെ വരികയാണ്. ബെല്‍ചിയിലേക്കുള്ള വഴികളിലുടനീളം ഗ്രാമീണര്‍ പൂമാലകളുമായി അവരെ സ്വീകരിക്കാനെത്തി. ഇന്ദിരയില്ലാത്ത ഇന്ത്യയില്‍ ഞങ്ങള്‍ക്ക് ജീവന്‍ പോകുന്നുവെന്ന് അവര്‍ ആര്‍ത്തു വിളിച്ചു. കൊല്ലപ്പട്ടവരുടെ ബന്ധുക്കളെ കണ്ട് മടങ്ങുമ്പോള്‍ ജനക്കൂട്ടം അവര്‍ക്ക് പ്രസംഗിക്കാന്‍ ഒരു മൈക്ക് സെറ്റ് തയ്യാറാക്കിയിരുന്നു. ആ മൈക്ക് കയ്യിലെടുത്ത് ഇന്ദിര അവരോട് പറഞ്ഞു, ഞാന്‍ പ്രസംഗിക്കാനല്ല വന്നത്, നിങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരാനാണ് ഡല്‍ഹിയില്‍ നിന്ന് ഇവിടം വരെയെത്തിയത്. ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും. പ്രിയങ്കയും രാഹുലും ഹാഥ്റസിലെ ദലിതരോട് പറഞ്ഞ അതേ വാക്കുകള്‍.

ഇന്ദിരയില്ലാത്ത ഇന്ത്യയില്‍ ഞങ്ങള്‍ അരക്ഷിതരാണ് എന്ന രാജ്യമാകമാനമുള്ള ദലിത് പിന്നോക്ക വിഭാഗങ്ങളുടെ തോന്നല്‍ കൂടിയായിരുന്നു അവരുടെ തിരിച്ചുവരവിന് ആദ്യ ചുവടൊരുക്കിയത്. ഹാഥ്റസിലെ പെണ്‍കുട്ടിയുടെ ജീവന്‍ പൊലിഞ്ഞ യുപിയുടെ മണ്ണില്‍ പ്രിയങ്കയും രാഹുലും മറ്റൊരു ചരിത്രമാണ് രചിച്ചത്. ഭാവി ഇന്ത്യയുടെ ചരിത്രഗതിമാറ്റാന്‍ ഈ സന്ദര്‍ശനം ഒരു നിമിത്തമായേക്കാം. ബെല്‍ചിയില്‍ നിന്ന് ഇന്ദിര മടങ്ങിയത് പോലെ തന്നെ ഹാഥ്റസിലെ മനുഷ്യത്വം മരവിക്കാത്ത സകലരുടെയും ഹൃദയം കവര്‍ന്നാണ് പ്രിയങ്കയും രാഹുലും മടങ്ങിയത്.
ആ വാക്കുകള്‍, ആ സന്ദര്‍ശനം ഇന്ദിരയെ ഒരിക്കല്‍ കൂടി ഇന്ദിരാമ്മയാക്കി, അടിയന്തരാവസ്ഥയേല്‍പ്പിച്ച പ്രതിച്ഛായാനഷ്ടം ഒരു പരിധിവരെ തിരിച്ചുപിടിച്ചു. ഇന്ദിരക്ക് രാജ്യത്തിന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിനുള്ള വഴിമരുന്നിട്ടു. ഇന്ദിരയില്ലാത്ത ഇന്ത്യയില്‍ ഞങ്ങള്‍ അരക്ഷിതരാണ് എന്ന രാജ്യമാകമാനമുള്ള ദലിത് പിന്നോക്ക വിഭാഗങ്ങളുടെ തോന്നല്‍ കൂടിയായിരുന്നു അവരുടെ തിരിച്ചുവരവിന് ആദ്യ ചുവടൊരുക്കിയത്. ഹാഥ്റസിലെ പെണ്‍കുട്ടിയുടെ ജീവന്‍ പൊലിഞ്ഞ യുപിയുടെ മണ്ണില്‍ പ്രിയങ്കയും രാഹുലും മറ്റൊരു ചരിത്രമാണ് രചിച്ചത്. ഭാവി ഇന്ത്യയുടെ ചരിത്രഗതിമാറ്റാന്‍ ഈ സന്ദര്‍ശനം ഒരു നിമിത്തമായേക്കാം. ബെല്‍ചിയില്‍ നിന്ന് ഇന്ദിര മടങ്ങിയത് പോലെ തന്നെ ഹാഥ്റസിലെ മനുഷ്യത്വം മരവിക്കാത്ത സകലരുടെയും ഹൃദയം കവര്‍ന്നാണ് പ്രിയങ്കയും രാഹുലും മടങ്ങിയത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ അച്ഛന്റെയും മുത്തശ്ശിയുടെയും ഓര്‍മകള്‍ മങ്ങാത്ത മനുഷ്യര്‍ ഇപ്പോഴും ഈ രാജ്യത്തുണ്ട്.
പലവിധ ദുരന്തങ്ങളുടെ നടുക്കടലില്‍ കൈകാലിട്ടടിക്കുകയാണ് ഇന്ത്യന്‍ ജനത. രാജ്യത്തിന്റെ തെരുവുകളില്‍ ആരാലും സംഘടിപ്പിക്കപ്പെടാതെ തന്നെ ജനരോഷമുയരുന്നുണ്ട്. ആ തെരുവകളിലെ പ്രതിഷേധങ്ങള്‍ക്ക് പുതിയ ഇന്ത്യയില്‍ മൃഗസമാന പരിഗണന മാത്രം ലഭിക്കുന്ന ദലിത് പിന്നോക്ക ജനവിഭാഗങ്ങളുടെ ജീവിത സമരങ്ങളുടെ ചൂരുണ്ട്. നീതി കണ്ണ് കെട്ടി മാത്രം സമീപിക്കുന്ന ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയവിമോചന സ്വപ്നങ്ങളുടെ ചൂടുണ്ട്. കുത്തകകള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കഴുത്തില്‍ നുകം വെച്ച് പൂട്ടുന്ന കര്‍ഷകന്റെ പ്രതിഷേധപ്പകയുണ്ട്. ഈ രാജ്യം ജനാധിപത്യത്തിന്റെ വിശാലമായ സാധ്യതകളുപയോഗിച്ച് തന്നെ ഒരു പ്രതികാരത്തിന് പാകമാകുന്നുണ്ട്. ഒരു പക്ഷേ ഈ മാസാവസാനം നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് തന്നെ മോദി-യോഗീ ഭരണത്തിനെതിരായ ജനരോഷത്തിന്റെ പ്രകടനമാകാം. 17 ശതമാനം ദലിത് വോട്ടര്‍മാരുള്ള ബിഹാറില്‍ യുപിയിലെ ദലിത് പീഡനം പ്രധാന ചര്‍ച്ചയാകാതിരിക്കില്ല. പലയിടങ്ങളിലും ഇപ്പോള്‍ തന്നെ ശക്തമായ പ്രതിഷേധം നടക്കുന്നുമുണ്ട്. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അക്രമണോത്സുക മുന്നേറ്റത്തിന് തടയിട്ട് നിര്‍ത്തിയ ചരിത്ര പാരന്പര്യമുള്ള ബിഹാര്‍ ഇത്തവണ ചരിത്രം ആവര്‍ത്തിച്ചേക്കാം. അത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഘടനാപരമായ മാറ്റങ്ങളുണ്ടാക്കുന്നതിന്റെ ആദ്യ ചലനങ്ങളാകാം. ആ ചരിത്രമുന്നേറ്റത്തിന് മുന്‍നിരയില്‍ നില്‍ക്കാന്‍ രാഹുലിനും പ്രിയങ്കക്കും സാധിക്കും. അതിനുള്ള നിമിത്തമാകുമോ ഹാഥ്റസ്? കാത്തിരുന്നു കാണാം.
Adjust Story Font
16

