'ഒരിക്കൽ ഒന്നായിരുന്നു നാം; പിന്നീട് വേർപിരിയേണ്ടിവന്ന സഹോദരങ്ങള്‍'-പാക് പര്യടന ഓർമകൾ പങ്കുവച്ച് വീരേന്ദർ സേവാഗ്'
'ലാഹോറിൽനിന്ന് അമ്മയ്ക്കും സഹോദരങ്ങൾക്കും അമ്മായിമാർക്കുമെല്ലാമായി 30-35 ഉടുപ്പുകൾ വാങ്ങിയിരുന്നു. കാഷ് നൽകാൻ നിന്നപ്പോൾ അതിഥികളിൽനിന്ന് പണം വാങ്ങില്ലെന്നായിരുന്നു കടക്കാരൻ പറഞ്ഞത്.'
![Virender Sehwag memories of Indian cricket teams Pakistan tour, Virender Sehwag about Pakistan tour, Virender Sehwag about Pakistan, Virender Sehwag, BCCI, Pakistan Virender Sehwag memories of Indian cricket teams Pakistan tour, Virender Sehwag about Pakistan tour, Virender Sehwag about Pakistan, Virender Sehwag, BCCI, Pakistan](https://www.mediaoneonline.com/h-upload/2023/06/06/1373439-virender-sehwag.webp)
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പാകിസ്താൻ പര്യടനത്തിന്റെ ഓർമകൾ പങ്കുവച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. പാകിസ്താൻ സന്ദർശനത്തിനിടെ എവിടെപ്പോയാലും വലിയ സ്‌നേഹമാണ് ടീമിന് ലഭിച്ചതെന്ന് താരം വെളിപ്പെടുത്തി. ഒരുകാലത്ത് ഒന്നായിരുന്നു, പിന്നീട് വേർപിരിയേണ്ടിവന്ന സഹോദരങ്ങളാണ് നമ്മളെന്ന വികാരമാണ് സന്ദർശനത്തിനിടെയുണ്ടായത്. കണ്ണീരണിയിച്ച അനുഭവങ്ങളുമുണ്ടായിട്ടുണ്ടെന്നും സേവാഗ് പറഞ്ഞു.
'ഓക്ട്രീ സ്‌പോർട്‌സ്' യൂട്യൂബ് ചാനലിൽ ക്രിക്കറ്റ് ജേണലിസ്റ്റ് ഗൗരവ് കപൂറിനു നൽകിയ അഭിമുഖത്തിലാണ് സേവാഗ് മനസ്സുതുറന്നത്. ''2003-04 കാലഘട്ടത്തിലെ പാകിസ്താൻ പര്യടനത്തിൽ രണ്ടാമത്തെ ടെസ്റ്റ് ലാഹോറിലായിരുന്നു നടന്നത്. അവിടെനിന്ന് അമ്മയ്ക്കും അമ്മായിമാർക്കും സഹോദരിമാർക്കുമെല്ലാമായി ഞാൻ 30-35 ഉടുപ്പുകള്‍ വാങ്ങിയിരുന്നു. എന്നാൽ, കാഷ് നൽകാൻ നിന്നപ്പോൾ 'നിങ്ങൾ ഞങ്ങളുടെ അതിഥികളാണ്. നിങ്ങളുടെ പക്കൽനിന്ന് എങ്ങനെയാണ് പണം വാങ്ങുക?' എന്നാണ് കടക്കാരൻ പറഞ്ഞത്.''-സേവാഗ് വെളിപ്പെടുത്തി.
17 വർഷത്തിനുശേഷമുള്ള പാക് പര്യടനമായിരുന്നു അത്. അന്ന് പാകിസ്താനിൽ എവിടെ പോയപ്പോഴും വലിയ സ്‌നേഹമാണ് ഞങ്ങൾക്ക് ലഭിച്ചത്. കുശലാന്വേഷണത്തിനിടെ എവിടെനിന്നാണെന്നു ചോദിച്ചു ചിലർ. ഡൽഹിയിൽനിന്നാണെന്ന് ഞാൻ പറഞ്ഞു ഞാൻ. അതോടെ, തങ്ങളുടെ ബന്ധുക്കൾ അവിടെയുണ്ട്, ആ ഗല്ലിയിലായിരുന്നു വീട്, അതൊക്കെ ഇപ്പോഴുമുണ്ടോ എന്നെല്ലാം ചോദ്യമായി അവർ. ആ കഥകൾ കേട്ട് നമ്മളും വികാരഭരിതരായിപ്പോയി. കരച്ചിൽ പോലും വന്നു. ഒരുകാലത്ത് ഒന്നായിരുന്ന, പിൽക്കാലത്ത് വേർപിരിയേണ്ടിവന്ന സഹോദരാങ്ങളാണ് നമ്മളെന്ന സന്തോഷം തരുന്ന വികാരമാണ് അതുണ്ടാക്കിയതെന്നും സേവാഗ് തുറന്നുപറഞ്ഞു.
പാക് പേസറായിരുന്ന ശുഐബ് അക്തറുമായുള്ള ഏറ്റുമുട്ടലുകളെക്കുറിച്ചും വാക്ക്‌പോരിനെക്കുറിച്ചുമെല്ലാം സേവാഗ് പ്രതികരിച്ചു. 'ഭാര്യയോ ഭർത്താവോ ആരായാലും, സ്‌നേഹമുണ്ടെങ്കിൽ കളിയാക്കലുമുണ്ടാകും. അതാണ് സൗഹൃദം. 2003-04 മുതൽ ശുഐബ് അക്തറുമായി ഉറ്റ സൗഹൃദമുണ്ട് എനിക്ക്. രണ്ടുതവണ നമ്മൾ അങ്ങോട്ട് പോകുകയും രണ്ടുതവണ അവർ ഇങ്ങോട്ട് വരികയും ചെയ്തിട്ടുണ്ട്. സൗഹൃദവും തമാശയുമെല്ലാമുണ്ടായിരുന്നു അന്ന്. സേവാഗിന്റെ തലയിലുള്ളതിനെക്കാൾ നോട്ട് തന്റെ കൈയിലുണ്ടെന്ന് ഒരിക്കൽ അക്തർ പറഞ്ഞിരുന്നു. ഇപ്പോൾ അക്തറിന്റെ നോട്ടിനെക്കാളും മുടി തന്റെ തലയിലുണ്ടെന്നും സേവാഗ് തമാശയായി പറഞ്ഞു.
Summary: 'Cried listening to those stories'; Former Indian cricketer Virender Sehwag shares memories of Indian cricket team's Pakistan tour
Adjust Story Font
16