8 വര്‍ഷത്തിന് ശേഷം തമിഴിൽ; ധനുഷ്-രാജ്‍കുമാര്‍ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടി
ചിത്രത്തിലെ നിര്‍ണായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്

ചെന്നൈ: നീണ്ട എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി തമിഴിൽ. അമരൻ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രത്തിൽ ധനുഷിനൊപ്പമാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തിലെ നിര്‍ണായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ‘ബിഗ് എം ഒരു കഥ തെരഞ്ഞെടുക്കുമ്പോൾ, അത് ചരിത്രമായി മാറുന്നു’ എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചത്.
‘കമ്മത്ത് ആൻഡ് കമ്മത്ത്’ എന്ന സിനിമയിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നെങ്കിലും, ഇരുവരും ഒന്നിക്കുന്ന പൂർണരൂപത്തിലുള്ള ആദ്യ ചിത്രമാണിത്. വൈറൽ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സായ് അഭ്യങ്കറിന്റെ ബിജിഎമ്മിൽ മമ്മൂട്ടിയുടെ മാസ് ആക്ഷൻ സീനുകൾ കാണാൻ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. സായ് പല്ലവിയും ശ്രീലീലയുമാണ് ചിത്രത്തിലെ നായികമാർ. വമ്പൻ ബജറ്റിൽ ഒരു ആക്ഷൻ ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. 15 കോടി രൂപയാണ് ചിത്രത്തിനായി മമ്മൂട്ടിക്ക് ഓഫർ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
രാജ്കുമാർ പെരിയസാമി തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും. ശിവകാർത്തികേയൻ നായകനായെത്തിയ ബ്ലോക്ബസ്റ്റർ ചിത്രം അമരന്റെ സംവിധായകനാണ് രാജ്കുമാർ പെരിയസാമി. നിലവിൽ അടൂർ ഗോപാലകൃഷ്ണൻ ചിത്രം പദയാത്രയുടെ ഷൂട്ടിങ് തിരക്കുകളിലാണ് മമ്മൂട്ടി.പദയാത്രയുടെ ഷൂട്ടിങ്ങിന് ശേഷമായിരിക്കും മമ്മൂട്ടി ധനുഷ് ചിത്രത്തിൽ ജോയിൻ ചെയ്യുക.
Adjust Story Font
16

