Quantcast

തെലുങ്കരുടെ മനസില്‍ രജനീകാന്ത് ഹീറോ ആയിരുന്നു, ഇപ്പോള്‍ സീറോയായി; ആഞ്ഞടിച്ച് ആന്ധ്രാമന്ത്രി റോജ

പരിപാടിയില്‍ വച്ച് ചന്ദ്രബാബു നായിഡുവിനെ രജനി പുകഴ്ത്തി സംസാരിച്ചതാണ് വിവാദമായത്

MediaOne Logo

Web Desk

  • Published:

    3 May 2023 6:12 AM GMT

roja rajnikanth
X

റോജ/രജനീകാന്ത്

പുതുച്ചേരി: നടന്‍ രജനികാന്തിനെതിരെ ആഞ്ഞടിച്ച് സിനിമ താരവും ആന്ധ്രാപ്രദേശ് ടൂറിസം മന്ത്രിയുമായ റോജ. എൻ ടി ആർ ൻ്റെ നൂറ് വർഷങ്ങൾ എന്ന പരിപാടിയിൽ പങ്കെടുത്ത് രജനി നടത്തിയ പ്രസംഗത്തിനെതിരെയാണ് റോജ വിമര്‍ശമുന്നയിച്ചത്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന തിരുകാഞ്ചി ഗംഗൈ വരദരാജ നാധീശ്വരർ ക്ഷേത്രത്തിലെ പുഷ്‌കരണി ഉത്സവത്തിൽ പങ്കെടുക്കാന്‍ പുതുച്ചേരിയിലെത്തിയതായിരുന്നു നടി.


പരിപാടിയില്‍ വച്ച് ചന്ദ്രബാബു നായിഡുവിനെ രജനി പുകഴ്ത്തി സംസാരിച്ചതാണ് വിവാദമായത്. രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ രജനീകാന്ത് തീരുമാനിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് രാഷ്ട്രീയം പറയേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് റോജ പറഞ്ഞു. ''ഞങ്ങളെപ്പോലെ ഒരു കലാകാരനാണ് എന്‍ടിആറും. എൻടിആർ ആന്ധ്ര ജനതയ്ക്ക് ദൈവത്തെപ്പോലെയാണ് കൃഷ്ണൻ എന്നാൽ എൻടിആർ എന്നാണ് കരുതുന്നത്. അദ്ദേഹത്തിന്‍റെ പേരിലുള്ള ഒരു വേദിയിൽ വന്ന് അദ്ദേഹത്തിന്‍റെ പാർട്ടി തട്ടിയെടുത്ത ഒരാളെ പുകഴ്ത്തി രാഷ്ട്രീയ പ്രസംഗം രജനികാന്ത് നടത്തിയെന്ന് റോജ ആരോപിച്ചു. തെലുങ്കര്‍ക്ക് രജനി സൂപ്പര്‍സ്റ്റാറായിരുന്നു. എന്നാല്‍ എൻടിആറിനെ കൊല്ലാൻ ശ്രമിച്ച ചന്ദ്രബാബു നായിഡുവിനെ അദ്ദേഹം പ്രശംസിച്ചതിനാൽ എൻടിആർ അനുഭാവികള്‍ രോഷാകുലരാണ്.എൻടിആർ സ്വർഗ്ഗത്തിൽ നിന്നും ചന്ദ്ര ബാബു നായിഡുവിനെ അനുഗ്രഹിക്കുമെന്ന് രജനി പറഞ്ഞത് തെറ്റായിപ്പോയി. രജനികാന്ത് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ എന്തിന് അതിൽ അഭിപ്രായം പറയണമെന്നും റോജ ചോദിച്ചു. തെലുങ്കരുടെ രജനി ഹീറോ ആയിരുന്നുവെന്നും ഇപ്പോള്‍ സീറോ ആയെന്നും നടി പറഞ്ഞു. മറ്റൊരു സംസ്ഥാനം സന്ദർശിക്കുന്ന കലാകാരന്മാർ അഭിപ്രായം പറയുന്നതിന് മുമ്പ് സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയണമെന്നും റോജ ചൂണ്ടിക്കാട്ടി.



മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ സുഹൃത്തും ദീർഘദർശിയുമെന്നാണ് ചന്ദ്രബാബു നായിഡുവിനെ രജനി വിശേഷിപ്പിച്ചത്. നായിഡുവിന്റെ വികസന കാഴ്ചപ്പാട് നടപ്പാക്കിയാൽ ആന്ധ്രാപ്രദേശ് വലിയ ഉയരങ്ങളിലെത്തുമെന്നും രജനി പറഞ്ഞു. ആന്ധ്രയുടെ അടുത്ത മുഖ്യമന്ത്രിയായിരിക്കും നായിഡുവെന്നും വരും വർഷങ്ങളിൽ തന്‍റെ നയങ്ങൾ നടപ്പിലാക്കാൻ സർവ്വശക്തൻ അദ്ദേഹത്തിന് അധികാരം നൽകണമെന്നും രജനി പറഞ്ഞിരുന്നു. അടുത്ത വര്‍ഷമാണ് ആന്ധ്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. രജനീകാന്തിന്റെ അഭിപ്രായത്തിന് തൊട്ടുപിന്നാലെ, അദ്ദേഹം ഭൂമിയിലെ സാഹചര്യത്തെക്കുറിച്ച് എത്രമാത്രം അജ്ഞനാണെന്ന് വിളിച്ചുപറഞ്ഞ് വൈഎസ്ആർസിപി നേതാക്കൾ രംഗത്തെത്തിയിരുന്നു.

TAGS :

Next Story