EXCLUSIVE - 'ബാബുരാജും സിദ്ദിഖും പറഞ്ഞത് മറ്റൊരു സ്ത്രീയും കേട്ടുനില്‍ക്കില്ല, 'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ അശ്ലീല പരാമര്‍ശങ്ങളുണ്ടായി': ശ്വേതാ മേനോന്‍
സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താനാവാത്ത സ്ഥാപനമായി 'അമ്മ' മാറിയെന്ന് പിഷാരടിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ശ്വേതാ മേനോൻ

കൊച്ചി: 'അമ്മ' സംഘടനയിലെ വിവാദ വിഷയങ്ങളില്‍ ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മീഡിയവണിന്. 'അമ്മ' ജനറല്‍ ബോഡിയില്‍ നടന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ശ്വേതാ മേനോന്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ജനറല്‍ ബോഡി യോഗത്തില്‍ അശ്ലീല പരാമര്‍ശങ്ങള്‍ ഉണ്ടായി. ബാബുരാജും സിദ്ദിഖും പറഞ്ഞത് മറ്റൊരു സ്ത്രീയും കേട്ടുനില്‍ക്കില്ല. സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താനാവാത്ത സ്ഥാപനമായി 'അമ്മ' മാറി. മോഹന്‍ലാല്‍ ഉണ്ടായപ്പോള്‍ ഒരു നിയമവും സ്ത്രീകള്‍ അധികാരത്തില്‍ വന്നപ്പോള്‍ വെറൊരു നിയമവുമാണോയെന്ന് പിഷാരടിയോട് ശ്വേത മേനോന്‍ ചോദിക്കുന്നു.
'കൊല്ലം തുളസി പിന്തുണച്ചപ്പോള്‍ സിദ്ദിഖ് മൈക്ക് പിടിച്ചുവാങ്ങി. അനൂപ് ചന്ദ്രന്‍ തല്ലാന്‍ ഓങ്ങി. നിരപരാധിത്വം തെളിയിക്കണം. ബാബുരാജിന്റെ കണക്കില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അത് പരിശോധിക്കണം. ബാബുരാജും സിദ്ദീഖും പറഞ്ഞത് മറ്റൊരു സ്ത്രീയും കേട്ടുനില്‍ക്കില്ല.' -ശ്വേത പറയുന്നു. കണക്ക് പരിശോധിക്കുമ്പോള്‍ തെറ്റൊന്നും കണ്ടുപിടിക്കാനായില്ലെങ്കില്‍ അപ്പോഴാണ് നിങ്ങള്‍ നിരപരാധിയാകുന്നത് എന്ന് ശ്വേതയോട് പിഷാരടി പറയുന്നുണ്ട്.
ജനറല്‍ ബോഡിയില്‍ നടന്ന മുഴുവന്‍ സംഭവങ്ങളുടെയും വ്യക്തതയുള്ള വീഡിയോ തന്റെ കയ്യിലുണ്ടെന്ന് ശ്വേതാ മേനോന്‍ പറയുന്നു. 'ബാബുരാജേട്ടന്റെ ഓരോ വാക്കുകള്‍, സിദ്ദിക്കാന്റെ ഓരോ വാക്കുകള്‍. വേറെ ഏത് സ്ത്രീ ആണെങ്കിലും അത്രയും നേരം അവിടെ നില്‍ക്കില്ല. എനിക്ക് തൊലിക്കട്ടി ഒന്നുമില്ല. പക്ഷേ ഞാന്‍ എന്റെ കമ്മിറ്റിക്ക് വേണ്ടിയാണ് അവിടെ നിന്നത്. അമ്മ അസോസിയേഷന്‍ നമ്മളല്ലേ. ഇതൊന്നും അറിയാത്ത ആള്‍ക്കാരാണുള്ളത്. എത്ര മെമ്പേഴ്‌സ് എന്നെ വിളിച്ചു. എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല, ശ്വേത, സോറി എന്ന് പറഞ്ഞിട്ട് എത്ര മെമ്പേഴ്‌സ് വിളിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് മനസ്സിലായി. പക്ഷേ, ഇനി ഒരു സ്ത്രീക്ക് സമാധാനം കിട്ടുമോ? സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താന്‍ പറ്റാത്ത ഒരു ഒരു സ്ഥാപനമായി മാറിയി. ഞാന്‍ ഇത്രയും ദിവസമായിട്ട് മിണ്ടാതിരിക്കുന്നത് അമ്മ അസോസിയേഷന് വേണ്ടി മാത്രമാണ്-പിഷാരടിയോട് ശ്വേത പറയുന്നു.
ബാബുരാജിന്റെ കമ്മിറ്റിയിലെ കണക്കുകളില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്ന് അഡ്‌ഹോക് കമ്മിറ്റിയുടെ ചുമതലക്കാരന്‍ കൂടിയായ പിഷാരടിയോട് ശ്വേത പറയുന്നു. എല്ലാ കണക്കുകളും അഡ്‌ഹോക് കമ്മിറ്റി പരിശോധിക്കുമെന്ന് പിഷാരടി മറുപടി പറയുന്നുണ്ട്. അഡ്‌ഹോക് കമ്മിറ്റിയിലുള്ള സാദിഖും സുരേഷ് കൃഷ്ണയും ബാബുരാജിന്റെ ആളുകളാണെന്നും അവരെ വിശ്വാസമില്ലെന്നും ശ്വേത പറയുന്നു. താന്‍ അതിലുണ്ടാകുമ്പോള്‍ അതിനൊന്നും പ്രസക്തിയില്ലെന്നാണ് പിഷാരടി മറുപടി നല്‍കുന്നത്.
താന്‍ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചെന്ന് പറഞ്ഞിട്ട് മാത്രമേയുള്ളൂവെന്നും ആര്‍ക്കും എഴുതിക്കൊടുത്തിട്ടില്ലെന്നും ശ്വേത പറയുന്നു. അങ്ങനെ ചെയ്താല്‍ മാത്രമേ രാജി ഔദ്യോഗികമാകൂവെന്നും ശ്വേത പറയുന്നുണ്ട്.
Adjust Story Font
16

