'മമ്മൂക്ക വാപ്പയുടെ ക്ലാസ്മേറ്റ് ആണോ?' നേരില്‍ കണ്ടപ്പോള്‍ പീലിമോളുടെ സംശയം
മാതാപിതാക്കള്‍ക്കൊപ്പമെത്തി ഒരു ചിത്രവും സമ്മാനിച്ചാണ് പീലി മോള്‍ മടങ്ങിയത്
മമ്മൂട്ടി പിറന്നാളിന് വിളിക്കാത്തതില്‍ സങ്കടപ്പെട്ട് കരഞ്ഞ കുഞ്ഞു ആരാധിക പീലി മോള്‍ ഒടുവില്‍ പ്രിയതാരത്തെ നേരില്‍ക്കണ്ടു. മാതാപിതാക്കള്‍ക്കൊപ്പമെത്തി ഒരു ചിത്രവും സമ്മാനിച്ചാണ് പീലി മോള്‍ മടങ്ങിയത്.
കഴിഞ്ഞ വര്‍ഷമാണ് മമ്മൂട്ടി വിളിക്കാത്തതിലുള്ള പരിഭവം പീലി പങ്കുവെച്ചത്. തിരൂര്‍ക്കാട് ഹമീദലി-സജ്‍ല ദമ്പതികളുടെ മകളാണ് ദുആ എന്ന പീലി മോള്‍. പീലിമോളുടെ പിണക്കം മാറ്റാന്‍ മമ്മൂട്ടി പിന്നീട് സമ്മാനങ്ങള്‍ അയച്ചുകൊടുത്തു. നേരില്‍ കാണാമെന്ന് ഉറപ്പും നല്‍കി.
കാക്കനാട് 'പുഴു' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് പീലി മോള്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തി തന്‍റെ മമ്മൂക്കയെ നേരില്‍ക്കണ്ടത്. ആ കൂടിക്കാഴ്ചയെ കുറിച്ച് മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് ജിൻസ് കുറിച്ചതിങ്ങനെ-
"അന്ന് പീലിമോള്‍ കരഞ്ഞത് വെറുതെ ആയില്ല. തന്റെ പ്രിയപ്പെട്ട മമ്മൂക്കയെ നേരില്‍ കണ്ടു പീലിമോളും കുടുംബവും. പിതാവ് ഹമീദ് അലി പുന്നക്കാടനും മാതാവ് സാജിലക്കും ഒപ്പമാണ് പീലിമോള്‍ മമ്മൂക്കയെ കണ്ടത്. പെരിന്തല്‍മണ്ണ ഫാന്‍സിലെ അഭി വരച്ച പീലിയുടെയും മമ്മൂക്കയുടെയും ചിത്രം പീലി മമ്മൂക്കയ്ക്ക് സമ്മാനമായി നല്‍കി.
(മമ്മൂക്കയെ കണ്ട ശേഷം പീലിമോള്‍ക്ക് ഒരു സംശയം ഈ മമ്മുക്ക ഓള്‍ടെ വാപ്പയുടെ ക്ലാസ് മേറ്റ് ആണോന്ന്.. അവളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല, ഈ ഫോട്ടോ കണ്ടിട്ട് ആരും അങ്ങനെ ചോദിച്ചില്ലെങ്കിലാണ് അദ്ഭുതം..)".
Adjust Story Font
16