'ആ ചിത്രം വിജയിക്കുമെന്ന് ഒരുറപ്പും ഇല്ലായിരുന്നു, പക്ഷെ സൂപ്പര്‍ഹിറ്റായി, വിജയിക്കുമെന്ന് കരുതിയൊരുക്കിയ മറ്റൊരു ചിത്രം പരാജയപ്പെട്ടു'; മോഹൻലാൽ സിനിമയെക്കുറിച്ച് പ്രിയദര്‍ശൻ
തിയറ്ററുകൾ പൂരപ്പറമ്പാക്കുമെന്ന് പ്രതീക്ഷിച്ച് എടുത്ത ചിത്രങ്ങളായിരുന്നു അവ

പ്രിയദര്‍ശൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളി ഒപ്പം ഓര്‍ക്കുന്ന പേരാണ് മോഹൻലാൽ. ലാലില്ലാതെ പ്രിയദര്‍ശൻ ഇല്ലെന്ന് പോലും പറയാം. അതുപോലെ തന്നെയാണ് മോഹൻലാലിന്‍റെ കാര്യവും. പ്രിയന്‍റെ സംവിധാനത്തിൽ ഒരുക്കിയ ലാൽ ചിത്രങ്ങളെല്ലാം മാജികുകളായിരുന്നു. പ്രേക്ഷകരെ വീണ്ടും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന മാജികുകൾ.
ഇരുവരും ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകളായിരുന്നു പിറന്നതെങ്കിലും ചില ചിത്രങ്ങൾ പരാജയപ്പെട്ടു. തിയറ്ററുകൾ പൂരപ്പറമ്പാക്കുമെന്ന് പ്രതീക്ഷിച്ച് എടുത്ത ചിത്രങ്ങളായിരുന്നു അവ. എന്നാൽ ഇത് വിജയിക്കുമോ എന്ന സംശയത്തോടെ എടുത്ത സിനിമകൾ ബ്ലോക്കബസ്റ്ററാവുകയും ചെയ്തു. ആ സിനിമകളെക്കുറിച്ച് ഈയിടെ പ്രിയൻ ഈയിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തനിക്ക് വലിയ ആത്മവിശ്വാസമൊന്നുമില്ലായിരുന്ന ഒരു സിനിമ വൻ വിജയമായി മാറിയെന്നും, മറ്റുള്ളവ മോശം പ്രകടനം കാഴ്ചവച്ചെന്നും ആണ് സംവിധായകൻ പറഞ്ഞത്. സിനിമയുടെ പ്രവചനാതീതതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു പ്രിയദര്‍ശൻ. വിജയങ്ങൾക്ക് പ്രത്യേക രഹസ്യ ഫോർമുലയൊന്നുമില്ലെന്നും ഹിറ്റ് സംവിധായകൻ വ്യക്തമാക്കുന്നു.
“ഞാൻ ഒരു സിനിമയും മുൻകൂട്ടി പ്ലാൻ ചെയ്ത് ചെയ്യാറില്ല, അതെല്ലാം സംഭവിച്ചു പോകുന്നതാണ്. അത് മറ്റൊരു ഭാഷയിലെ റീമേക്ക് ആണോ അതോ ഒറിജിനൽ കഥയാണോ എന്ന് ഞാൻ അധികം ആലോചിക്കാറില്ല. എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെടുന്ന ഒരു കഥ സിനിമയാക്കുന്നു എന്ന് മാത്രം. എനിക്ക് തിയേറ്ററിൽ ഏറ്റവും കൂടുതൽ കോൺഫിഡൻസ് ഉണ്ടായിരുന്ന ‘മിഥുനം’, ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ പോലെയുള്ള സിനിമകൾ ബോക്സ് ഓഫീസിൽ വിചാരിച്ചത്ര ഓടിയില്ല. പക്ഷേ, ഞാൻ തിയേറ്ററിൽ വർക്കാകുമോ എന്ന് ഏറ്റവും കൂടുതൽ സംശയിച്ചെടുത്ത സിനിമയാണ് ‘തേന്മാവിൻ കൊമ്പത്ത്’. അത് റിലീസായപ്പോൾ വലിയ രീതിയിൽ വർക്കായി. അതുകൊണ്ട് സിനിമയിൽ ഏത് ഘടകമാണ് വർക്ക് ആകുക ഇല്ല എന്ന് കൃത്യമായി പറയാൻ എനിക്ക് ഇന്നും അറിയില്ല,” ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദര്‍ശൻ വ്യക്തമാക്കുന്നു.
1988ൽ പുറത്തിറങ്ങിയ മോഹൻലാൽ-പ്രിയൻ സിനിമ 'ചിത്രം' തുടര്‍ച്ചയായി 366 ദിവസമാണ് തിയറ്ററുകളിൽ പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴും റിപ്പീറ്റഡ് വാല്യുവുള്ള ചിത്രം കാണാത്ത മലയാളികൾ ചുരുക്കമായിരിക്കും. 1991ൽ പുറത്തിറങ്ങിയ കിലുക്കം മലയാളത്തിലെ ആദ്യത്തെ അഞ്ച് കോടി കലക്ഷൻ നേടിയ സിനിമയാണ്. പ്രിയദര്‍ശന്‍ നൂറാമതൊരുക്കുന്ന ചിത്രത്തിലും മോഹൻലാലാണ് നായകൻ.
Adjust Story Font
16

