'ആ കാരണം കൊണ്ട് മാത്രമാണ് അനിമലിൽ അഭിനയിക്കാൻ തീരുമാനിച്ചത്'; തുറന്നുപറഞ്ഞ് രൺബീര്‍ കപൂര്‍
2023ലാണ് ചിത്രം തിയറ്ററുകളിലെത്തിയത്

മുംബൈ: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ബോളിവുഡ് നടൻ രൺബീര്‍ കപൂര്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമൽ എന്ന ചിത്രത്തിലെ വേഷം. വയലൻസിന്‍റെ അതിപ്രസരമുള്ള ചിത്രത്തിൽ അതിനെക്കാൾ വയലന്‍റായ രൺവിജയ് സിങ് എന്ന കഥാപാത്രത്തെയാണ് രൺബീര്‍ അവതരിപ്പിച്ചത്. ചിത്രത്തിൽ തകര്‍പ്പൻ പ്രകടനമാണ് താരം കാഴ്ച വച്ചതെങ്കിലും വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. ഇപ്പോഴിതാ അനിമലിൽ അഭിനയിക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് രൺബീര്‍.
2023ലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഫെബ്രുവരി 13ന് ജപ്പാനിൽ റിലീസ് ചെയ്യാനിരിക്കെയാണ് നടൻ മനസ് തുറന്നത്. കഴിഞ്ഞ ദിവസം ജപ്പാനിൽ ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനവും നടന്നിരുന്നു. ''സന്ദീപിന്‍റെ പഴയ ചിത്രങ്ങൾ എനിക്കിഷ്ടമായിരുന്നു. അദ്ദേഹം പറഞ്ഞ കഥ എനിക്കിഷ്ടപ്പെട്ടു. ഒറ്റ നോട്ടത്തിൽ ഇതൊരു ആക്ഷൻ,വയലന്‍റ് സിനിമയാണെന്ന് തോന്നാമെങ്കിലും അതിനുള്ളിൽ ആഴത്തിലുള്ള അച്ഛൻ-മകൻ ബന്ധം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. എന്‍റെ തലമുറയിലെ ഭൂരിഭാഗം പുരുഷൻമാരുടെയും വികാരമാണ് അച്ഛൻ.എന്നെ സംബന്ധിച്ചിടത്തോളം അച്ഛൻ ഞങ്ങളിൽ നിന്നും ഒരുപാട് അകലത്തിലായിരുന്നു. കാണാൻ പോലും സാധിച്ചിരുന്നില്ല. അങ്ങനെയാണ് ഞങ്ങൾ വളര്‍ന്നത്. അതുകൊണ്ട് തന്നെ അനിമൽ എനിക്ക് പ്രിയപ്പെട്ടതായിരുന്നു'' രൺബീര്‍ പറഞ്ഞു.
അനിൽ കപൂറാണ് ചിത്രത്തിൽ രൺബീറിന്‍റെ അച്ഛനായി അഭിനയിച്ചത്. പിതാവിനെതിരെ ഒരു വധശ്രമം നടന്നതിന് ശേഷം പ്രതികാരം ചെയ്യുന്ന മകനാണ് രൺബീറിന്‍റെ കഥാപാത്രം. ലോകമെമ്പാടുമായി 900 കോടി കളക്ഷൻ നേടിയ ചിത്രം, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായി മാറി.ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ അനിമൽ പാര്‍ക്കും അണിയറയിലൊരുങ്ങുന്നുണ്ട്.
Adjust Story Font
16

