Quantcast

'ജയിലിലെ അയാളുടെ മുറിയിൽ നക്ഷത്രയുടെ ചിത്രങ്ങള്‍ വയ്ക്കണം, അതിലും വലിയ ശിക്ഷ അയാള്‍ക്ക് കിട്ടാനില്ല'; തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

നക്ഷത്രക്ക് ഗെയിം കളിക്കാൻ ടാബ് നൽകി സോഫയിലിരുത്തിയ ശേഷം ഒരു സർപ്രൈസ് തരാമെന്ന് പറഞ്ഞാണ് ശ്രീമഹേഷ് കൊല നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-06-09 16:10:44.0

Published:

9 Jun 2023 4:05 PM GMT

ജയിലിലെ അയാളുടെ മുറിയിൽ നക്ഷത്രയുടെ ചിത്രങ്ങള്‍ വയ്ക്കണം, അതിലും വലിയ ശിക്ഷ അയാള്‍ക്ക് കിട്ടാനില്ല; തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
X

ആലപ്പുഴ: മാവേലിക്കരയിൽ ആറ് വയസുകാരി നക്ഷത്രയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ അച്ഛൻ ശ്രീമഹേഷിന് തക്കശിക്ഷ നൽകണമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പിന്നിൽ നിന്നും കോടാലിക്കു വെട്ടി മരണം സമ്മാനിച്ച അച്ഛനോട് നക്ഷത്രക്ക് ഒരിക്കലും ദേഷ്യം കാണില്ലെന്നും കാരണം ആര് പറഞ്ഞാലും അച്ഛനാണ് അവളെ കൊന്നതെന്ന് അവൾ വിശ്വസിക്കില്ലെന്നും അഭിലാഷ് പിള്ള ഫേസ്ബുക്കിൽ കുറിച്ചു.

'ജയിലിൽ ശ്രീമഹേഷിനെ താമസിപ്പിക്കുന്ന മുറിയിൽ ആ കുട്ടിയുടെ ചിത്രങ്ങൾ വെയ്ക്കണം, അത് കണ്ടു വേണം ഇനിയുള്ള കാലം അയാൾ ജീവിക്കാൻ അതിലും വലിയ ശിക്ഷ കിട്ടാനില്ല'. എന്നും അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് നക്ഷത്രയെ അച്ഛനായ ശ്രീമഹേഷ് കൊല്ലുന്നത്. കുട്ടിക്ക് ഗെയിം കളിക്കാൻ ടാബ് നൽകി സോഫയിലിരുത്തിയ ശേഷം ഒരു സർപ്രൈസ് തരാമെന്ന് പറഞ്ഞാണ് ശ്രീമഹേഷ് കൊല നടത്തിയത്. കുട്ടി ടാബിൽ കളിക്കുന്നതിനിടെ ഇയാൾ കഴുത്തിന് പുറകിൽ വെട്ടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സുനന്ദയെയും ഇയാൾ ആക്രമിച്ചു. സംഭവ സമയം ശ്രീമഹേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ മറ്റ് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.

മകളെ കൂടാതെ രണ്ടു പേരെ കൂടി കൊലപ്പെടുത്താന്‍ മഹേഷ് ലക്ഷ്യമിട്ടിരുന്നുവെന്നാണ് സൂചന. അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെ കൂടി കൊലപ്പെടുത്താനായിരുന്നു പദ്ധതി. വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥയോട് മഹേഷിന് പകയുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. ഇവർ പിന്മാറിയത് മഹേഷിന്റെ സ്വഭാവദൂഷ്യം കൊണ്ടാണെന്നും പൊലീസ് പറയുന്നു. പൊലീസ് ഉദ്യോഗസ്ഥയെ ജോലിസ്ഥലത്തടക്കം ചെന്ന് ശ്രീമഹേഷ് ശല്യപ്പെടുത്തി. ശ്രീമഹേഷിനെതിരെ ഇവർ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ശ്രീമഹേഷ് നിരാശയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

നക്ഷത്രയുടെ കൊലപാതകം ആസൂത്രിതമെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രത്യേകം പറഞ്ഞ് ഉണ്ടാക്കിച്ച മഴു ഉപയോഗിച്ചാണ് ശ്രീമഹേഷ് കൊലപാതകം നടത്തിയത്. വീട്ടിലെ മരം വെട്ടാനെന്ന് പറഞ്ഞാണ് മാവേലിക്കരയില്‍ നിന്നും മഴു വാങ്ങിയത്. ഓണ്‍ലൈനില്‍ മഴു വാങ്ങാനും മഹേഷ് ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തി. അതിനിടെ ഇന്നലെ മാവേലിക്കര സബ് ജയിലിൽ വെച്ച് ശ്രീമഹേഷ് കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തി. വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പ്രതി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

TAGS :

Next Story