Quantcast

'ഓപ്പറേഷൻ ജാവ'ക്ക് ശേഷം തരുണ്‍ മൂര്‍ത്തി; 'സൗദി വെള്ളക്ക' നാളെ തിയറ്ററുകളിലേക്ക്

കഴിഞ്ഞ വാരം ഗോവയിൽ നടന്ന അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്‍റെ ഗ്ലോബൽ പ്രീമിയർ നടന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-01 12:31:28.0

Published:

1 Dec 2022 12:30 PM GMT

ഓപ്പറേഷൻ ജാവക്ക് ശേഷം തരുണ്‍ മൂര്‍ത്തി;  സൗദി വെള്ളക്ക നാളെ തിയറ്ററുകളിലേക്ക്
X

'ഓപ്പറേഷൻ ജാവ'യുടെ വമ്പൻ വിജയത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം 'സൗദി വെള്ളക്ക' നാളെ തിയറ്ററുകളിലേക്ക്. ഇന്ത്യന്‍ പനോരമയില്‍ സെലക്ഷന്‍ ലഭിച്ചതുള്‍പ്പടെ നിരവധി ദേശീയ-അന്തർ ദേശീയാംഗീകാരം നേടിക്കൊണ്ടാണ് ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഉർവ്വശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ ആണ് ചിത്രം നിർമിക്കുന്നത്. റിലീസിനു മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ബിനു പപ്പു, ലുക്മാൻ അവറാൻ, വിൻസി അലോഷ്യസ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ധാരാളം പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം ഒരു സാമൂഹിക ആക്ഷേപ ഹാസ്യ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. തരുൺ മൂർത്തി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലൻ, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവർക്കൊപ്പം ശക്തമായ പ്രാധാന്യത്തോടെയുള്ള വേഷങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങൾ ചെയ്തിരുന്ന മലയാള സിനിമയിലെ ഒട്ടനവധി പ്രഗത്ഭ കലാകാരികളും കലാകാരന്മാരും അഭിനയിക്കുന്നുണ്ട്. ഇതാദ്യമായിട്ടായിരിക്കും മലയാളത്തിലെ ഒരു മുഖ്യധാരാ ചിത്രത്തിൽ ഇത്രയധികം ജൂനിയർ ആർട്ടിസ്റ്റ് അഭിനേതാക്കൾക്ക് ശക്തമായ പ്രാമുഖ്യം ലഭിക്കുന്ന ഒരു ചിത്രം ഒരുങ്ങുന്നത്.

കഴിഞ്ഞ വാരം ഗോവയിൽ നടന്ന അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്‍റെ ഗ്ലോബൽ പ്രീമിയർ നടന്നിരുന്നു. വളരെയധികം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കൗതുകകരമായ കാസ്റ്റിങ് വിശേഷങ്ങൾ കൊണ്ടും വ്യത്യസ്തമായ തിരക്കഥാരചനയുടെയും ചിത്രീകരണ ശൈലിയുടെയും പേരിൽ ഇതിനോടകം ശ്രദ്ധ നേടിയ ചിത്രമാണ് സൗദി വെള്ളക്ക. ഏകദേശം ഇരുപതോളം അഭിഭാഷകർ, റിട്ടയേർഡ് മജിസ്‌ട്രേറ്റുമാർ, നിരവധി കോടതി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ രംഗങ്ങളുടെ പൂർണതയ്ക്കുവേണ്ടി പൊലീസ് ഓഫീസർമാരുടെ സഹായവും സൗദി വെള്ളക്ക ടീം തേടിയിരുന്നു. ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തും ലൊക്കേഷനിൽ അഭിഭാഷകർ ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇതിലെ കോടതി രംഗങ്ങൾ യാഥാർഥ്യത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന തരത്തിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലും പെരുമ്പാവൂരിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ഹരീന്ദ്രൻ ആണ് ചിത്രത്തിന്‍റെ സഹ നിർമാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പാലി ഫ്രാൻസിസ് ആണ്. ശരൺ വേലായുധൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ശബ്ദ രൂപകല്പന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ (സൗണ്ട് ഫാക്ടർ). ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ). രചന: അൻവർ അലി, ജോ പോൾ. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ. കളറിസ്റ്റ്: ലിജു പ്രഭാകർ. കലാസംവിധാനം: സാബു മോഹൻ. വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ. ചമയം: മനു മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ. ചീഫ് അസോസിയേറ്റ്: ബിനു പപ്പു. സ്‌ക്രിപ്റ്റ് അസിസ്റ്റന്‍റ്: ധനുഷ് വർഗീസ്. കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം. വി.എഫ്.എക്‌സ്-എസെൽ മീഡിയ. സ്റ്റിൽസ്: ഹരി തിരുമല. പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. പരസ്യകല: യെല്ലോ ടൂത്ത്. മാർക്കറ്റിംഗ്: സ്‌നേക്ക് പ്ലാന്‍റ്.

TAGS :

Next Story