Quantcast

ജാബിര്‍ ആശുപത്രിയില്‍ ഇനി സ്വദേശികള്‍ക്ക് മാത്രം ചികിത്സ

MediaOne Logo

admin

  • Published:

    16 July 2017 7:12 PM IST

ജാബിര്‍ ആശുപത്രിയില്‍ ഇനി സ്വദേശികള്‍ക്ക് മാത്രം ചികിത്സ
X

ജാബിര്‍ ആശുപത്രിയില്‍ ഇനി സ്വദേശികള്‍ക്ക് മാത്രം ചികിത്സ

ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്

പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ആതുരാലയമായി നിര്‍മാണം അന്തിമ ഘട്ടത്തിലത്തെിയ കുവൈത്തിലെ ജാബിര്‍ ആശുപത്രി ചികിത്സാ സൗകര്യം രാജ്യത്തെ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യത്ത് ഇത് ആദ്യമായിട്ടാണ് ഒരു ആശുപത്രിയിലെ മുഴുവന്‍ ചികിത്സാ സൗകര്യങ്ങളും സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. നിലയില്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അമീരി ആശുപത്രിയടക്കം രാജ്യത്തെ എല്ലാ ആശുപത്രികളിലെയും ചികിത്സ സൗകര്യം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുമിച്ച് ലഭ്യമാണ്. രോഗം പിടിപെട്ട് എത്തുന്നവരെ ചികിത്സിക്കുന്നതില്‍ രാജ്യ നിവാസികള്‍ക്കിടിയില്‍ സ്വദേശികളെന്നോ വിദേശികളെന്നോ ഉള്ള വിവേചനം കാണിച്ചിരുന്നില്ല.

അതേസമയം, തങ്ങക്കൊപ്പം തന്നെ വിദേശികളായ രോഗികളെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുമിച്ച് പരിശോധിക്കുന്നതിനാല്‍ ഒരുപാട് സമയം കാത്തിരിക്കേണ്ടതായി വരുന്നതിന് പുറമെ മതിയായ ചികിത്സ സൗകര്യം ലഭിക്കാതെ പോകുന്നുണ്ടെന്നതും സ്വദേശികളുടെ ഏറെ നാളെത്തെ പരാധിയായിരുന്നു. സ്വദേശികളുടെ ഭാഗത്തുനിന്നുള്ള ഈ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ അടുത്തിടെയായി കുവൈത്തികള്‍ക്ക് രാവിലെയും വിദേശികള്‍ക്ക് വൈകുന്നേരവും പരിശോധനയെന്ന സമയ ക്രമം നിലവില്‍വന്നിട്ടുണ്ടെങ്കിലും ജാബിര്‍ ആശുപ്രതിയെ സ്വദേശികള്‍ക്ക് മാത്രമാക്കിയത് പുതിയ തീരുമാനമാണ്.

ജനൂബ് സുര്‍റയില്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ജാബിര്‍ ആശുപത്രിയില്‍ ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളുമാണ് സജ്ജീകരിക്കുന്നത്. വിദേശ ആശുപത്രികളോട് കിടപിടിക്കുന്ന ഈ ആശുപത്രിസ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിലൂടെ വിദേശങ്ങളിലേക്കയക്കാതെ തന്നെ കുവൈത്തികളായ രോഗികള്‍ക്ക് ഒരുപരിധിവരെ മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതിനിടെ, ജാബിര്‍ ആശുപത്രിയെ സ്വദേശികള്‍ക്ക് മാത്രമായി നിശ്ചയിച്ച മന്ത്രി അലി അല്‍ ബൈദിയുടെ ഉത്തരവിനെ പാര്‍ലമെന്‍റംഗം ഖലീല്‍ അല്‍ സാലിഹ് പ്രശംസിച്ചു. ഏറെ കാലമായി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ധീരമായ തീരുമാനമാണ് മന്ത്രിയില്‍നിന്ന് ഉണ്ടായതെന്നും ഓരോ ഗവര്‍ണറേറ്റിലും ഒരു ആശുപത്രി സ്വദേശികള്‍ക്ക് മാത്രമായി നിശ്ചയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story