ഖത്തറിനെതിരായ നടപടികള്‍ മയപ്പെടുത്തിയതോടെ സമവായ ശ്രമങ്ങള്‍ പുരോഗമിക്കുന്നു

ഖത്തറിനെതിരായ നടപടികള്‍ മയപ്പെടുത്തിയതോടെ സമവായ ശ്രമങ്ങള്‍ പുരോഗമിക്കുന്നു
തുർക്കി വിദേശകാര്യ മന്ത്രിക്കു പുറമെ യു.എസ്, ബ്രിട്ടൻ, റഷ്യ വിദേശകാര്യ സെക്രട്ടറിമാരും ഇരുപക്ഷവുമായി ചർച്ചകൾ തുടരുകയാണ്
ഖത്തറിനെതിരായ നടപടികൾ മയപ്പെടുത്തിയതോടെ സമവായ ശ്രമങ്ങൾ പല തലങ്ങളിലായി പുരോഗമിക്കുന്നു. തുർക്കി വിദേശകാര്യ മന്ത്രിക്കു പുറമെ യു.എസ്, ബ്രിട്ടൻ, റഷ്യ വിദേശകാര്യ സെക്രട്ടറിമാരും ഇരുപക്ഷവുമായി ചർച്ചകൾ തുടരുകയാണ്. എന്നാൽ യു.എസ് സൈനിക താവളം ഖത്തറിൽ നിന്ന് മാറ്റണമെന്ന പുതിയ ആവശ്യവുമായി സൗദി അനുകൂല രാജ്യങ്ങൾ രംഗത്തുവന്നു.
ഈ മാസം അഞ്ചിനാരംഭിച്ച ഖത്തറിനെതിരായ നടപടികളിൽ സൗദി അനുകൂല രാജ്യങ്ങൾ ഇളവ് ഏർപ്പെടുത്തിയത് അനുകൂല സഹചര്യമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഖത്തറുമായി വിവാഹബന്ധമുള്ള കുടുംബങ്ങളെ വിലക്കിൽ നിന്ന് നീക്കിയതും പ്രശ്നവുമായി നേരിൽ ബന്ധമില്ലാത്ത രാജ്യങ്ങളുടെ വിമാന കമ്പനികൾക്ക് വ്യോമാതിർത്തി തുറന്നു കൊടുത്തതും നല്ല നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഖത്തർ ജനതക്കു നേരെയല്ല, മറിച്ച് ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെയാണ് നടപടിയെന്നും സൗദിപക്ഷം വിശദീകരിക്കുന്നു. രാഷ്ട്രീയ പ്രശ്നത്തെ പൗരാവകാശ വിഷയമായി അവതരിപ്പിച്ച ഖത്തർ നടപടിക്ക് തടയിടുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
തുർക്കി വിദേശകാര്യ മന്ത്രിയുടെ ഗൾഫ് സന്ദർശനവും വൻശക്തി രാജ്യങ്ങളുടെ തുടർ നടപടികളും പ്രശ്നപരിഹാരത്തിൽ എത്രകണ്ട് ഗുണം ചെയ്യുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉപരോധം പിൻവലിക്കണമെന്ന ആവശ്യമാണ് തുർക്കിക്കു പുറമെ അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളും മുന്നോട്ടു വെക്കുന്നത്. ബ്രിട്ടീഷ്വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ സൗദി, യു.എ.ഇ, കുവൈത്ത് മന്ത്രിമാരുമായി ഉടൻ ചർച്ച നടത്തും. പ്രതിസന്ധി പരിഹരിക്കാൻ പൂർണ പിന്തുണ നൽകുമെന്ന് റഷ്യൻ നേതൃത്വവും അറിയിച്ചിട്ടുണ്ട്.
എന്നാൽ ഖത്തറിൽ നിന്ന് അമേരിക്കൻ സൈനിക ആസ്ഥാനം മാറ്റണമെന്ന ആവശ്യവുമായി യു.എ.ഇ രംഗത്തു വന്നു. യു.എ.ഇയുടെ അമേരിക്കൻ അംബാസഡർ യൂസുഫ് അൽ ഉതൈബയാണ് യു.എസ് നേതൃത്വത്തിനു മുമ്പാകെ പുതിയ ആവശ്യം ഉന്നയിച്ചത്. പതിനായിരം യു.എസ് സൈനികർ നിലയുറപ്പിച്ച ഖത്തറിലെ യു.എസ് സൈനിക താവളം മറ്റേതെങ്കിലും ഗൾഫ് രാജ്യത്തേക്ക് മാറ്റണമെന്നാണ് ആവശ്യം. ഖത്തറിനു മേൽ കൂടുതൽ സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇൗ നീക്കം.
Adjust Story Font
16

