ജിദ്ദ കോണ്‍സുലേറ്റില്‍ പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്
![ജിദ്ദ കോണ്‍സുലേറ്റില്‍ പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് ജിദ്ദ കോണ്‍സുലേറ്റില്‍ പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്](https://www.mediaoneonline.com/h-upload/old_images/1095474-helpdeskforexpats.webp)
ജിദ്ദ കോണ്‍സുലേറ്റില്‍ പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്
ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണുന്നതിനുമായി ജിദ്ദ കോണ്‍സുലേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് അടുത്ത മാസം അഞ്ച് മുതല്‍
ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണുന്നതിനുമായി ജിദ്ദ കോണ്‍സുലേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് അടുത്ത മാസം അഞ്ച് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക് പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഡയറക്ടര്‍ ആയി സ്ഥലം മാറി പോവുന്ന ബി എസ് മുബാറക് അടുത്ത ആഴ്ച സൗദി വിടും.
ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്റര്‍ എന്ന പേരിലായിരിക്കും പുതിയ ഹെല്‍പ് ഡെസ്‌ക് അറിയപ്പെടുക. അവധി ദിവസങ്ങളിലടക്കം 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററിൽ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ സേവനം ലഭ്യമാവും. തൊഴിൽ പ്രശ്നങ്ങൾ, മരണാന്തര രേഖകൾ ശരിയാക്കൽ തുടങ്ങിയ അടിയന്തര സേവനങ്ങളെല്ലാം സെന്ററിൽ ലഭ്യമായിരിക്കും. നേരിട്ടും ടെലിഫോൺ, ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങിയ മാർഗങ്ങളിലൂടെയും സെന്ററുമായി ബന്ധപ്പെടാവുന്നതാണെന്നും പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കോൺസുൽ ജനറൽ അറിയിച്ചു. അനധികൃത താമസക്കാരായ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. തൊഴിൽ രംഗത്തെ സ്വദേശിവൽക്കരണം ഇന്ത്യൻ പ്രവാസികളെ കാര്യമായി ബാധിക്കാൻ സാധ്യതയില്ല.
ഇന്ത്യയിൽ നിന്നും വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് പ്രത്യേകം സെക്യൂരിറ്റി തുക കെട്ടിവെക്കണമെന്ന നിയമം നടപ്പാക്കിയതിലൂടെയും തട്ടിപ്പിന് കൂട്ട് നിൽക്കുന്ന റിക്രൂട്ടിംഗ് കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ കൈകൊള്ളുന്നത് കൊണ്ടും ഈ രംഗത്തെ ചൂഷണങ്ങൾ ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഹാജിമാർക്ക് പുണ്യസ്ഥലങ്ങളിൽ ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ച് പരാതികൾ ഗണ്യമായി കുറക്കാൻ കഴിഞ്ഞുവെന്നതിൽ താൻ സന്തുഷ്ടനാണെന്ന് ബി. എസ്. മുബാറക് പറഞ്ഞു. മാധ്യമ പ്രവർത്തകരിൽ നിന്നുള്ള ക്രിയാത്മകമായ ഇടപെടലുകൾ കോൺസുലേറ്റ് പ്രവർത്തങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്നതായും അദ്ദേഹം എടുത്തു പറഞ്ഞു.
മീഡിയ ഫോറം പ്രസിഡനറ് ജാഫറലി പാലക്കോട് ഉപഹാരം കൈമാറി. ബഷീർ തൊട്ടിയൻ സ്വാഗതവും കബീർ കൊണ്ടോട്ടി നന്ദിയും പറഞ്ഞു. തമിഴ്നാട് നാഗർകോവിൽ സ്വദേശിയായ ബി. എസ്. മുബാറക് കോൺസുൽ ജനറലായി രണ്ടു വർഷത്തെ സേവനം പൂർത്തിയാക്കിയാണ് മടങ്ങുന്നത്.
Adjust Story Font
16