സൌദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ പകുതിയോളം പേർക്കും ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല
എഴുപത്തി അഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിന്‍മെന്‍റില്ലാതെ തന്നെ വാക്‌സിൻ നൽകുവാനും മന്ത്രാലയം നിർദ്ദേശം നൽകി.

സൗദിയിൽ പുതിയ കോവിഡ് രോഗികളിൽ പകുതിയോളം പേർക്കും രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എഴുപത്തി അഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിന്‍മെന്‍റില്ലാതെ തന്നെ വാക്‌സിൻ നൽകുവാനും മന്ത്രാലയം നിർദ്ദേശം നൽകി. ഇന്ന് 904 പുതിയ കേസുകളും 540 രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്.
അതേ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ ആശ്വാസകരമായ വർധന രേഖപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന് രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും രോഗമുക്തിയിൽ നേരിയ വർധന റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് ഇത് വരെ 3,96,758 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 3,82,198 പേർക്കും ഭേദമായി. കഴിഞ്ഞ ദിവസത്തേതിന്‍റെ തുടർച്ചായി ഇന്നും 9 പേർ മരിച്ചു. ഇതോടെ മരണ സംഖ്യ 6,737 ആയി ഉയർന്നു.
രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം ഉയർന്ന് 7,823 ലെത്തി. സൗദിയിൽ പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നതിൽ 44 ശതമാനത്തോളം പേർക്കും രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അറുപത് വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിന്റ് ഇല്ലാതെ തന്നെ വാക്‌സിൻ നൽകണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി. രാജ്യത്ത് വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തുന്നുണ്ട്. ഇത് വരെ അറുപത് ലക്ഷത്തോളം ഡോസ് വാക്‌സിൻ വിതരണം ചെയ്തു.
Adjust Story Font
16

