പ്രവാസി സമൂഹത്തിന്റെ സഹായ പദ്ധതി: ഖത്തറിൽനിന്ന് കൂടുതൽ ജീവൻരക്ഷാ വസ്തുക്കൾ ഇന്ത്യയിലേക്ക് അയച്ചു
കടൽവഴിയും വിമാനസർവീസ് വഴിയും ഖത്തർ നൽകുന്ന സഹായങ്ങൾക്ക് വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ നന്ദിയർപ്പിച്ചു
കോവിഡ് ദുരിതത്തിൽ വലയുന്ന ഇന്ത്യയിലേക്ക് ഖത്തറിൽനിന്ന് കൂടുതൽ ജീവൻരക്ഷാ വസ്തുക്കൾ കയറ്റിയയച്ചു. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ മെഡിക്കൽ സഹായ പദ്ധതിയുടെ രണ്ടാംഘട്ടം നാവികസേനാ കപ്പൽ വഴിയാണ് നാട്ടിലെത്തിക്കുന്നത്.
ഖത്തർ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഐസിബിഎഫിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പ്രവാസി സമൂഹം സമാഹരിച്ച അടിയന്തര മെഡിക്കൽ സഹായ വസ്തുക്കളുടെ രണ്ടാംഘട്ടം ഇന്ന് രാവിലെയോടെയാണ് ദോഹയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്. 50 ലിറ്റർ ശേഷിയുള്ള 232 ഓക്‌സിജൻ സിലിണ്ടറുകളാണ് രണ്ടാംഘട്ടത്തിൽ അയച്ചത്. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് തർകാഷ് കപ്പൽ വഴിയാണ് ഇവ കയറ്റിയയച്ചത്.
ഖത്തർ-ഫ്രഞ്ച് സംയുക്ത സഹായപദ്ധതിയുടെ രണ്ടാംഘട്ട വസ്തുക്കൾ ഇന്നലെ രാത്രിയോടെയും നാട്ടിലേക്ക് അയച്ചു. കാർഗോ വിമാന സർവീസ് വഴി ഖത്തർ എയർ വേയ്‌സും കടൽ മാർഗം മറ്റു വിഭാഗങ്ങളും നൽകിയ വലിയ സഹായങ്ങൾക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ ഖത്തറിന് നന്ദിയർപ്പിച്ചു. ഖത്തർ എയർവേസും ജിഡബ്ല്യുസി ലോജിസ്റ്റിക് കമ്പനിയും ചേർന്നുള്ള പദ്ധതി വഴി ഇപ്പോഴും ജീവൻരക്ഷാ വസ്തുക്കളുടെ സമാഹരണം നടന്നുവരുന്നുണ്ട്.
Adjust Story Font
16