സൗദിയിൽ ജോലി ചെയ്യുന്നതിന് കോവിഡ് വാക്‌സിൻ നിർബന്ധം
മുഴുവൻ മേഖലകളിലെയും സ്വദേശികൾക്കും വിദേശികൾക്കും പുതിയ നിയമം ബാധകമാകും
സൗദിയിൽ ജോലി ചെയ്യുന്നതിന് കോവിഡ് വാക്സിൻ നിർബന്ധമാക്കുന്നു. മുഴുവൻ മേഖലകളിലെയും സ്വദേശികൾക്കും വിദേശികൾക്കും കുത്തിവയ്‌പ്പെടുക്കാതെ തൊഴിലിടങ്ങളിൽ പ്രവേശിക്കാനാകില്ല. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
നിലവിൽ പല മേഖലകളിലും ജോലി ചെയ്യുന്നതിന് സൗദിയിൽ വാക്സിനേഷൻ നിർബന്ധമാണ്. എന്നാൽ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള മുഴുവൻ തൊഴിലിടങ്ങളിലും ഇനി മുതൽ ജോലി ചെയ്യുന്നതിന് കുത്തിവയ്‌പ്പെടുക്കൽ നിർബന്ധമാക്കുമെന്നാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന മേഖലകളിലും പുതിയ തീരുമാനം ബാധകമായിരിക്കും.
തീരുമാനം പ്രാബല്യത്തിൽ വരുന്ന തിയതി സംബന്ധിച്ച അറിയിപ്പ് വൈകാതെയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ വ്യവസ്ഥപ്രകാരം സ്വദേശികൾക്കും വിദേശികൾക്കും കുത്തിവയ്‌പ്പെടുക്കാതെ ജോലി ചെയ്യാൻ സാധിക്കില്ല. സുരക്ഷിതവും ആരോഗ്യകരവുമായ രീതിയിൽ ജോലി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. അതിനാൽ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവർ പെട്ടെന്നുതന്നെ രജിസ്റ്റർ ചെയ്ത് കുത്തിവയ്‌പ്പെടുക്കണമെന്ന് മുഴുവൻ മേഖലകളോടും, അവരുടെ ജീവനക്കാരോടും മന്ത്രാലയം ആവശ്യപ്പെട്ടു. കുത്തിവയ്‌പ്പെടുത്തവർക്ക് മാത്രമേ തൊഴിലിടങ്ങളിലേക്ക് പ്രവേശനമനുവദിക്കൂ. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം.
Adjust Story Font
16